‘ആരുമുണ്ടായില്ല രക്ഷിക്കാൻ, അവശിഷ്ടങ്ങൾക്കിടയിൽ കിടന്ന് എന്റെ മകൾ മരിച്ചു’
text_fieldsഅലെപ്പോ: ‘ഞങ്ങളെ സഹായിക്കാൻ ആരും വന്നില്ല. ഒരു ഉപകരണങ്ങളും ലഭിച്ചില്ല. കൈ കൊണ്ട് കെട്ടിടാവശിഷ്ടങ്ങൾ മാറ്റാൻ നോക്കി. ഒരു ദിവസത്തോളം എന്റെ മകൾ ജീവനോടെ കുടുങ്ങിക്കിടന്നിരുന്നു. ഈ കൈകൾ മാത്രം ഉപയോഗിച്ച് അവളെ രക്ഷപ്പെടുത്താനായില്ല.
അവളെ മരണത്തിന് വിട്ടുകൊടുക്കേണ്ടി വന്നു’ സിറിയയിലെ ഹറേം പട്ടണത്തിന് സമീപത്തെ സാനിയ ഗ്രാമവാസിയായ അബൂ അലിയുടെ വാക്കുകളാണിത്. ഹറേമിൽ എത്തിയ ബി.ബി.സിയുടെ മാധ്യമപ്രവർത്തകൻ ക്വിന്റൺ സോമർവില്ലിനോടായിരുന്നു അദ്ദേഹം സിറിയയുടെ ദുരവസ്ഥ വിവരിച്ചത്. തണുപ്പിൽ നിന്ന് ആശ്വാസത്തിന് ഒരു ടെന്റ് എങ്കിലും നൽകുമോയെന്നും ചോദിച്ചു.
വടക്കൻ സിറിയയിലെ സ്ഥിതി അത്യധികം ദയനീയമാണെന്നും രക്ഷാപ്രവർത്തനം തീർത്തും നടക്കാത്ത അവസ്ഥയാണെന്നും അലെപ്പോയിലും ജന്ദാരസിലും എത്തിയ മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്യുന്നു. ഭൂകമ്പത്തിൽ കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള അന്വേഷണം ഏകദേശം അവസാനിച്ചിട്ടുണ്ട്.
അതിജീവിച്ചവരെ രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഭൂകമ്പം നടന്ന് ദിവസങ്ങൾക്ക് ശേഷമാണെങ്കിലും അന്താരാഷ്ട്ര സഹായ പ്രവർത്തകർ സിറിയയിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അലെപ്പോയിൽ എത്തിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തകരെയും ഭക്ഷണവും എത്തിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.