‘ധീരമായ ചുവടുവെപ്പ്’; മക്ക പ്രതിരോധ കരാറിനെ സ്വാഗതം ചെയ്ത് ട്രംപ്
text_fieldsവാഷിങ്ടൺ: സൗദി അറേബ്യ, തുർക്കിയ, പാകിസ്താൻ എന്നീ രാജ്യങ്ങൾ ഒപ്പുവെച്ച മക്ക സംയുക്ത പ്രതിരോധ കരാറിനെ സ്വാഗതം ചെയ്ത് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആഗസ്റ്റ് 7ന് മക്കയിൽ ഒപ്പുവെച്ച കരാർ മേഖലയിലെ പ്രതിരോധ സഹകരണത്തിന് പുതിയ ദിശ നൽകുന്നതാണെന്ന് ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലാണ് ട്രംപ് കരാറിനെ പ്രശംസിച്ചത്. ‘വലിയ, ധീരവും പ്രധാനപ്പെട്ടതുമായ ആദ്യ ചുവടുവെപ്പ്’ എന്നാണ് അദ്ദേഹം കരാറിനെ വിശേഷിപ്പിച്ചത്. മിഡിൽ ഈസ്റ്റിലെ രാജ്യങ്ങൾ കൂടുതൽ അർഥവത്തായ രീതിയിൽ സ്വയം പ്രതിരോധിക്കാൻ ഒരുമിച്ചുവരുന്നതിന്റെ തെളിവാണ് കരാറെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
കരാറിൽ ഒപ്പുവെച്ച മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് നേരെയുള്ള സായുധ ആക്രമണം മൂന്നുപേർക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്നതാണ് കരാറിലെ പ്രധാന വ്യവസ്ഥ. ഇതിലൂടെ പരസ്പര പ്രതിരോധവും സൈനിക സഹകരണവും ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നത്.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ, പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ഷരീഫ് എന്നിവർ ചേർന്നാണ് മക്കയിൽ കരാറിൽ ഒപ്പുവെച്ചത്.
സംയുക്ത സൈനിക അഭ്യാസം, പ്രതിരോധ വ്യവസായ സഹകരണം, തന്ത്രപ്രധാന ഏകോപനം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താനാണ് കരാർ ലക്ഷ്യമിടുന്നത്. അതേസമയം, കരാർ ഏതെങ്കിലും പ്രത്യേക രാജ്യത്തെ ലക്ഷ്യമിട്ടുള്ളതല്ലെന്ന് തുർക്കിയ വ്യക്തമാക്കിയിട്ടുണ്ട്. മേഖലയിൽ വർധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികൾക്കിടെ പ്രാദേശിക രാജ്യങ്ങൾ സ്വന്തം പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കരാറിനെ വിലയിരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

