മൗണ്ട് റഷ്മോറിലെ പ്രസിഡന്റുമാർക്കൊപ്പം സ്വന്തം ചിത്രം പങ്കുവെച്ച് ഡോണൾഡ് ട്രംപ്; വീണ്ടും ചർച്ചയായി റഷ്മോർ സ്വപ്നം
text_fieldsവാഷിങ്ടൺ: അമേരിക്കൻ ചരിത്രത്തിൽ തന്റെ സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാക്കി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യു.എസിലെ വിഖ്യാതമായ മൗണ്ട് റഷ്മോർ സ്മാരകത്തിൽ കൊത്തിവെച്ചിട്ടുള്ള നാല് മുൻ യു.എസ് പ്രസിഡന്റുമാർക്കൊപ്പം സ്വന്തം മുഖവും ഡിജിറ്റലായി ചേർത്തുവെച്ച ഒരു ചിത്രം ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ വഴി പങ്കുവെച്ചു. യാതൊരു കുറിപ്പും എഴുതാതെയാണ് ട്രംപ് ഈ ചിത്രം പോസ്റ്റ് ചെയ്തത്.
സൗത്ത് ഡക്കോട്ടയിലെ കീസ്റ്റോണിൽ സ്ഥിതി ചെയ്യുന്ന മൗണ്ട് റഷ്മോർ നാഷണൽ മെമ്മോറിയലിൽ ജോർജ്ജ് വാഷിങ്ടൺ, തോമസ് ജെഫേഴ്സൺ, തിയോഡോർ റൂസ്‌വെൽറ്റ്, എബ്രഹാം ലിങ്കൺ എന്നീ നാല് ഇതിഹാസ നേതാക്കളുടെ 60 അടി ഉയരമുള്ള ശിൽപങ്ങളാണ് ഗ്രാനൈറ്റ് മലനിരകളിൽ കൊത്തിവെച്ചിട്ടുള്ളത്. അമേരിക്കയുടെ രൂപീകരണം, വികാസം, വളർച്ച, സംരക്ഷണം എന്നീ നാല് ഘട്ടങ്ങളെയാണ് ഈ നേതാക്കൾ പ്രതിനിധീകരിക്കുന്നത്.
ശില്പിയായ ഗുറ്റ്‌സൺ ബോർഗ്ലം അമേരിക്കയുടെ ആദ്യത്തെ 150 വർഷത്തെ ചരിത്രത്തെ പ്രതീകവൽക്കരിക്കാനാണ് ഈ നാല് നേതാക്കളെ തിരഞ്ഞെടുത്തത്. വാഷിങ്ടൺ റിപ്പബ്ലിക്കിന്റെ സ്ഥാപനത്തെയും, ജെഫേഴ്സൺ രാജ്യത്തിന്റെ അതിർത്തി വികാസത്തെയും, റൂസ്‌വെൽറ്റ് വ്യവസായ-ആഗോള വളർച്ചയെയും, ലിങ്കൺ ആഭ്യന്തര യുദ്ധകാലത്തെ രാജ്യത്തിന്റെ ഐക്യത്തെയും സൂചിപ്പിക്കുന്നു.
മൗണ്ട് റഷ്മോറിലേക്ക് ട്രംപിന്റെ മുഖം കൂടി കൂട്ടിച്ചേർക്കുക എന്ന ആശയം വർഷങ്ങളായി ചർച്ചയിലുള്ളതാണ്. 2018ൽ സൗത്ത് ഡക്കോട്ട ഗവർണർ ക്രിസ്റ്റി നോമുമായി നടത്തിയ കൂടിക്കാഴ്ചയിൽ, മൗണ്ട് റഷ്മോറിൽ തന്റെ മുഖം കൊത്തിവെക്കുക എന്നത് തന്റെ ഒരു 'സ്വപ്നമാണെന്ന്' ട്രംപ് പറഞ്ഞിരുന്നു. തന്റെ ഭരണനേട്ടങ്ങൾ അത്തരം ഒരു അംഗീകാരത്തിന് അർഹമാണെന്ന് പിന്നീട് പരസ്യമായി വാദിച്ച ട്രംപ്, 2020ലെ ഒരു പ്രസംഗത്തിലും ഈ നിർദേശം മുന്നോട്ടുവെച്ചിരുന്നു.
ട്രംപിനെ മൗണ്ട് റഷ്മോറിലേക്ക് ചേർക്കുന്നതിനായുള്ള നിയമനിർമാണം കൊണ്ടുവരാൻ കോൺഗ്രസിലെ ചില ട്രംപ് അനുകൂലികൾ ശ്രമിക്കുന്നുണ്ട്. ഈ സ്മാരകത്തിലേക്ക് ട്രംപിന്റെ മുഖം കൂടി ചേർക്കുന്നതിന് മേൽനോട്ടം വഹിക്കാൻ ആഭ്യന്തര വകുപ്പിനോട് നിർദേശിക്കുന്ന ബിൽ ഫ്ലോറിഡയിൽ നിന്നുള്ള പ്രതിപ്രതിനിധി അന്ന പൗലീന ലൂണ അവതരിപ്പിച്ചിരുന്നു. കൂടാതെ, നിലവിലെ ഇന്റീരിയർ സെക്രട്ടറി ഡഗ് ബർഗവും ഈ നിർദേശത്തെ പിന്തുണച്ച് സംസാരിച്ചിരുന്നു. സ്മാരകത്തിൽ മറ്റൊരു മുഖം കൂടി കൊത്താനുള്ള സ്ഥലം അവശേഷിക്കുന്നുണ്ടെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

