യുദ്ധം ഉടൻ അവസാനിക്കുമെന്ന് ട്രംപ്, തുടരുമെന്ന് ഇസ്രായേൽ, പ്രതിരോധിക്കുമെന്ന് ഇറാൻ
text_fieldsവാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം ഉടൻ അവസാനിക്കുമെന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അമേരിക്കയുടെയും ഇസ്രായേലിന്‍റെയും സൈന്യങ്ങൾ ലക്ഷ്യമിടാൻ കഴിയുന്നതൊക്കെ ഇറാനിൽ നശിപ്പിച്ചിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. 'ഏത് സമയത്തും എനിക്ക് തോന്നുമ്പോൾ ഇത് അവസാനിപ്പിക്കാം'- ട്രംപ് പറഞ്ഞു. പ്രായോഗികമായി ഇറാനിലൊന്നും ഇനി ലക്ഷ്യമിടാനില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
സൈനിക നടപടി ഇറാന് വ്യാപക നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്. യുദ്ധം മികച്ച രീതിയിൽ പുരോഗമിക്കുകയാണ്. നമ്മൾ പ്രതീക്ഷിച്ചതിലും വളരെ മുന്നിലാണ്. ആറ് ആഴ്ചത്തെ കാലയളവിൽ നമ്മൾ വിചാരിച്ചതിലും കൂടുതൽ നാശനഷ്ടങ്ങൾ വരുത്തിവച്ചു. പതിറ്റാണ്ടുകളായി ഇറാൻ പശ്ചിമേഷ്യയെ അസ്ഥിരപ്പെടുത്തുകയാണ്. അവർ മിഡിൽ ഈസ്റ്റിന്റെ ബാക്കി ഭാഗങ്ങൾ തേടുകയായിരുന്നു. 47 വർഷത്തെ മരണങ്ങൾക്കും നാശത്തിനും അവർ വില കൊടുക്കുകയാണ്. ഇതൊരു തിരിച്ചടിയാണ്. അവർക്ക് അത്ര എളുപ്പത്തിൽ രക്ഷപ്പെടാൻ കഴിയില്ല -ട്രംപ് കൂട്ടിച്ചേർത്തു.
ട്രംപ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും യുദ്ധം മൂലമുണ്ടായ ആഗോള സാമ്പത്തിക തകർച്ചയെ കുറിച്ചുള്ള ആശങ്കകൾ യു.എസിൽ രാഷ്ട്രീയ സമ്മർദം സൃഷ്ടിക്കുകയാണ്. ഹുർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ ഗതാഗതം ഇറാൻ തടസപ്പെടുത്തിയേക്കാമെന്ന സാധ്യത കണക്കിലെടുക്കാതെയാണ് വൈറ്റ് ഹൗസ് സൈനിക നടപടി ആരംഭിച്ചതെന്ന് വിമർശകർ പറയുന്നു. ലോകത്തിലെ എണ്ണ വിതരണത്തിന്‍റെ ഏകദേശം 20 ശതമാനവും ഈ കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്.
സംഘർഷം ഉടൻ അവസാനിക്കുമെന്ന് ട്രംപ് പറയുമ്പോഴും നീണ്ട യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്നാണ് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് സൂചിപ്പിച്ചത്. 'എല്ലാ ലക്ഷ്യങ്ങളും കൈവരിക്കുകയും നിർണായകമായി വിജയിക്കുകയും ചെയ്യുന്നതുവരെ, ആവശ്യമുള്ളിടത്തോളം കാലം, ഒരു സമയപരിധിയുമില്ലാതെ യുദ്ധം തുടരും'- കാറ്റ്സ് പറഞ്ഞു. യു.എസ് ഇസ്രായേൽ ആക്രമണത്തെ ചെറുക്കുന്നത് തുടരുമെന്ന് ഇറാനും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

