‘ശരിയായ കരാറി’ന് ഇറാൻ തയാറായില്ല, എന്തു സംഭവിക്കുമെന്ന് നോക്കാം; ഹുർമുസ് മേഖലയിൽ പൂർണ നിയന്ത്രണമുണ്ടെന്നും ട്രംപ്
text_fieldsഡോണൾഡ് ട്രംപ്
വാഷിങ്ടൺ : യു.എസുമായി കരാറിലെത്താൻ ഇറാൻ ആഗ്രഹിക്കുന്നുണ്ടെന്നും എന്നാൽ ‘ശരിയായ കരാറിന്’ അവർ ഇനിയും തയാറായിട്ടില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നിലവിൽ ഇറാനിൽ സംഭവിച്ച് കൊണ്ടിരിക്കുന്ന കാര്യങ്ങൾ വാഷിങ്ടൺ സസൂക്ഷ്മം നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. കൂടാതെ ഹുർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട പ്രദേശത്തിന്റെ മുഴുവൻ നിയന്ത്രണവും തങ്ങൾക്കാണെന്നും ട്രംപ് ആവർത്തിച്ചു. സൗത്ത് കരോലിനയിലെ മിർട്ടിൽ ബീച്ചിൽ നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ട്രംപ്.
അമേരിക്കൻ ഇടപെടലിലൂടെ ഇറാന്റെ ആണവ ലക്ഷ്യങ്ങൾ തടയാൻ കഴിഞ്ഞിട്ടുണ്ടെന്നും അവർ ഇനി ഒരിക്കലും അണുവായുധ ശക്തിയാകില്ലെന്നും ട്രംപ് ആവർത്തിച്ചു. ഇറാനെ ഒരിക്കലും ആണവായുധം നിർമിക്കാൻ അനുവദിക്കില്ലെന്നും അങ്ങനെ സംഭവിച്ചാൽ അത് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. അതേസമയം ഇറാനെതിരെയുള്ള സാമ്പത്തിക നടപടികൾ യു.എസിന്റെ പരിമിതമായ സൈനിക നയങ്ങളെയാണ് സൂചിപ്പിക്കുന്നതെന്ന വാദം ട്രംപ് തള്ളിക്കളഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ ഇറാനെതിരെയുള്ള നടപടികൾ കടുപ്പിച്ചുകൊണ്ട്, തെഹ്‌റാനുമായുള്ള സാമ്പത്തിക ഇടപാടുകളെയും എണ്ണക്കടത്തു ശൃംഖലകളെയും തടയുന്നതിനുള്ള പുതിയ സാമ്പത്തിക ഉപരോധങ്ങൾക്ക് ട്രംപ് രൂപം നൽകിയിട്ടുണ്ട്. ഇതിനായി അമേരിക്കൻ സഖ്യകക്ഷികൾ ഒത്തൊരുമിച്ച് ഇറാനെ ഒറ്റപ്പെടുത്താൻ മുന്നോട്ടുവരണമെന്നും ട്രംപ് അഭ്യർത്ഥിച്ചിരുന്നു.
എന്നാൽ ട്രംപിന്റെ പുതിയ സാമ്പത്തിക ഉപരോധം അമേരിക്കയുടെ സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണെന്നും മുൻകാലങ്ങളിലും അമേരിക്ക ഇത്തരം ഉപരോധങ്ങൾ നടത്തിയിട്ടും പരാജയപ്പെടുകയാണ് ചെയ്തതെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചു.
ഇതിനിടെ ഇറാൻ ശക്തിയും അഭിമാനവും കൈവിടാത്ത നിലയിലിരിക്കെ യുദ്ധം അവസാനിപ്പിക്കുന്നതാണ് ഉചിതമെന്ന് പ്രസിഡന്റ് മസ്ഊദ് പെസഷ്‌കിയാൻ പറഞ്ഞിട്ടുണ്ട്. ഇറാനെതിരെ വീണ്ടും ആക്രമണമുണ്ടായാൽ അതിന് ശക്തമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. യു.എസിന്റെ സാമ്പത്തിക ഉപരോധങ്ങളെ തള്ളിക്കൊണ്ട് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മാഈൻ ബഖാഈയും രംഗത്ത് വന്നിട്ടുണ്ട്. ഇറാനെതിരെയുള്ള ഉപരോധങ്ങൾ ഒരു രാജ്യത്തിനെതിരെയുള്ള നിയമവിരുദ്ധമായ സാമ്പത്തിക യുദ്ധം മാത്രമല്ലെന്നും, മറിച്ച് എല്ലാ രാജ്യങ്ങൾക്കുമെതിരെയുള്ള യുദ്ധപ്രഖ്യാപനം ആണെന്നും ബഖാഈ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

