ഇറാന് സൈനിക സഹായം നൽകുന്ന രാജ്യങ്ങൾക്കുമേൽ 50 ശതമാനം അധിക തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ്
text_fieldsവാഷിങ്ടൺ: ഇറാനിലേക്ക് ആയുധങ്ങൾ എത്തിക്കുന്ന രാജ്യങ്ങൾക്ക് ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനുമായി സൈനിക സഹകരണം പുലർത്തുന്ന രാജ്യങ്ങളിൽനിന്ന് 50 ശതമാനം അധിക ഇറക്കുമതി തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് പ്രസിഡന്റ് ഭീഷണിസ്വരമുയർത്തിയത്. ഒരു രാജ്യത്തിനും ഇതിൽ ഇളവുകളോ ഒഴിവാക്കലുകളോ നൽകില്ലെന്നും കൂട്ടിച്ചേർത്തു. ഇറാനുമായുള്ള താൽകാലിക വെടിനിർത്തൽ പ്രഖ്യാപിച്ചതിനുപിന്നാലെയാണ് ട്രംപിന്റെ ഈ മുന്നറിയിപ്പ്.
ഇറാന്റെ ആണവ പദ്ധതികൾ പൂർണമായും നിർത്തലാക്കണമെന്നതാണ് അമേരിക്കയുടെ മുഖ്യ നിബന്ധന. യുറേനിയം സമ്പുഷ്ടീകരണം ഇറാൻ അവസാനിപ്പിക്കണം. നിലവിൽ ഭൂമിക്കടിയിലുള്ള ആണവ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ അമേരിക്ക ഇറാനെ സഹായിക്കും. ബഹിരാകാശ സേനയുടെയും ഉപഗ്രഹങ്ങളുടെയും നിരീക്ഷണത്തിലാണ് നിലവിൽ ഈ ആണവ കേന്ദ്രങ്ങളെന്നും ട്രംപ് വെളിപ്പെടുത്തി. ഇറാനിലെ നിലവിലെ മാറ്റങ്ങളെ 'ഉൽപാദനപരമായ ഭരണമാറ്റം' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
ഇറാന് മേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങളും തീരുവകളും നീക്കം ചെയ്യുന്നതിനെക്കുറിച്ച് ചർച്ചകൾ ആരംഭിച്ചതായും ട്രംപ് അറിയിച്ചു. പശ്ചിമേഷ്യയിൽ പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തലിന് പിന്നാലെയാണ് ഈ നീക്കം. തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്ക് താൽക്കാലികമായി തുറന്നുകൊടുക്കാൻ ഇറാൻ പറഞ്ഞിട്ടുണ്ടെന്നും 15 ഇന കർമപദ്ധതിയിലെ ഭൂരിഭാഗം കാര്യങ്ങളിലും ഇരുരാജ്യങ്ങളും ധാരണയിലെത്തിയതായും ഇത് ആഗോള നയതന്ത്ര പരിഹാരത്തിലേക്കുള്ള ചുവടുവെപ്പാണെന്നും ട്രംപ് അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

