ബംഗ്ലാദേശിൽ താരിഖ് റഹ്മാൻ അധികാരമേറ്റു
text_fieldsതാരീഖ് റഹ്മാൻ
ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ അധികാരമേറ്റു. 2024 ആഗസ്റ്റിൽ വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് ശൈഖ് ഹസീന അധികാരത്തിൽനിന്ന് പുറത്തായശേഷം ഭരണചുമതലയേറ്റ ഇടക്കാല സർക്കാറിൽനിന്നാണ് ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി (ബി.എൻ.പി) നേതാവായ താരിഖ് റഹ്മാൻ അധികാരം ഏറ്റെടുത്തത്.
പാരമ്പര്യം തെറ്റിച്ച് ബംഗഭവന് പകരം പാർലമെന്റ് മന്ദിരമായ ജാതിയ സങ്സദിലെ സൗത്ത് പ്ലാസയിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ സത്യവാചകം ചൊല്ലിക്കൊടുത്തു. 17 വർഷം ലണ്ടനിൽ പ്രവാസത്തിൽ കഴിഞ്ഞ ശേഷമാണ് മുൻപ്രധാനമന്ത്രി ഖാലിദ സിയയുടെയും മുൻ പ്രസിഡന്റ് സിയാവുർ റഹ്മാന്റെയും മകനായ താരിഖ് റഹ്മാൻ രണ്ടുമാസം മുമ്പ് ബംഗ്ലാദേശിൽ തിരിച്ചെത്തിയത്.
ചൊവ്വാഴ്ച രാവിലെ ചേർന്ന ബി.എൻ.പി പാർലമെന്റംഗങ്ങളുടെ യോഗത്തിലാണ് 60കാരനായ താരിഖ് റഹ്മാനെ പാർട്ടി നേതാവായി തിരഞ്ഞെടുത്തത്. പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞക്കുശേഷം മന്ത്രിസഭാംഗങ്ങൾക്കും പ്രസിഡന്റ് സത്യവാചകം ചൊല്ലിക്കൊടുത്തു. ലോക്സഭാ സ്പീക്കർ ഓം ബിർളയാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ചടങ്ങിൽ പങ്കെടുത്തത്. താരീഖ് റഹ്മാനെ ഇന്ത്യ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷണിച്ചിരുന്നു.ഫെബ്രുവരി 12ന് നടന്ന തെരഞ്ഞെടുപ്പിൽ 297 അംഗ പാർലമെന്റിൽ 209 സീറ്റ് നേടിയാണ് ബി.എൻ.പി അധികാരത്തിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

