‘ഈ മൂന്ന് വിമാനങ്ങൾ ഒന്നിച്ച് പ്രത്യക്ഷപ്പെട്ടത് ആണവാക്രമണ തയാറെടുപ്പ് ലോകത്തോടു വിളിച്ചു പറയുന്നതിനു തുല്യം’ -ഇറാനിൽ അമേരിക്ക ആണവാക്രമണത്തിന് തയ്യാറെടുക്കുന്നു?
text_fieldsന്യൂഡൽഹി: ഇറാനിൽ ആണവാക്രമണത്തിന് അമേരിക്കൻ സേന തയ്യാറെടുക്കുന്നു എന്ന് ലോകത്തോടു വിളിച്ചു പറയുന്നതിനു തുല്യമായ വ്യോമസേന സന്നാഹമാണ് അമേരിക്ക ഒരുക്കുന്നതെന്ന് പ്രമുഖ വ്യോമയാന വിദഗ്ധൻ ജേക്കബ് കെ. ഫിലിപ്പ്.
രണ്ട് ബോയിങ് ബി-52എച്ച് സ്ട്രാറ്റോടാങ്കർ വിമാനങ്ങൾ, രണ്ട് ബോയിങ് ആർസി-135വി/ഡബ്ല്യൂ റിവെറ്റ് ജോയിന്റ് വിമാനങ്ങൾ, ഡൂംസ്‌ഡേ വിമാനം എന്നു വിളിക്കാറുള്ള ഒരു ഇ-6ബി മെർക്കുറി വിമാനം എന്നിങ്ങനെ നിർണായകമായ മൂന്ന് വിഭാഗം വിമാനങ്ങൾ ഒന്നിച്ച് ആകാശത്ത് പ്രത്യക്ഷപ്പെട്ടതായും ഇത് ആണവാക്രമണത്തിന് തയ്യാറെടുക്കുന്നു എന്ന് ലോകത്തോടു വിളിച്ചു പറയുന്നതിനു തുല്യമാണെന്നുമാണ് അദ്ദേഹം പറയുന്നത്
ഇതിൽ, ദീർഘദൂര ക്രൂസ് മിസൈലുകൾ വിക്ഷേപിക്കാനും വൻബോംബുകൾ ഇടാനും ശേഷിയുള്ളതാണ് ബോയിങ് ബി-52എച്ച് സ്ട്രാറ്റോടാങ്കർ വിമാനങ്ങൾ. റഡാർ പ്രക്ഷേപണങ്ങൾ, എയർഡിഫൻസ് നെറ്റ്‌വർക്കുകൾ, മറ്റ് ഇലക്ട്രോണിക് ആശയവിനിമയങ്ങൾ എന്നിവ നിരീക്ഷിക്കാനുള്ളതാണ് രണ്ട് ബോയിങ് ആർസി-135വി/ഡബ്ല്യൂ റിവെറ്റ് ജോയിന്റ് വിമാനങ്ങൾ. യുഎസ് നാവികസേനയുടെ ന്യൂക്ലിയർ കമാൻഡ്, കൺട്രോൾ, കമ്മ്യൂണിക്കേഷൻസ് വിമാനമാണ് ഇ-6ബി മെർക്കുറി വിമാനം. ഡൂംസ്‌ഡേ വിമാനം എന്നു വിളിക്കാറുള്ള വിമാനങ്ങളിലൊന്നായ ഈ വ്യോമയാനമാണ് അമേരിക്കയുടെ നാഷനൽ കമാൻഡ് അതോറിറ്റിയും ആണവായുധ കേന്ദ്രങ്ങളും തമ്മിൽ, യുദ്ധ സമയത്ത് ആശയവിനിമയം നടത്താൻ ഉപയോഗിക്കുന്നത്. ആണവായുധങ്ങൾ പേറുന്ന മുങ്ങിക്കപ്പലുകൾ, ബോംബറുകൾ, ഭൂമിക്കടിയിലെ ആണവായുധ കേന്ദ്രങ്ങൾ എന്നിവയ്ക്ക് പ്രസിഡന്റിന്റെ ഉത്തരവ് കൈമാറുന്നത് ഇവയാണ് എന്നർഥം.
ഇറാൻ കീഴടങ്ങിയില്ലെങ്കിൽ ഇന്നുവരെ കാണാത്ത കൂട്ടക്കുരുതി അഴിച്ചുവിടുമെന്നും ഒരു നാഗരികതയെത്തന്നെ ഇല്ലാതാക്കുമെന്നുമുള്ള, സമാനതയില്ലാത്ത ക്രൂര പ്രഖ്യാപനങ്ങൾ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയിരുന്നു. ഇതിന്റെ തുടക്കമെന്നോണം ഖാർഗ് ദ്വീപ് അടക്കം ആക്രമിക്കുകയും ചെയ്തു. ഹുർമുസ് ഇടനാഴി തുറക്കുന്നതടക്കം തങ്ങളുടെ യുദ്ധവിരാമ ഫോർമുല അംഗീകരിച്ചില്ലെങ്കിൽ ഇറാനെ തീർത്തും ഇല്ലാതാക്കുമെന്ന ഭീഷണി ബുധനാഴ്ച പുലർച്ച അവസാനിക്കാനിരിക്കെ, ‘ഒരു നാഗരികതയെ മുഴുവനായും ഇല്ലാതാക്കു’മെന്ന പുതിയ പ്രസ്താവനയാണ് ചൊവ്വാഴ്ച യു.എസ് പ്രസിഡന്റ് പുറപ്പെടുവിച്ചത്. ഇറാനെ സമ്മർദത്തിലാക്കി നിബന്ധനകൾ അംഗീകരിപ്പിക്കുകയാണ് ട്രംപിന്റെ ലക്ഷ്യമെന്ന് വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും പശ്ചിമേഷ്യയാകെ ഭീതി വിതക്കുന്ന ആക്രമണങ്ങൾ യു.എസ് ആരംഭിച്ചതിന്റെ സൂചനകളും വന്നിട്ടുണ്ട്. ഇറാന്റെ എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിലെ എണ്ണ ടെർമിനലടക്കം ആക്രമിച്ചു. ഒപ്പം, രാജ്യത്തെ റെയിൽവേ പാലങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ദേശീയ പാതകൾ എന്നിവയും യു.എസ് സേന ആക്രമിച്ചു. എന്നാൽ, പ്രതിരോധം തീർക്കാൻ താനടക്കം രാജ്യത്തെ ജനം മുഴുവൻ അണിനിരക്കുമെന്ന് ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസഷ്‍കിയാൻ പറഞ്ഞു. ട്രംപിന്റെ അന്ത്യശാസന സമയം കഴിയാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ, ചൊവ്വാഴ്ച വൈകീട്ടും പാകിസ്താന്റെ മധ്യസ്ഥതയിൽ ചർച്ചകൾ തുടരുന്നുണ്ട്.
നേരത്തെ, യു.എസിന്റെ യുദ്ധവിമാനങ്ങൾക്ക് ആകാശത്തുവെച്ച് ഇന്ധനം നിറച്ചു നൽകുന്ന ബോയിങ് കെസി-135 സ്ട്രാറ്റോടാങ്കർ എന്ന വിമാനങ്ങളെല്ലാം പശ്ചിമേഷ്യയുടേയും ലോകത്തിന്റെ തന്നെയും ആകാശത്തു നിന്ന് അപ്രത്യക്ഷമായിരുന്നു. സാധാരണ പത്തും പതിനഞ്ചും, ചിലപ്പോൾ മുപ്പതിന് അടുത്തും, വിമാനങ്ങൾ കാണപ്പെടുന്ന സ്ഥാനത്താണ് ഇത്. ഈ ‘അപ്രത്യക്ഷമാകലിന്’ ഒരു അർഥമേയുള്ളൂ എന്നും ആ വിമാനങ്ങളെല്ലാം ട്രാൻസ്‌പോണ്ടർ ഓഫാക്കി, അദൃശ്യമായി പറക്കുന്നുവെന്നതാണ് അതെന്നും ജേക്കബ് കെ. ഫിലിപ്പ് പറയുന്നു.
‘വൻ പടയൊരുക്കം എത്രയെന്ന് അറിയാതിരിക്കാനുള്ള നീക്കമാകാം. കാരണം, യുദ്ധവിമാനങ്ങളുടെ എണ്ണവും ടാങ്കറുകളുടെ എണ്ണവും തമ്മിൽ നേരിട്ടു ബന്ധമുണ്ട്. ഒരു ടാങ്കർ വിമാനത്തിന് 4-6 യുദ്ധവിമാനം എന്നതാണ് കണക്ക്. അവ്യക്തയും അനിശ്ചിതത്വവുമുണ്ടാക്കി എതിരാളികളെ ആശയ്ക്കുഴപ്പത്തിലാക്കാനുള്ള തന്ത്രവുമാകാം. സാധാരണ എല്ലാ നേരത്തും പത്തും പതിനഞ്ചും, ചിലപ്പോൾ മുപ്പതിന് അടുത്തും, വിമാനങ്ങൾ കാണപ്പെടുന്ന സ്ഥാനത്താണ് ഇത്. ട്രംപിന്റെ പ്രസ്താവന വരുന്നതിന്റെ തലേന്ന്, ഞായറാഴ്ച ഉച്ചയ്ക്ക് 1.39 മുതൽ 3.16 വരെ അമേരിക്കയുടെ എല്ലാ ടാങ്കർ വിമാനങ്ങളും ലോകം മൊത്തം ഒന്നിച്ച് അപ്രത്യക്ഷമായതോടെയാണ് ഈ നീക്കത്തിനു തുടക്കമായത്. പിന്നീട് വിമാനങ്ങൾ കുറയുകയും തീർത്തും ഇല്ലാതാവുകയും പ്രത്യക്ഷമാവുയകയും ചെയ്തു കൊണ്ടിരിക്കുകയാണ് ഇതേവരെ’ -അദ്ദേഹം പറഞ്ഞു.
ജേക്കബ് കെ. ഫിലിപ്പിന്റെ കുറിപ്പിന്റെ പൂർണരൂപം:
‘വൻ തോതിലുള്ള ആക്രമണത്തിന് അമേരിക്ക തയ്യാറെടുക്കുന്നുവെന്ന്- അല്ലെങ്കിൽ തയ്യാറെടുക്കുന്നുവെന്ന തോന്നലുണ്ടാക്കുന്നുവെന്ന്- വ്യക്തമാക്കുന്ന സേനാ വിമാനനീക്കങ്ങൾ നടക്കുകയാണ് ഇപ്പോൾ. പടങ്ങൾ നോക്കുക.
1. ദീർഘദൂര ക്രൂസ് മിസൈലുകൾ വിക്ഷേപിക്കാനും വൻബോംബുകൾ ഇടാനും ശേഷിയുള്ള രണ്ട് ബോയിങ് ബി-52എച്ച് സ്ട്രാറ്റോടാങ്കർ വിമാനങ്ങൾ
2. റഡാർ പ്രക്ഷേപണങ്ങൾ, എയർഡിഫൻസ് നെറ്റ്‌വർക്കുകൾ, മറ്റ് ഇലക്ട്രോണിക് ആശയവിനിമയങ്ങൾ എന്നിവ നിരീക്ഷിക്കാനുള്ള രണ്ട് ബോയിങ് ആർസി-135വി/ഡബ്ല്യൂ റിവെറ്റ് ജോയിന്റ് വിമാനങ്ങൾ
3. യുഎസ് നാവികസേനയുടെ ന്യൂക്ലിയർ കമാൻഡ്, കൺട്രോൾ, കമ്മ്യൂണിക്കേഷൻസ് വിമാനമായ ഒരു ഇ-6ബി മെർക്കുറി വിമാനം. ഡൂംസ്‌ഡേ വിമാനം എന്നു വിളിക്കാറുള്ള വിമാനങ്ങളിലൊന്നായ ഈ വ്യോമയാനമാണ് അമേരിക്കയുടെ നാഷനൽ കമാൻഡ് അതോറിറ്റിയും ആണവായുധ കേന്ദ്രങ്ങളും തമ്മിൽ, യുദ്ധ സമയത്ത് ആശയവിനിമയം നടത്താൻ ഉപയോഗിക്കുന്നത്. ആണവായുധങ്ങൾ പേറുന്ന മുങ്ങിക്കപ്പലുകൾ, ബോംബറുകൾ, ഭൂമിക്കടിയിലെ ആണവായുധ കേന്ദ്രങ്ങൾ എന്നിവയ്ക്ക് പ്രസിഡന്റിന്റെ ഉത്തരവ് കൈമാറുന്നത് ഇവയാണ് എന്നർഥം.
ആണവാക്രമണത്തിന് അമേരിക്കൻ സേന തയ്യാറെടുക്കുന്നു എന്ന് ലോകത്തോടു വിളിച്ചു പറയുന്നതിനു തുല്യമാണ് ഈ മൂന്നു വിമാനങ്ങളുടേയും ഒന്നിച്ചുള്ള പ്രത്യക്ഷപ്പെടൽ.
ഇതിനു പുറമേ അനേകം ബോയിങ് പി-8എ പസൈഡൻ എന്ന നിരീക്ഷണ-വിവരശേഖരണ, മുങ്ങിക്കപ്പൽ-കപ്പൽവേധ വിമാനങ്ങളും അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ പറന്നു നിൽക്കുന്നുണ്ട്. പതിവു പോലെ, ഇറ്റലിയിലെ സീഗൊനെല്ല താവളത്തിൽ നിന്ന് അറേബ്യൻ ഗൾഫുവരെ ചുറ്റിയടിച്ച് പറന്നു നിൽക്കുന്ന നിരീക്ഷണ വിമാനം നോർത്ത്രപ് ഗ്രമ്മൻ എംക്യു-4സി ട്രൈറ്റണും രംഗത്തുണ്ട്.’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

