ഖാംനഇയെ വധിക്കാൻ നിർദേശിച്ചത് നെതന്യാഹു, 48 മണിക്കൂർ മുമ്പ് ട്രംപ് അനുവാദം നൽകി
text_fieldsവാഷിങ്ടൺ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയെ ഇരുരാജ്യങ്ങളുടെയും സംയുക്ത ആക്രമണത്തിലൂടെ വധിക്കാമെന്ന് നിർദേശം മുന്നോട്ടുവെച്ചത് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണെന്നും ഈ ആവശ്യം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അംഗീകരിക്കുകയായിരുന്നുവെന്നും റിപ്പോർട്ട്.
ഇറാനെതിരായ യു.എസ്-ഇസ്രായേൽ സംയുക്ത ആക്രമണം ആരംഭിക്കുന്നതിന് മുമ്പായി 48 മണിക്കൂറിനിടെ നെതന്യാഹു യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇതിനുശേഷമാണ് നേരത്തെയുള്ള നിലപാട് മറ്റി ട്രംപ് സംയുക്ത ആക്രമണത്തിന് അനുവാദം നൽകിയതെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ഇറാനിയൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയും രാജ്യത്തെ പ്രധാന ഉദ്യോഗസ്ഥരും തെഹ്‌റാനിലെ അദ്ദേഹത്തിന്റെ വസതിയിൽ കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപും നെതന്യാഹുവും ഇന്റലിജൻസ് വൃത്തങ്ങളിൽ നിന്ന് നേരത്തെ തന്നെ അറിഞ്ഞിരുന്നു. ഇത് ഒരു വെട്ടിനിരത്തൽ ആക്രമണത്തിനുള്ള അവസരമായി ഉപയോഗിക്കാമെന്ന് ഇസ്രായേൽ നിർദേശിക്കുകയായിരുന്നു. ഇസ്രായേൽ നാളുകൾക്കുമുമ്പേ ലക്ഷ്യംവെച്ച പദ്ധതികൂടിയായിരുന്നു ഇത്.
അതിനിടെ ശനിയാഴ്ച രാത്രി നടത്താനിരുന്ന കൂടിക്കാഴ്ച രാവിലെയിലേക്ക് മാറ്റിയതും ഇസ്രായേലിന് കൃത്യമായ വിവരം ലഭിച്ചു.
പതിറ്റാണ്ടുകളായി താൻ ആഗ്രഹിച്ചിരുന്ന ഓപ്പറേഷനുമായി മുന്നോട്ടുപോകാൻ തീരുമാനിച്ച നെതന്യാഹു, മുമ്പ് ഇറാൻ ട്രംപിനെ വധിക്കാൻ ശ്രമിച്ചതിന് പ്രതികാരം ചെയ്യാനും ഇതിലും നല്ല അവസരം ഒരിക്കലും ലഭിക്കില്ലെന്ന് വാദിക്കുകയും ട്രംപ് അത് അംഗീകരിക്കുകയുമായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. 2024 ൽ ട്രംപ് സ്ഥാനാർഥിയായിരുന്നപ്പോൾ അദ്ദേഹത്തെ വധിക്കാൻ ഇറാൻ ഗൂഢാലോചനനടത്തിയെന്നാണ് ആരോപണം.
ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ഉന്നത കമാൻഡറായ ഖാസിം സുലൈമാനിയെ യു.എസ് കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യാൻ അമേരിക്കയിൽ ആളുകളെ റിക്രൂട്ട് ചെയ്യാൻ പാക് പൗരൻ ശ്രമിച്ചതായി യു.എസ്. നീതിന്യായ വകുപ്പ് ആരോപിച്ചിരുന്നു. ഇറാനെതിരെ സൈനിക നടപടിക്ക് അംഗീകാരം നൽകിയെങ്കിലും യു.എസ്, എപ്പോൾ, ഏത് സാഹചര്യത്തിലാണ് ഇടപെടേണ്ടതെന്ന് ഫോൺസംഭാഷണത്തിനിടെ തീരുമാനിച്ചിരുന്നില്ലെന്നും ഔദ്യോഗിക വൃത്തങ്ങളിൽ നിന്ന് വിവരം ലഭിച്ചതായിറിപ്പോർട്ടിൽ പറയുന്നു.
ആക്രമണത്തിന് ആഴ്ചകൾക്കു മുമ്പുതന്നെ ഗൾഫ് മേഖലയിൽ യു.എസ് സൈന്യം സാന്നിധ്യം ഉറപ്പിച്ചിരുന്നു.
ഇറാനിയൻ നേതൃത്വത്തെ ഇല്ലാതാക്കാൻ സഹായിച്ചുകൊണ്ട് ട്രംപിന് ചരിത്രം സൃഷ്ടിക്കാൻ കഴിയുമെന്ന് നെതന്യാഹു വാദിക്കുകയായിരുന്നു. 1979 മുതൽ രാജ്യം ഭരിക്കുന്നതും പൗരോഹിത്യ ഭരണകൂടത്തെ അട്ടിമറിക്കാൻ ഇറാനികൾ തെരുവിലിറങ്ങിയേക്കാമെന്നും നെതന്യാഹു ട്രംപിനെ വിശ്വസിപ്പിച്ചു. തുടർന്നാണ് ഓപ്പറേഷൻ എപ്പിക് ഫ്യൂറിയുമായി മുന്നോട്ട് പോകാൻ സൈന്യത്തിന് ട്രംപ് ഉത്തരവ് നൽകിയത്. എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേൽ സന്ദർശനം ഇറാനെതിരായ നീക്കത്തിന് ഏതെങ്കിലും തരത്തിൽ സ്വാധീനിച്ചതായി വിവരം ലഭിച്ചിട്ടില്ലെന്നും റോയിട്ടേഴ്സ് വ്യക്തമാക്കുന്നു. ഫെബ്രുവരി 28നാണ് ഇറാനെതിരെ ഇസ്രായേൽ-യു.എസ് സംയുക്ത ആക്രമണംആരംഭിച്ചത്. ആക്രമണത്തിൽ പരമോന്നത നോതാവ് ആയത്തുല്ല അലി ഖാംനഇയും മറ്റ് മനുതിർന്ന 40 ഓളം ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

