34 വർഷത്തിന് ശേഷം ഇസ്രായേലും ലബനാനും നേർക്കുനേർ ചർച്ചക്ക്! വഴിത്തിരിവാകാൻ ട്രംപിന്റെ നീക്കം
text_fieldsവാഷിങ്ടൺ: പശ്ചിമേഷ്യയിലെ യുദ്ധഭീതിക്കിടെ നിർണ്ണായക നീക്കവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. നീണ്ട 34 വർഷത്തെ ഇടവേളക്ക് ശേഷം ഇസ്രായേൽ - ലബനാൻ ഭരണത്തലവന്മാർ നേരിട്ട് സംസാരിക്കുമെന്ന് ട്രംപ് അറിയിച്ചു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ വിവരം പുറത്തുവിട്ടത്.
"ഇസ്രായേലും ലബനാനും തമ്മിലുള്ള സംഘർഷത്തിൽ അല്പം ആശ്വാസം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഞങ്ങൾ. 34 വർഷങ്ങൾക്ക് ശേഷമാണ് ഇരു രാജ്യങ്ങളിലെയും നേതാക്കൾ സംസാരിക്കാൻ പോകുന്നത്. നാളെ അത് സംഭവിക്കും. വളരെ സന്തോഷം!" - ട്രംപ് കുറിച്ചു. വാഷിങ്ടണിൽ വെച്ച് ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ തമ്മിൽ നടത്തിയ നേരിട്ടുള്ള ചർച്ചകൾക്ക് പിന്നാലെയാണ് ഈ സുപ്രധാന നീക്കം.
ഇസ്രായേൽ ആക്രമണങ്ങളിൽ ഇതുവരെ ലബനാനിൽ 2,000-ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും 12 ലക്ഷത്തോളം പേർക്ക് വീടുകൾ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. തെക്കൻ ലബനാനിൽ ഇസ്രായേൽ സൈന്യം നടത്തുന്ന കരയുദ്ധം കൂടുതൽ വ്യാപിപ്പിക്കാൻ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു ഉത്തരവിട്ടതിന് തൊട്ടുപിന്നാലെയാണ് ചർച്ചയെക്കുറിച്ചുള്ള വാർത്തകൾ വരുന്നത്.
ഹിസ്ബുല്ലയെ നിരായുധരാക്കി അതിർത്തിയിൽ സ്ഥിരമായ സമാധാനം ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ഇസ്രായേൽ വാദിക്കുന്നത്. എന്നാൽ, ഇസ്രായേൽ സൈന്യം ലബനാനിൽ നിന്ന് പിന്മാറണമെന്നും അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നുമാണ് ലബനാൻ സർക്കാരിന്റെ ആവശ്യം.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈ വധിക്കപ്പെട്ടതിന് പിന്നാലെയാണ് മേഖലയിൽ യുദ്ധം കൊടുമ്പിരി കൊണ്ടത്. ഇതിനെത്തുടർന്ന് ഹിസ്ബുല്ല ഇസ്രായേലിനെതിരെ ആക്രമണം ശക്തമാക്കിയിരുന്നു. ഇസ്രായേൽ ലബനാനിൽ കരയുദ്ധം ആരംഭിക്കുകയും ചെയ്തിരുന്നു.
ദശാബ്ദങ്ങളായി ശത്രുതയിലായിരുന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള ഈ സംഭാഷണം വെടിനിർത്തലിലേക്ക് നയിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. എങ്കിലും, ഇസ്രായേൽ സൈന്യം ബോംബിട്ട് തകർത്ത തങ്ങളുടെ വീടുകളിലേക്ക് എന്നേക്ക് മടങ്ങാൻ കഴിയുമെന്ന ആശങ്കയിലാണ് ലക്ഷക്കണക്കിന് വരുന്ന ലബനാൻ അഭയാർത്ഥികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

