തായ്‍ലൻഡ് വിമാന വിവാദം: നാല് സെക്കൻഡ് നിയന്ത്രണം നഷ്ടപ്പെട്ടതായി റിപ്പോർട്ട്
text_fieldsന്യൂഡൽഹി: തായ്‌ലൻഡിലെ ഫുക്കറ്റിൽനിന്ന് ഡൽഹിയിലേക്ക് സർവിസ് നടത്തിയ എയർ ഇന്ത്യയുടെ എയർബസ് എ320 വിമാനം പെട്ടെന്ന് 300 അടി താഴേക്ക് പതിച്ചുണ്ടായ അപകടത്തിന് തൊട്ടുമുമ്പ് ഹൈഡ്രോളിക് സിസ്റ്റം തകരാറുകൾ സംഭവിച്ച് നാല് സെക്കൻഡോളം നിയന്ത്രണം പൂർണമായും നഷ്ടപ്പെട്ടതായി എയർബസിന്റെ പ്രാരംഭ വിശകലന റിപ്പോർട്ട്. ഹൈഡ്രോളിക് സിസ്റ്റം തകരാറുകൾ കാരണം ഏകദേശം നാല് സെക്കൻഡോളം എലിവേറ്ററുകളുടെയും എയിലറോണുകളുടെയും നിയന്ത്രണം നഷ്ടപ്പെട്ടുവെന്നും ഏഴ് സെക്കൻഡിനുള്ളിൽ സിസ്റ്റങ്ങൾ പ്രവർത്തനക്ഷമമായി നിയന്ത്രണം തിരിച്ചുപിടിച്ചെന്നും പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വിമാനത്തിന്റെ പ്രധാന നിയന്ത്രണ സംവിധാനങ്ങളാണ് എലിവേറ്ററുകളും എയിലറോണുകളും. എലിവേറ്ററുകൾ വിമാനത്തിന്റെ മുകളിലേക്കും താഴേക്കുമുള്ള ചലനങ്ങളെ നിയന്ത്രിക്കുമ്പോൾ, എയിലറോണുകൾ ഇടത്തോട്ടും വലത്തോട്ടുമുള്ള ചലനങ്ങളെ നിയന്ത്രിക്കും. ഒന്നിലധികം ഹൈഡ്രോളിക് സിസ്റ്റങ്ങൾ തകരാറിലായ ആ ചെറിയ ഇടവേളയിൽ ഫസ്റ്റ് ഓഫിസർ വിമാനത്തിന്റെ മുൻഭാഗം പൂർണമായി താഴേക്ക് താഴ്ത്താൻ ശ്രമിച്ചെങ്കിലും ഫ്ലൈറ്റ് കൺട്രോളുകൾ പ്രതികരിച്ചില്ല എന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആഗസ്റ്റ് നാലിന് നടന്ന സംഭവത്തിൽ വിമാനത്തിലുണ്ടായിരുന്ന 145 പേരിൽ നാല് ജീവനക്കാർ ഉൾപ്പെടെ 17 പേർക്ക് പരിക്കേറ്റിരുന്നു. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും (എ.എ.ഐ.ബി) സംഭവം അന്വേഷിച്ചുവരുകയാണ്.
വിമാനത്തിന്റെ പൈലറ്റ് ഇൻ കമാൻഡ് ലഹരി പരിശോധനയിൽ പരാജയപ്പെട്ടിരുന്നു. വിമാനം ലാൻഡ് ചെയ്തതിന് ശേഷം നടത്തിയ രണ്ട് പരിശോധനകളിലും ഇദ്ദേഹത്തിന്റെ ശരീരത്തിൽ കഞ്ചാവിന്റെ സാന്നിധ്യം കണ്ടെത്തുകയുണ്ടായി. ഇതടക്കമുള്ള കാര്യങ്ങളും അപകടത്തിന് കാരണമായിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. സംഭവത്തെത്തുടർന്ന് എയർ ഇന്ത്യയിലെയും എയർ ഇന്ത്യ എക്സ്പ്രസിലെയും മുഴുവൻ പൈലറ്റുമാരോടും ലഹരി പരിശോധനക്ക് വിധേയരാകാൻ എയർ ഇന്ത്യ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

