മുജ്തബ ഖാംനഇയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 മില്ല്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് യു.എസ്
text_fieldsവാഷിങ്ടൺ: ഇറാനിന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖാംനഇയെകുറിച്ചും ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്‌സിലെ (ഐ.ആർ.ജി.സി) ഉയർന്ന ഉദ്യോഗസ്ഥരെകുറിച്ചും വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് യു.എസ്. പത്ത് മില്ല്യൺ ഡോളർ (92.47 കോടി രൂപ) ആണ് പ്രതിഫലമായി പ്രഖ്യാപിച്ചിരിക്കുന്നത്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ടമെന്റിന്റെ റിവാർഡ്‌സ് ഫോർ ജസ്റ്റിസ് പ്രോഗ്രാം വഴിയാണ് ഈ വാഗ്ദാനം നൽകിയിരിക്കുന്നത്.
"ലോകമെമ്പാടും ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുന്ന ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ ഘടകങ്ങളെ നയിക്കുന്ന വ്യക്തികൾ" എന്ന് ജസ്റ്റിസ് വിഭാഗത്തിന്‍റെ പ്രസ്താവനയിൽ പറയുന്നു.ഇവരെ കുറിച്ചോ മറ്റ് ഐ.ആർ.ജി.സി നേതാക്കളെ കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവർ തങ്ങളെ അറിയിക്കണമെന്നും നിങ്ങൾക്ക് തക്കതായ പ്രതിഫലം നൽകുമെന്നുമാണ് റിവാർഡ്‌സ് ഫോർ ജസ്റ്റിസിന്റെ എക്‌സ് അക്കൗണ്ടിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.
എക്‌സിൽ പങ്കുവെച്ചിട്ടുള്ള പോസ്റ്റിൽ ഇറാനിന്റെ പരമോന്നത നേതാവ് മുജ്തബ ഖാംനഇ, ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് അലി അസ്ഗർ ഹുജാസി, ഇറാനിയൻ സുരക്ഷാ മേധാവി അലി ലാറിജാനി എന്നിവരുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമെ, ചിത്രങ്ങൾ ലഭ്യമായിട്ടില്ലാത്ത ചില നേതാക്കളുടെ പേരുകളും വിവരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.വരും ദിവസങ്ങളിൽ ഇറാനെതിരേ വളരെ ശക്തമായ സൈനിക ആക്രമണങ്ങൾ അമേരിക്ക നടത്തുമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച പ്രഖ്യാപിച്ചത്.
എന്നാൽ ഇറാന്‍റെ പ്രത്യാക്രമണത്തിൽ യു.എസിന്‍റെ ഇന്ധന വിമാനം തകർന്ന് ആറ് യു.എസ് സൈനികർ കൊല്ലപ്പെട്ടിരുന്നു.ഇറാഖിന്റെ പടിഞ്ഞാറൻ മേഖലയിൽ വെച്ചാണ് വിമാനം തകർന്ന് വീണത്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റും സൈനികരും ഉൾപ്പെടെ ആറ് പേരിൽ നാല് പേർ കൊല്ലപ്പെട്ടതായി യു.എസ് സെൻട്രൽ കമാൻഡ് ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച പ്രാദേശിക സമയം വൈകുന്നേരം ഏഴ് മണിയോടെയാണ് വിമാനം തകർന്നു വീണത്.
ഇറാനെതിരെയുള്ള സൈനിക നടപടികളുടെ (Operation Epic Fury) ഭാഗമായി പ്രവർത്തിക്കാനെത്തിയ രണ്ട് വിമാനങ്ങളിൽ ഒരെണ്ണം സുരക്ഷിതമായി ലാൻഡ് ചെയ്യുകയും മറ്റൊരു വിമാനം തകർന്ന് വീഴുകയുമായിരുന്നു. വിമാനം തകർന്ന് വീണതിന്റെ കാരണം വ്യക്തമല്ല. അതേസമയം എതിർപക്ഷത്ത് നിന്ന് വെടിയേറ്റോ, സൈന്യത്തിന്റെ വെടിയേറ്റോ അല്ല വിമാനം തകർന്നതെന്ന് യു.എസ് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ വിമാനം തങ്ങൾ വീഴ്ത്തിയതാണെന്ന് ഇറാൻ അവകാശപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

