'രാഷ്ട്രത്തെ സംരക്ഷിക്കാൻ അറിയാം'; ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന് ക്യൂബൻ പ്രസിഡന്റ്
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന സൂചന നൽകി ക്യൂബൻ പ്രസിഡന്റ്. ഭീഷണി വകവെക്കുന്നില്ലെന്നും രാജ്യത്ത് സംരക്ഷിക്കാൻ അറിയാമെന്നും ക്യൂബൻ പ്രസിഡന്റ് മിഗായേൽ ഡയസ് കാനേൽ പറഞ്ഞു. ക്യൂബ സ്വതന്ത്ര-പരമാധിക രാഷ്ട്രമാണ്. ആരും എന്ത് ചെയ്യണമെന്ന് ഞങ്ങളോട് പറയേണ്ടെന്നും ക്യൂബൻ പ്രസിഡന്റ് വ്യക്തമാക്കി. അവസാനതുള്ളി രക്തം മണ്ണിൽ വീഴുന്നത് വരെയും മാതൃരാജ്യത്തിന് വേണ്ടി പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെനിസ്വേലക്ക് പിന്നാലെ ക്യൂബയെ ലക്ഷ്യമിട്ട് യു.എസ് രംഗത്തെത്തിയിരുന്നു. ക്യൂബ അധികം വൈകാതെ യു.എസുമായി കരാറിലെത്തണമെന്ന് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. വർഷങ്ങളായി വെനിസ്വേല നൽകുന്ന വലിയ തോതിലുള്ള പണവും എണ്ണയും ഉപയോഗിച്ചാണ് ക്യൂബ നിലനിൽക്കുന്നതെന്നും തങ്ങളുമായി കരാറുണ്ടാക്കിയില്ലെങ്കിൽ ഇനി ക്യൂബക്ക് ഈ സാമ്പത്തിക സഹായവും എണ്ണയും ലഭിക്കില്ലെന്നും ട്രംപ് പറഞ്ഞു.
‘ഇനി ക്യൂബയിലേക്ക് എണ്ണയോ പണമോ പോകില്ല -പൂജ്യം! അധികം വൈകുന്നതിനു മുമ്പായി അവർ ഒരു കരാർ ഉണ്ടാക്കണമെന്ന് ഞാൻ നിർദേശിക്കുന്നു’ -ട്രംപ് ട്രൂത്ത് സമൂഹമാധ്യമ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു. വെനിസ്വേല നൽകുന്ന പണത്തിനും എണ്ണക്കും പകരമായി അവസാനത്തെ രണ്ടു വെനിസ്വേലൻ ഏകാധിപതികൾക്ക് ക്യൂബയാണ് സുരക്ഷ സംവിധാനങ്ങളൊരുക്കുന്നത്. ഇനി അതുണ്ടാകില്ല. കഴിഞ്ഞയാഴ്ച യു.എസ് നടത്തിയ ആക്രമണത്തിൽ ഈ ക്യൂബൻ സൈനികരെല്ലാം കൊല്ലപ്പെട്ടു. വർഷങ്ങളായി തങ്ങളെ ബന്ദികളാക്കിയിരുന്ന കൊള്ളക്കാരിൽനിന്ന് വെനിസ്വേലക്ക് ഇനി സംരക്ഷണം ആവശ്യമില്ലെന്നും പ്രസിഡന്‍റ് കൂട്ടിച്ചേർത്തു.
വെനിസ്വേലക്ക് ഇനി ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയായ യു.എസിന്‍റെ സുരക്ഷയുണ്ടെന്നും ട്രംപ് വ്യക്തമാക്കി.അതിനിടെ അമേരിക്കൻ സർക്കാറിന്റെ കൈവശമുള്ള വെനിസ്വേലൻ എണ്ണ വരുമാനം സ്വകാര്യ കടക്കാർ പിടിച്ചെടുക്കുന്നതിൽ നിന്ന് സംരക്ഷിക്കുന്നതിനായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ‘അമേരിക്കൻ, വെനിസ്വേലൻ ജനതയുടെ നന്മക്കായി വെനിസ്വേലൻ എണ്ണ വരുമാനം സംരക്ഷിക്കൽ’ എന്ന പ്രഖ്യാപനത്തിലൂടെയാണ് ഇത് നടപ്പാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

