രഹസ്യാന്വേഷണ ഏജൻസികളുടെ അമരത്തേക്ക് യാതൊരു മുൻപരിചയവുമില്ലാത്ത സ്വന്തക്കാരനെ പ്രതിഷ്ഠിച്ച് ട്രംപ്
text_fieldsവാഷിങ്ടൺ: അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെ അമരത്തേക്ക് യാതൊരു മുൻപരിചയവുമില്ലാത്ത സ്വന്തക്കാരനെ പ്രതിഷ്ഠിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അപ്രതീക്ഷിത നീക്കം. നിലവിലെ നാഷണൽ ഇന്റലിജൻസ് മേധാവി തുളസി ഗബ്ബാർഡ് പദവി ഒഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം. തന്റെ കടുത്ത അനുയായിയും ട്രംപ് ജൂനിയറിന്റെ സുഹൃത്തുമായ ബിൽ പുൽറ്റെയെയാണ് പുതിയ ആക്ടിങ് ഡയറക്ടറായി ട്രംപ് പ്രഖ്യാപിച്ചത്. ഫെഡറൽ ഹൗസിങ് ഫിനാൻസ് മേധാവിയായ പുൽറ്റെയ്ക്ക് പ്രതിരോധ, ദേശീയ സുരക്ഷാ മേഖലകളിൽ യാതൊരുവിധ മുൻപരിചയവുമില്ലാത്തത് പുതിയ രാഷ്ട്രീയവിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്.
സോഷ്യൽ മീഡിയയിലൂടെ ട്രംപിന്റെ രാഷ്ട്രീയ എതിരാളികൾക്കെതിരെ കടുത്ത ആക്രമണം നടത്തിയാണ് ഇയാൾ ട്രംപിന്റെ വിശ്വസ്തത നേടിയത്. ട്രംപിന്റെ ശത്രുക്കൾക്കെതിരെ അന്വേഷണം വേണമെന്ന് ശക്തമായി ആവശ്യപ്പെട്ടയാൾ കൂടിയാണ് പുൽറ്റെ. സെനറ്റിന്റെ അംഗീകാര പ്രക്രിയകളെ മറികടക്കാനാണ് ഇയാളെ താൽക്കാലിക പദവിയിൽ നിയമിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. സി.ഐ.എ ഉൾപ്പെടെയുള്ള രാജ്യത്തെ 18 മുൻനിര ഇന്റലിജൻസ് ഏജൻസികളുടെ ഏകോപനവും കാബിനറ്റ് പദവിയുമുള്ള സുപ്രധാന തസ്തികയാണിത്. ഗബ്ബാർഡിനെ മാറ്റിയുള്ള ഈ നിയമനം രാജ്യസുരക്ഷ മുൻനിർത്തിയല്ലെന്നും, ട്രംപിന്റെ വ്യക്തിപരമായ പ്രതികാര അജണ്ടകൾ നടപ്പാക്കാനാണെന്നും ആരോപിച്ച് ഇന്റലിജൻസ് കമ്മിറ്റിയിലെ മുതിർന്ന ഡെമോക്രാറ്റ് സെനറ്റർ മാർക്ക് വാർണർ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

