‘നൂറ്റാണ്ടിലെ ഏറ്റവും വലിയ ആഗോള പങ്കാളിത്തം’; ഇന്ത്യ–യു.എസ് വ്യാപാര കരാർ ഉടൻ, അന്തിമഘട്ടത്തിലെന്ന് സെർജിയോ ഗോർ
text_fieldsസെർജിയോ ഗോർ
മുംബൈ: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിർദിഷ്ട ഇടക്കാല വ്യാപാര കരാർ ഉടൻ. 99 ശതമാനവും തീരുമാനമായതായും ബാക്കിനിൽക്കുന്ന ചുരുക്കം തർക്കവിഷയങ്ങളിൽ ഉടൻ പരിഹാരമാകുമെന്നും ഇന്ത്യൻ യു.എസ് അംബാസഡർ സെർജിയോ ഗോർ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ളത് നൂറ്റാണ്ടിലെ ഏറ്റവും നിർണായകമായ ആഗോള പങ്കാളിത്തമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. മുംബൈയിൽ സംഘടിപ്പിച്ച 'സിറ്റി ഇന്ത്യ' കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസിസ്റ്റന്റ് യു.എസ് ട്രേഡ് പ്രതിനിധി ബ്രണ്ടൻ ലിഞ്ചിന്റെ നേതൃത്വത്തിലുള്ള യു.എസ് സംഘം ഇന്ത്യയിലുണ്ടെന്നും കരാർ അന്തിമമാക്കുന്നതിന് ന്യൂഡൽഹിയിൽ ചർച്ചകൾ തുടരുകയാണെന്ന് സെർജിയോ ഗോർ അറിയിച്ചു. വ്യാഴാഴ്ച യു.എസ് സംഘം കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തും. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നിർദേശങ്ങൾക്ക് അനുസൃതമായാണ് ഉഭയകക്ഷി ചർച്ചകൾ പുരോഗമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയിലെ ഇന്ത്യൻ നിക്ഷേപം സർവകാല റെക്കോഡിലാണെന്നും അടുത്തിടെ 20.5 ബില്യൺ ഡോളറിന്റെ നിക്ഷേപ വാഗ്ദാനങ്ങളാണ് വാഷിങ്ടണിലെ ഇന്ത്യൻ എംബസി പ്രഖ്യാപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനുപുറമെ ആമസോൺ, മൈക്രോസോഫ്റ്റ്, ഗൂഗ്ൾ തുടങ്ങിയ പ്രമുഖ അമേരിക്കൻ സാങ്കേതികവിദ്യ കമ്പനികൾ ഇന്ത്യയിൽ വൻതോതിൽ നിക്ഷേപം നടത്തുന്നുണ്ട്.
ഫാർമസ്യൂട്ടിക്കൽസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, അർദ്ധചാലകങ്ങൾ, നിർണായക ധാതുക്കൾ, അഡ്വാൻസ്ഡ് മാനുഫാക്ചറിങ് തുടങ്ങിയ മേഖലകളിൽ ഇന്ത്യയെ വിശ്വസ്ത പങ്കാളിയായാണ് വാഷിങ്ടൺ കാണുന്നത്. അടുത്തിടെ ഇരുരാജ്യങ്ങളും നിർണായക ധാതുക്കളുടെ പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചിരുന്നു. ട്രംപും മോദിയും ചേർന്ന് തുടക്കമിട്ട 'ട്രസ്റ്റ്' സംരംഭത്തിന് കീഴിലുള്ള സഹകരണം വ്യാപിപ്പിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ട്രംപും തമ്മിലുള്ള വ്യക്തിപരമായ സൗഹൃദം ഉഭയകക്ഷി ബന്ധത്തിന് വേഗത നൽകിയതായും ഗോർ പറഞ്ഞു.
യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് റെപ്രസന്റേറ്റീവ് ഓഫിസ് ആരംഭിച്ച അന്വേഷണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും ഗോർ മറുപടി നൽകി. ജൂൺ രണ്ടിന് നിർബന്ധിത തൊഴിൽ അന്വേഷണത്തിലെ കണ്ടെത്തലുകൾ യു.എസ്.ടി.ആർ പുറത്തുവിടുകയും അവലോകനത്തിന് കീഴിലുള്ള സമ്പദ്‌വ്യവസ്ഥകളിൽനിന്നുള്ള ഇറക്കുമതിക്ക് അധിക താരിഫ് നിർദേശിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

