‘ഇറാനോട് കാണിക്കുന്നത് അനീതി’, ബാലിസ്റ്റിക് മിസൈൽ വിഷയത്തിൽ ഇറാനെ പിന്തുണച്ച് ട്രംപ് ?
text_fieldsപാരീസ്: മേഖലയിലെ മറ്റ് രാജ്യങ്ങൾക്ക് ബാലിസ്റ്റിക് മിസൈലുകൾ കൈവശം വെക്കാൻ അവകാശമുള്ളപ്പോൾ, ഇറാൻ മാത്രം അതിൽനിന്ന് വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെടുന്നത് ‘അനീതി’യാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടയിലാണ് ട്രംപ് ശ്രദ്ധേയമായ ഈ പരാമർശം നടത്തിയത്.
അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി ഒപ്പുവെച്ച ധാരണാപത്രത്തിന്റെ പശ്ചാത്തലത്തിൽ ഉച്ചകോടിയിൽ ഇറാൻ വിഷയം പ്രധാന ചർച്ചാവിഷയമായി മാറി. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഹുർമുസ് കടലിടുക്ക് വഴി ഗതാഗതം സുഗമമാക്കുന്നതിനുമുള്ള നിർണായക നീക്കമായാണ് ഈ കരാർ വിലയിരുത്തപ്പെടുന്നത്.
14 ഇന ധാരണാ പത്രത്തിൽ ഇരുരാജ്യങ്ങളും ഡിജിറ്റലി ഒപ്പുവെച്ചതായി ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഒപ്പുവെച്ചതോടെ കരാർ പ്രാബല്യത്തിൽ വന്നു.
ഇസ്‍ലാമാബാദ് മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിങ് എന്ന പേരിലാണ് ഉടമ്പടി അറിയപ്പെടുക.കരാർ പ്രകാരം യുദ്ധം എല്ലാ മേഖലകളിലും ഉടനടി അവസാനിക്കും. ഹുർമുസ് കടലിടുക്ക് വഴി ടോൾ ഇല്ലാതെ കപ്പൽ ഗതാഗതം പുനരാരംഭിക്കാനും ഇറാനുമേലുള്ള യു.എസ് ഉപരോധം പിൻവലിക്കാനും മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ വിട്ടുകൊടുക്കാനും ധാരണയായിട്ടുണ്ട്. കൂടാതെ, യുദ്ധാനന്തര പുനർനിർമാണ പ്രവർത്തനങ്ങൾക്കായി ഇറാനിലേക്ക് 300 ബില്യൺ ഡോളറിന്റെ നിക്ഷേപ ഫണ്ടും കരാറിൽ ഉൾപ്പെടുന്നു. ഇറാൻ അണുവായുധം നിർമിക്കില്ലെന്നും, ആണവോർജ്ജ ഏജൻസിയുടെ മേൽനോട്ടത്തിൽ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം കുറക്കുമെന്നും കരാറിൽ സമ്മതിച്ചിട്ടുണ്ട്.
അന്തിമ കരാറിലെത്താൻ 60 ദിവസത്തെ സമയപരിധിയും ഉടമ്പടിയിൽ ഉൾപ്പെടുന്നുണ്ട്. യു.എസുമായുള്ള കരാറിനെ സ്വന്തം വിജയമായിട്ടാണ് ഇറാൻ നോക്കിക്കാണുന്നത്.
അതേസമയം, യു.എസ്-ഇറാൻ കരാറിൽ ആണവ മിസൈൽ ശേഷികളെക്കുറിച്ചുള്ള കൃത്യമായ വ്യവസ്ഥകളില്ലാത്തത് ഇസ്രായേലിൽ കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ട്. കരാർ ഒപ്പുവെച്ചെങ്കിലും മേഖലയിലെ സംഘർഷങ്ങൾ പൂർണമായും അവസാനിച്ചിട്ടില്ലെന്നും ലബനാനിലെ ആക്രമണങ്ങൾ തുടരുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

