'യുക്രെയ്നിൽ എത്രയാളുകൾ കൊല്ലപ്പെടുന്നു, ഇതൊന്നും ഇന്ത്യക്ക് പ്രശ്നമല്ല'; തീരുവ നന്നായി കൂട്ടുമെന്ന് ട്രംപിന്റെ ഭീഷണി
text_fieldsന്യൂയോർക്: ഇന്ത്യക്കെതിരെ വീണ്ടും തീരുവ ഉയർത്തുമെന്ന ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങി വൻ ലാഭത്തിന് വിൽക്കുകയാണെന്ന് ട്രംപ് ആരോപിച്ചു.
റഷ്യയുടെ യുദ്ധത്തിൽ യുക്രെയ്നിൽ എത്രയാളുകൾ മരിക്കുന്നു എന്നതൊന്നും ഇന്ത്യക്ക് പ്രശ്നമല്ലെന്നും അതിനാൽ, ഇന്ത്യയുടെ തീരുവ നന്നായി കൂട്ടുമെന്നും ട്രംപ് തുടർന്നു. കഴിഞ്ഞ ആഴ്ച ഇന്ത്യ-റഷ്യ ബന്ധത്തിനെതിരെ ട്രംപ് കടുത്ത പ്രസ്താവന നടത്തിയിരുന്നു. അതിനു പിന്നാലെയാണ് പുതിയ തീരുവ ഭീഷണി.
എന്നാൽ തീരുവ എത്രയായിരിക്കുമെന്ന് ട്രംപ് വ്യക്‌തമാക്കിയില്ല. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിലൂടെ യുക്രെയ്ൻ യുദ്ധത്തിന് ഇന്ത്യ സാമ്പത്തികസഹായം നൽകുന്നതായാണു യു.എസ് നിലപാട്.
ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 25 ശതമാനം തീരുവയും അതിനുമേൽ പിഴയും ഈടാക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഈ മാസം ഒന്നിനാണ് ട്രംപ് ഒപ്പിട്ടത്. റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ തുടര്‍ച്ചയായുള്ള ക്രൂഡോയില്‍ ഇറക്കുമതിയുടെ അടിസ്ഥാനത്തിലാണ് അധിക പിഴ ചുമത്തിയത്.
യുക്രെയ്നുമായി ഉടൻ വെടിനിർത്തൽ കരാറിലേർപ്പെട്ടിലില്ലെങ്കിൽ റഷ്യക്കുമേൽ കനത്ത തീരുവ ചുമത്തുമെന്നും ട്രംപ് കഴിഞ്ഞ ദിവസം ഭീഷണിമുഴക്കിയിരുന്നു. രണ്ട് ആണവഅന്തർവാഹിനി കപ്പലുകൾ റഷ്യക്ക് സമീപം വിന്യസിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. എന്നാൽ, ഏത് മേഖലയിലാണ് കപ്പലുകൾ വിന്യസിച്ചിരിക്കുന്നതെന്ന് വെളിപ്പെടുത്താൻ ട്രംപ് തയാറായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

