ഹുർമുസ് കടലിടുക്ക് തൽക്ഷണം തുറന്നു നൽകും, യു.എസ് നാവിക ഉപരോധം ഉടനടി നീക്കും; യുദ്ധത്തിന് വിരാമമാകുന്നുവെന്ന് പാക് പ്രധാനമന്ത്രി
text_fieldsശഹബാസ് ശരീഫ്
ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ ഒപ്പുവെച്ച ധാരണാപത്രം നിലവിൽ വന്നതോടെ മേഖലയിൽ പുതിയ ഉണർവ്വ്. കരാറിന്റെ ഭാഗമായി ഹുർമുസ് കടലിടുക്ക് ഇറാൻ ഉടനടി തുറന്നു നൽകുമെന്നും, ഇറാനിയൻ തുറമുഖങ്ങൾക്ക് മേലുള്ള അമേരിക്കൻ നാവിക ഉപരോധം ഉടൻ തന്നെ നീക്കം ചെയ്യുമെന്നും പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ശരീഫ് പ്രഖ്യാപിച്ചു.
എക്സിലൂടെയാണ് പ്രധാനമന്ത്രി ശഹബാസ് ശരീഫ് കരാറിന്റെ വിശദാംശങ്ങൾ പങ്കുവെച്ചത്. ‘ഈ കരാർ ഉടനടി പ്രാബല്യത്തിൽ വരുന്നു. ആദ്യഘട്ടമെന്ന നിലയിൽ, ഇറാൻ ഹുർമുസ് കടലിടുക്ക് തൽക്ഷണം തുറന്നു നൽകും. മറുപടിയായി അമേരിക്ക ഇറാനിയൻ തുറമുഖങ്ങൾക്കുള്ള നാവിക ഉപരോധം ഉടൻ തന്നെ അവസാനിപ്പിക്കും’ അദ്ദേഹം വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുതക്ക് വിരാമമിടുന്ന ഈ നടപടി ആഗോള ഇന്ധന വിപണിയിൽ വലിയ മാറ്റങ്ങൾക്കാണ് തുടക്കമിട്ടിരിക്കുന്നത്.
ഈ നിർണ്ണായക സംഭവത്തെ ആദരിക്കുന്നതിനും സാങ്കേതികതലത്തിലുള്ള ചർച്ചകൾ ആരംഭിക്കുന്നതിനുമായി വെള്ളിയാഴ്ച സ്വിറ്റ്‌സർലൻഡിൽ പ്രത്യേക ചടങ്ങ് നടക്കുമെന്ന് പ്രധാനമന്ത്രി സ്ഥിരീകരിച്ചു. ഖത്തറിന്റെ സഹകരണത്തോടെ പാകിസ്താനാണ് ഈ ചടങ്ങിന് ആതിഥേയത്വം വഹിക്കുന്നത്. യു.എസും ഇറാനും തമ്മിലുള്ള സംഘർഷം ലഘൂകരിക്കുന്നതിലും സമാധാന ചർച്ചകൾ സുഗമമാക്കുന്നതിലും പാകിസ്താൻ നിർണ്ണായകമായ മധ്യസ്ഥതയാണ് വഹിച്ചിട്ടുള്ളത്.
ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടയിലാണ് കരാറിന്റെ വിവരങ്ങൾ പുറത്തുവന്നത്. ലബനാൻ ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലെയും സൈനിക ആക്രമണങ്ങൾ ഉടനടി നിർത്തലാക്കും. ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം യാതൊരു തടസ്സവുമില്ലാതെ പുനഃസ്ഥാപിക്കും. ഇറാനുമേൽ അമേരിക്ക ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങൾ പിൻവലിക്കുന്നതിനൊപ്പം, മരവിപ്പിച്ച കോടിക്കണക്കിന് ഡോളർ ആസ്തികൾ വിട്ടുനൽകാനും തീരുമാനമായി.
യുദ്ധത്തിൽ തകർന്ന ഇറാനിലെ സൗകര്യങ്ങൾ പുനർനിർമിക്കുന്നതിനായി 300 ബില്യൺ ഡോളറിന്റെ നിക്ഷേപ പദ്ധതിയും കരാറിൽ ഉൾപ്പെടുന്നുണ്ട്. മാസങ്ങളായി തുടരുന്ന യുദ്ധം ആഗോള ഇന്ധന വിപണിയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരുന്നത്. കരാർ നിലവിൽ വരുന്നതോടെ ഈ ആശങ്കകൾക്ക് പരിഹാരമാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

