ഒന്നുകിൽ കരാർ അല്ലെങ്കിൽ ഉൻമൂലനം; ഇറാനെ വീണ്ടും ഭീഷണിപ്പെടുത്തി ട്രംപ്
text_fieldsവാഷിങ്ടൺ: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാനുമായി ധാരണയിലെത്താൻ കഴിയാത്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണിയുമായി വീണ്ടും രംഗത്തെത്തി. ഇറാൻ ഒരു കരാറിന് തയ്യാറാവുകയോ അല്ലെങ്കിൽ 'ഉന്മൂലനം' നേരിടുകയോ ചെയ്യണമെന്നാണ് ട്രംപിന്റെ ഭീഷണി.
"അവർക്ക് ഒരു കരാർ ഉണ്ടാക്കാം, അല്ലെങ്കിൽ അവർ ഉന്മൂലനം ചെയ്യപ്പെടും" യു.എസ് ബ്രോഡ്കാസ്റ്റ് ന്യൂസിനോട് സംസാരിക്കവെ ട്രംപ് പറഞ്ഞു.
"ഇറാൻ ഇത് കാണുന്നുണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അവർ എന്താണ് അവതരിപ്പിക്കുന്നതെന്ന് ഞങ്ങൾക്ക് കൃത്യമായി അറിയാം". ട്രംപ് പറഞ്ഞു. "അവർ ഭൂമിക്കടിയിൽ നിന്ന് ചില മിസൈലുകൾ എടുത്തിട്ടുണ്ട്. ഒരു ദിവസത്തിനുള്ളിൽ എല്ലാം ഇല്ലാതാകും," ട്രംപ് ഭീഷണിപ്പെടുത്തി.
ഇറാൻ ഭരണകൂടത്തെക്കുറിച്ച് തന്റെ അഭിപ്രായ മാറ്റവും ട്രംപ് സൂചിപ്പിച്ചു. അവർ പല കാര്യങ്ങളിലും കൂടുതൽ ന്യായയുക്തരാണെന്ന് ഞാൻ കരുതുന്നു. ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത ഒന്നാം നിരയെ അപേക്ഷിച്ച് രണ്ടാം നിര മിടുക്കരാണെന്നും ട്രംപ് വിശേഷിപ്പിച്ചു.
രണ്ടുദിവസത്തെ സന്ദർശനത്തിനായി ചൈനയിലെത്തിയിരിക്കുകയാണ് ട്രംപ്.
ഹോർമുസ് കടലിടുക്ക് നിയന്ത്രണങ്ങളില്ലാതെ തുറക്കണമെന്ന് ചൈന ആഗ്രഹിക്കുന്നുവെന്ന് യു.എസ് വ്യാപാര മേധാവി ജാമിസൺ ഗ്രീർ പറഞ്ഞു, നിയന്ത്രണങ്ങളോ ടോളുകളോ ഇല്ലാതെ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കണമെന്ന് ചൈന വ്യക്തമാക്കിയിട്ടുണ്ട്.
"ഹോർമുസ് കടലിടുക്ക് തുറന്നിടേണ്ടത് ചൈനയ്ക്ക് വളരെ പ്രധാനമാണ്, ടോളിങ് ഇല്ല, സൈനിക നിയന്ത്രണമില്ല, അത് യോഗത്തിൽ നിന്ന് വ്യക്തമായിരുന്നു. അതിനാൽ ഞങ്ങൾ അത് സ്വാഗതം ചെയ്യുന്നു," ഗ്രീർ ബെയ്ജിങിൽ നിന്നുള്ള യു.എസ് മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തിൽ ഇറാൻ പ്രായോഗികമായി പ്രവർത്തിക്കുമെന്ന് വാഷിംഗ്ടൺ വിശ്വസിക്കുന്നുവെന്ന് ഗ്രീർ പറഞ്ഞു.
"അവർ ആ മേഖലയിൽ സമാധാനം കാണാൻ ആഗ്രഹിക്കുന്നു. പ്രസിഡന്റ് ട്രംപ് ആ മേഖലയിൽ സമാധാനം കാണാൻ ആഗ്രഹിക്കുന്നു. അതിനാൽ ഇറാനുള്ള ഏതെങ്കിലും തരത്തിലുള്ള ഭൗതിക പിന്തുണ പരിമിതപ്പെടുത്താൻ അവർ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഞങ്ങൾക്ക് വളരെയധികം ആത്മവിശ്വാസമുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ഫെബ്രുവരി 28നാണ് ഇറാനിൽ യു.എസും ഇസ്രായേലും സംയുക്തമായി ആക്രമണം ആരംഭിച്ചത്. ഇത് ഇറാൻ ഹോർമുസ് വഴിയുള്ള എണ്ണ വ്യാപാരത്തെയും ബാധിക്കുകയും ആഗോള വിപണിയിൽ ഇന്ധന പ്രതിസന്ധിക്കിടയാക്കുകയും ചെയ്തിരിക്കുകയാണ്. ഇത് യു.എസിന് മേൽ കടുത്ത സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

