ഇറ്റലിയും സ്പെയിനും സഹായിക്കുന്നില്ല; ഇരുരാജ്യങ്ങളിൽ നിന്നും സൈന്യത്തെ പിൻവലിക്കാനൊരുങ്ങി ട്രംപ്
text_fieldsവാഷിങ്ടൺ: ഇറാൻ യുദ്ധവിഷയത്തിൽ തങ്ങളെ പിന്തുണക്കാത്ത ഇറ്റലിക്കും സ്പെയിനിനുമെതിരെ വീണ്ടും രൂക്ഷവിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇരുരാജ്യങ്ങളിലും വിന്യസിച്ചിരിക്കുന്ന യു.എസ് സൈനികരുടെ എണ്ണം വെട്ടിക്കുറച്ചേക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
സൈനിക പിൻവാങ്ങലിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് "അതെ, മിക്കവാറും ഞാൻ അത് ചെയ്യും. എന്തുകൊണ്ട് ചെയ്തുകൂടാ?" എന്നായിരുന്നു ട്രംപിന്റെ മറുപടി. ഇറാൻ വിഷയത്തിൽ ഇറ്റലിയിൽ നിന്ന് യാതൊരു സഹായവും ലഭിക്കുന്നില്ലെന്നും സ്പെയിനിന്റെ നിലപാട് തികച്ചും ഭീകരമാണെന്നും ട്രംപ് കുറ്റപ്പെടുത്തി.
ജർമ്മനിയിൽ നിന്നും സമാനമായ രീതിയിൽ സൈന്യത്തെ പിൻവലിക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യൂറോപ്പിലെ മറ്റ് സഖ്യകക്ഷികൾക്കെതിരെയും ട്രംപ് രംഗത്തെത്തിയത്. ഇറാൻ യുദ്ധത്തിൽ നാറ്റോ സഖ്യകക്ഷികൾക്കിടയിൽ ഭിന്നത രൂക്ഷമായി തുടരുന്നതിനിടെയാണ് ട്രംപിന്റെ ഭീഷണി.
ഇതിനിടെ അമേരിക്കയെ പിന്തുണക്കാത്ത നാറ്റോ സഖ്യരാജ്യങ്ങൾക്കെതിരെ കടുത്ത നടപടികൾക്ക് പെന്റഗൺ ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. സഖ്യരാജ്യമായ സ്പെയിനിനെ നാറ്റോയിൽ നിന്ന് സസ്പെൻഡ് ചെയ്യുക, ബ്രിട്ടന്റെ അധീനതയിലുള്ള ഫോക്ക്‌ലാൻഡ് ദ്വീപിന്മേലുള്ള അവകാശവാദത്തിൽ യു.എസ് നിലപാട് പുനപരിശോധിക്കുക തുടങ്ങിയ വിവാദപരമായ നിർദേശങ്ങളടങ്ങിയ ഇമെയിൽ വലിയ ചർച്ചയായിരുന്നു.
ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയെ സ്പെയിൻ രൂക്ഷമായി വിമർശിച്ചിരുന്നു. തുടർന്ന് ഇറാനെതിരായ സൈനിക നീക്കത്തിന് തങ്ങളുടെ വ്യോമപാതയോ സൈനിക താവളങ്ങളോ ഉപയോഗിക്കാൻ സ്പെയിൻ അനുമതി നൽകിയിരുന്നില്ല. ഇതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ അമേരിക്ക സ്പെയിനിന് നേരെ വാണിജ്യ ഉപരോധം ഏർപ്പെടുത്തിയിരുന്നു. പിന്നീട് ഹുർമുസ് കടലിടുക്ക് തുറക്കാൻ തങ്ങൾക്കൊപ്പം നിൽക്കാത്ത നാറ്റോ സഖ്യരാജ്യങ്ങളെ വിമർശിച്ച് കൊണ്ട് ട്രംപ് നിരവധി തവണ രംഗത്തു വന്നിരുന്നു.
നാറ്റോ സഖ്യത്തിന്റെ 76 വർഷത്തെ ചരിത്രത്തിൽ ഏറ്റവും വലിയ പ്രതിസന്ധിയാണ് നിലവിലുള്ളത്. അമേരിക്ക സഖ്യം വിടുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

