കൊളംബിയൻ പ്രസിഡന്റിനോടുള്ള നിലപാട് മാറ്റി ട്രംപ്
text_fieldsവാഷിങ്ടൺ: കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയെക്കുറിച്ചുള്ള തന്റെ നിലപാട് മാറ്റി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പെട്രോയും താനും ഫോണിൽ സംസാരിച്ചെന്നും അദ്ദേഹത്തെ വൈറ്റ്ഹൗസിലേക്ക് ക്ഷണിച്ചെന്നും ട്രംപ് പറഞ്ഞു.
മയക്കുമരുന്ന് ഉൾപ്പെടെ വിഷയങ്ങളും അഭിപ്രായഭിന്നതകളും ചർച്ചയായെന്ന് ട്രംപ് സമൂഹമാധ്യമത്തിൽ അറിയിച്ചു. പെട്രോയുടെ ഫോൺവിളിയും അദ്ദേഹത്തിന്റെ സംസാര ശൈലിയും ശ്ലാഘനീയമാണെന്ന് ട്രംപ് തുടർന്നു. വെനിസ്വേലയിലെ സൈനിക നടപടിക്കുപിന്നാലെ ട്രംപ് കൊളംബിയക്കെതിരെയും ഭീഷണി മുഴക്കിയിരുന്നു.
അതേസമയം, വെനിസ്വേലയിൽ നടന്ന മാരകമായ ആക്രമണത്തിനു ശേഷം തെക്കേ അമേരിക്കയുടെ സൈനിക പ്രവർത്തനങ്ങൾ കൊളംബിയയിലേക്കും വ്യാപിപ്പിക്കുമെന്ന ഡോണൾഡ് ട്രംപിന്റെ ഭീഷണിയെ അപലപിച്ച് പതിനായിരങ്ങൾ കൊളംബിയയിലുടനീളമുള്ള നഗരങ്ങളിലെ തെരുവുകളിലിറങ്ങി. രാജ്യത്തിനു നേർക്ക് സൈനിക നടപടിയുണ്ടാവുമെന്ന ട്രംപിന്റെ ഭീഷണിക്കു പിന്നാലെ പ്രസിഡന്റ് ഗുസ്താവോ പെട്രോ പ്രതിഷേധ പ്രകടനങ്ങൾക്ക് ആഹ്വാനം ചെയ്യുകയായിരുന്നു.
‘വെനിസ്വേലയിൽ നടന്നത് നിയമവിരുദ്ധമായിരുന്നു’വെന്ന് കൊളംബിയയുടെ തലസ്ഥാനമായ ബൊഗോട്ടയിലെ ബൊളിവർ പ്ലാസയിൽ നടന്ന ഒരു റാലിയിൽ ഒത്തുകൂടിയ ആയിരക്കണക്കിന് അനുയായികളോട് പെട്രോ പറഞ്ഞു. വേദിക്ക് മുന്നിൽ പ്രതിഷേധക്കാർ ‘നരകത്തിലേക്ക് പോകൂ വൃത്തികെട്ട യാങ്കികളെ’ എന്ന പ്ലക്കാർഡ് ഉയർത്തിപ്പിടിച്ചു. കൊളംബിയയുടെ വെനിസ്വേലയുമായുള്ള കിഴക്കൻ അതിർത്തിയിലുള്ള നഗരമായ കുക്കുട്ടയിൽ നൂറുകണക്കിന് പ്രകടനക്കാർ മഞ്ഞയും, നീലയും, ചുവപ്പും കലർന്ന രാജ്യത്തിന്റെ പതാകകൾ വീശി 19-ാം നൂറ്റാണ്ടിലെ കത്തീഡ്രലിലേക്ക് മാർച്ച് ചെയ്തു. ‘യാങ്കികൾ പുറത്തു പോകൂ’ എന്നവർ വിളിച്ചു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

