‘ഇന്ത്യയെ പോലെ തന്നെ ശത്രുക്കൾ...‘; പാക് അധീന കശ്മീരിലെ സൈനിക അടിച്ചമർത്തലിനെ ന്യായീകരിച്ച് പ്രതിരോധ മന്ത്രി
text_fieldsഖ്വാജ അസിഫ്
ഇസ്‌ലാമാബാദ്: പാക് അധീന കശ്മീരിലെ പ്രതിഷേധക്കാർക്കുനേരെയുള്ള സൈനിക നടപടിയെ ന്യായീകരിച്ച് പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പ്രതിഷേധക്കാർ ഇന്ത്യയെ പോലെ തന്നെ ശത്രുക്കളാണെന്ന വിവാദ പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്.
മേഖലയിൽ തെരഞ്ഞെടുപ്പ് ബഹിഷ്കരണം ആഹ്വാനം ചെയ്ത് പ്രതിഷേധിച്ചവർക്കുനേരെ നടന്ന സൈനിക നടപടിയിൽ കഴിഞ്ഞ രണ്ടു ദിവസത്തിനിടെ 32 പേരാണ് കൊല്ലപ്പെട്ടത്. ‘ആസാദ് കശ്മീരിലെ പ്രതിഷേധക്കാരെ ഞാൻ ഇന്ത്യയുടെ അതേ വിഭാഗത്തിലാണ് ഉൾപ്പെടുത്തുന്നത്; ഇന്ത്യയെ പോലെ തന്നെ അവരെയും ശത്രുക്കളായാണ് കാണുന്നത്’ -എക്സിൽ പ്രചരിക്കുന്ന വിഡിയോയിൽ ഖ്വാജ പറയുന്നുണ്ട്.
ജൂൺ അഞ്ചിന് തുടങ്ങിയ പ്രതിഷേധത്തിൽ ഇതുവരെ 90 പേരാണ് കൊല്ലപ്പെട്ടത്. മിർപുർ നഗരത്തിലടക്കം പ്രതിഷേധക്കാർക്കുനേരെ സൈന്യം നേരിട്ട് വെടിയുതിർക്കുന്ന വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഭീകരവാദ വിരുദ്ധ നിയമപ്രകാരം പ്രാദേശിക സർക്കാർ നിരോധിച്ച ജോയിന്‍റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ (ജെ.എ.എ.സി) പ്രവർത്തകരാണ് കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും. കഴിഞ്ഞദിവസം മേഖലയിൽ തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചതിന് പിന്നാലെയാണ് പ്രതിഷേധം ആക്രമാസക്തമായത്.
നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരണവും സംഘടന മുന്നോട്ടുവെച്ച ആവശ്യങ്ങളുമാണ് പ്രക്ഷോഭങ്ങൾ ആരംഭിക്കാൻ കാരണമായത്. പ്രദേശത്ത് 14,000ത്തിലധികം സായുധ സുരക്ഷാ ഉദ്യോഗസ്ഥരെ പാകിസ്താൻ നിലവിൽ വിന്യസിച്ചിട്ടുണ്ട്. കൂടാതെ സ്നിപ്പർമാരെയും രംഗത്തിറക്കിയതായാണ് റിപ്പോർട്ട്. പ്രദേശത്ത് ഇൻറർനെറ്റ്, മൊബൈൽ സേവനങ്ങൾ പൂർണമായും വിച്ഛേദിച്ചു. പലയിടത്തും വൈദ്യുതിയും കുടിവെള്ള വിതരണവും തടസ്സപ്പെട്ടിരിക്കുകയാണ്.
പാക് അധീന കശ്മീരിലെ 45 നിയോജക മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി ആഗസ്റ്റ് 10 വരെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആകെ 53 സീറ്റുകളാണ് പാക് അധീന കശ്മീരിൽ നിയമസഭയിലുള്ളത്. ഇതിൽ 45 സീറ്റുകളിലേക്ക് നേരിട്ടും, ബാക്കി എട്ടു സീറ്റുകൾ സ്ത്രീകൾ, ടെക്നോക്രാറ്റുകൾ, പുരോഹിതന്മാർ എന്നിവർക്കുമായി മാറ്റിവെച്ചിരിക്കുകയാണ്. ജൂലൈ 27ന് മിർപൂർ ഡിവിഷനിലെ 13 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടന്നിരുന്നു.
പാകിസ്താനിൽ ജീവിക്കുന്ന കശ്മീരി അഭയാർഥികൾക്കായി നിയമസഭയിൽ മാറ്റിവെച്ചിരിക്കുന്ന 12 സീറ്റുകൾ റദ്ദാക്കണമെന്നാണ് ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ പ്രധാന ആവശ്യം. പാക് അധീന കശ്മീരിയിൽ താമസിക്കാത്തവർ ഇവിടെയുള്ള രാഷ്ട്രീയ കാര്യങ്ങളെ സ്വാധീനിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ആക്ഷൻ കമ്മിറ്റി കൂട്ടിച്ചേർത്തു. ഈ മാസം ആദ്യം പ്രാദേശിക സർക്കാർ ജെ.എ.എ.സി സംഘടനയെ ഭീകരവാദ വിരുദ്ധ നിയമപ്രകാരം നിരോധിക്കുകയും, നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്നാണ് ജനങ്ങൾ തെരഞ്ഞെടുപ്പ് ബഹിഷ്‌കരണ പ്രഖ്യാപനവുമായി തെരുവിലിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

