പുതിയ കപ്പൽ പാത ഉടൻ പ്രഖ്യാപിക്കും; ആക്രമണങ്ങളുണ്ടായാൽ വേദനയേറിയ മറുപടി നൽകുമെന്നും ഇറാൻ
text_fieldsതെഹ്‌റാൻ: ഹുർമുസ് കടലിടുക്കിൽ ഒമാനുമായി ധാരണയിലെത്തിയ പുതിയ കപ്പൽ റൂട്ട് വരുന്ന ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥൻ മുഹ്സിൻ റെസായി വ്യക്തമാക്കി. ഹുർമുസ് കടലിടുക്കിന് സമീപം ഇറാൻ ഒരു നിയന്ത്രിത പ്രദേശം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ താൽപ്പര്യങ്ങൾക്കും സുരക്ഷയ്ക്കും എതിരായ ഏത് ആക്രമണത്തിനും 'കൂടുതൽ ശക്തവും വേദനാജനകവുമായ മറുപടി' നൽകുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഗാലിബഫ് മുന്നറിയിപ്പ് നൽകി. കളിയിലെ നിയമങ്ങൾ മാറിയിട്ടുണ്ടെന്ന് വൈകാതെ അമേരിക്ക മനസ്സിലാക്കണമെന്ന് ഗാലിബഫ് ഞായറാഴ്ച പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഹുർമുസിൽ യു.എസ് യുദ്ധക്കപ്പലുകൾക്ക് നേരെയും ഇറാൻ എണ്ണ ടാങ്കറുകൾക്ക് നേരെയും ആക്രമണം നടന്നിരുന്നു. ഇറാനുമേൽ യു.എസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തോടെ തുടങ്ങിയ യുദ്ധം ആറുമാസം പിന്നിട്ടിരിക്കുകയാണ്. ജൂണിൽ ഉണ്ടാക്കിയ പ്രാരംഭ വെടിനിർത്തൽ കരാർ തകരുകയും, പിന്നീട് നടന്ന സമാധാനശ്രമങ്ങളിലൊന്നും കാര്യമായ പുരോഗതി ഉണ്ടായിട്ടുമില്ല. ഗൾഫിലെ ചില ഭാഗങ്ങളും ഈ പുതിയ മേഖലയിൽ ഉൾപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ മേഖലയിലേക്ക് പ്രവേശിക്കുന്ന ഏത് കപ്പലും ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് റെസായി പറഞ്ഞു.
എണ്ണ കയറ്റുമതി തടഞ്ഞും ഉപരോധം മറികടക്കലുകൾ തടഞ്ഞും ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ ശ്വാസംമുട്ടിക്കാനുള്ള യു.എസ് നീക്കം നേരിടാൻ കൂടുതൽ ബുദ്ധിമുട്ടായിക്കൊണ്ടിരിക്കുകയാണെന്ന് ഇറാനിലെ മൂന്ന് മുതിർന്ന വൃത്തങ്ങൾ പറഞ്ഞു. ഇറാന് മേൽ ശക്തമായ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി തങ്ങളുടെ നിയന്ത്രണത്തിൽ കൊണ്ടുവരാനാണ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കം. എന്നാൽ ഈ സമ്മർദ്ദത്തെ മറികടക്കാൻ ഇറാൻ പദ്ധതിയിടുന്നുണ്ടെന്നും ഉപരോധം മൂലം തങ്ങളുടെ നിലപാടിൽ മാറ്റം വരുമെന്ന വാദം തെറ്റാണെന്നും ഇറാനിയൻ ധനകാര്യ മന്ത്രി അലി മദനിസാദെ തള്ളിക്കളഞ്ഞു. ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ പരിഷ്കരിക്കേണ്ട ഉത്തരവാദിത്തം യു.എസ് ട്രഷറിക്കല്ല, മറിച്ച് അവിടത്തെ സർക്കാരിനും ജനങ്ങൾക്കുമാണെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് രണ്ട് യു.എസ് നാവികസേന കപ്പലുകൾക്ക് നേരെ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടതിനെത്തുടർന്ന്, ഖാർഗ് ദ്വീപിന്റെ തീരത്തുള്ള ഒന്ന് ഉൾപ്പെടെ മൂന്ന് ഇറാനിയൻ കപ്പലുകൾ തകർത്തതായി ശനിയാഴ്ച യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. യു.എസ് പടക്കപ്പലുകൾ ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടിരുന്നു. ഇതിന് തിരിച്ചടിയായാണ് മൂന്ന് ഇറാൻ എണ്ണ ടാങ്കറുകൾക്കുനേരെയും ആക്രമണം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

