'പുടിനോട് നിർത്താൻ പറയൂ': ലോകനേതാക്കളോട് അഭ്യർത്ഥനയുമായി സെലൻസ്‌കി
text_fieldsകീവ്: ഉക്രെയ്നിലെ റഷ്യൻ അധിനിവേശം അവസാനിപ്പിക്കാൻ ലോകത്തിലെ അതിശക്തരായ നേതാക്കൾ നേരിട്ട് ഇടപെടണമെന്ന് ഉക്രെയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്‌കി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംങ് എന്നിവരോടാണ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമേൽ ശക്തമായ സമ്മർദ്ദം ചെലുത്താൻ സെലൻസ്‌കി ആവശ്യപ്പെട്ടത്.
സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിലാണ് സെലൻസ്‌കി തന്റെ നിലപാട് വ്യക്തമാക്കിയത്. വെറുമൊരു മധ്യസ്ഥശ്രമത്തിനപ്പുറം, പുടിന്റെ നടപടികൾ തെറ്റാണെന്ന് അദ്ദേഹത്തോട് നേരിട്ട് പറയാൻ ഈ 'വലിയ കളിക്കാർ' (Big Players) തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
റഷ്യയെ ചർച്ച മേശയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നതിന് പകരം പുടിൻ ചെയ്യുന്നത് തെറ്റാണെന്ന് ലോകനേതാക്കൾ അദ്ദേഹത്തെ ബോധ്യപ്പെടുത്തണം. വെറുമൊരു മധ്യസ്ഥത കൊണ്ട് മാത്രം കാര്യമില്ലെന്നും, അധിനിവേശക്കാരന് തന്റെ തെറ്റുകളിൽ കുറ്റബോധം ഉണ്ടാകണമെന്നും സെലൻസ്‌കി ഓർമ്മിപ്പിച്ചു.
ചൈനയും ഇന്ത്യയും റഷ്യയിൽ നിന്നുള്ള ഊർജ്ജ ഇറക്കുമതി കുറക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. റഷ്യയുടെ യുദ്ധസന്നാഹങ്ങൾക്ക് പണം കണ്ടെത്തുന്നത് ഇത്തരം വ്യാപാര ഇടപാടുകളിലൂടെയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ രാജ്യങ്ങൾ വിപണി നിയന്ത്രിച്ചാൽ റഷ്യക്ക് സാമ്പത്തികമായി കടുത്ത പ്രതിസന്ധി നേരിടേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ട്രംപിന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംങിന് സ്വാധീനിക്കാൻ കഴിയുമെന്ന് സെലൻസ്‌കി വിശ്വസിക്കുന്നു. റഷ്യക്ക് ചൈന നൽകുന്ന പരോക്ഷമായ പിന്തുണകൾ അവസാനിപ്പിക്കാൻ ട്രംപിന്റെ ഇടപെടൽ സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
റഷ്യൻ അധിനിവേശം നാലാം വർഷത്തിലേക്ക് കടക്കുമ്പോഴും സമാധാന ചർച്ചകൾ എങ്ങുമെത്താത്ത സാഹചര്യത്തിലാണ് സെലൻസ്‌കിയുടെ ഈ പുതിയ നീക്കം. നേരത്തെ പ്രധാനമന്ത്രി മോദിയുടെ റഷ്യൻ സന്ദർശനത്തെ സെലൻസ്‌കി വിമർശിച്ചിരുന്നെങ്കിലും ഇന്ത്യയെപ്പോലൊരു ജനാധിപത്യ രാജ്യത്തിന് യുദ്ധം അവസാനിപ്പിക്കാൻ വലിയ സ്വാധീനം ചെലുത്താൻ കഴിയുമെന്നാണ് അദ്ദേഹം ഇപ്പോൾ വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

