‘‘ഇന്ത്യയടക്കമുള്ള സുഹൃദ് രാജ്യങ്ങൾക്കായി ഹുർമുസ് കടലിടുക്ക് തുറന്നിരിക്കുന്നു’’ -ഇറാൻ വിദേശകാര്യമന്ത്രി
text_fieldsഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി
തെഹ്‌റാൻ: പശ്ചിമേഷ്യൻ യുദ്ധംമൂലം ഭാഗികമായി അടച്ചിട്ടിരുന്ന തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്ക് ഇന്ത്യ ഉൾപ്പെടെയുള്ള സുഹൃദ് രാജ്യങ്ങളുടെ കപ്പലുകൾക്ക് സുരക്ഷിതമായി കടക്കാമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. ഹുർമുസ് വീണ്ടും തുറക്കണമെന്ന യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടതിനുപിന്നാലെയാണ് അബ്ബാസ് അരാഗ്ചിയുടെ ഈ പ്രസ്താവന. ഇന്ത്യക്ക് പുറമെ ചൈന, റഷ്യ, പാകിസ്താൻ, ഇറാഖ് എന്നീ രാജ്യങ്ങളുടെ കപ്പലുകൾക്കാണ് സുരക്ഷിത പാതയൊരുക്കുകയെന്നും എന്നാൽ, ശത്രുരാജ്യങ്ങളുടെയോ അവരെ പിന്തുണക്കുന്നവരുടെയോ കപ്പലുകൾക്ക് യാതൊരു കാരണവശാലും അനുമതി നൽകില്ലെന്നും അബ്ബാസ് അരാഗ്ചി എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി. മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ജനറലും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
ഹുർമുസ് കടക്കുന്ന ഏതൊരു കപ്പലും ഇറാനിയൻ അധികൃതരുമായി മുൻകൂട്ടി ആശയവിനിമയം നടത്തുകയും സുരക്ഷ ചട്ടങ്ങൾ പൂർണമായി പാലിക്കുകയും വേണമെന്ന് ഇറാൻ നിർദേശിച്ചിട്ടുണ്ട്.
ഹുർമുസ് കടലിടുക്ക് അടച്ചിട്ടത് ആഗോളതലത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാട്ടി യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് രംഗത്തെത്തിയിരുന്നു.
"ഹുർമുസ് കടലിടുക്ക് ദീർഘകാലമായി അടച്ചിട്ടിരിക്കുന്നത് ആഗോളതലത്തിൽ എണ്ണ, പ്രകൃതിവാതകം, വളം എന്നിവയുടെ നീക്കത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. കാർഷിക മേഖലയടക്കം ഉൾപ്പെടുന്ന ലോക സമ്പദ്‌വ്യവസ്ഥയെ ഈ തടസം തകിടം മറിക്കും. യുദ്ധം ഉടനടി അവസാനിപ്പിക്കുകയാണ് ഇതിനുള്ള ഏക പരിഹാരം." -അന്റോണിയോ ഗുട്ടറസ് പറഞ്ഞു
ന്യൂയോർക്കിലെ ഇറാന്റെ യു.എൻ പ്രതിനിധി സംഘം പുറത്തുവിട്ട വിവരമനുസരിച്ച്, ഇറാനെതിരെ ശത്രുതാപരമായ സൈനിക നീക്കങ്ങളിൽ ഏർപ്പെടാത്ത ഏത് രാജ്യത്തിന്റെയും കപ്പലുകളെ കടലിടുക്കിലൂടെ കടന്നുപോകാൻ അനുവദിക്കും. കപ്പലുകളുടെ സുരക്ഷിത യാത്രയ്ക്ക് ഇറാനിയൻ ഡിഫൻസ് കൗൺസിലിന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും മേൽനോട്ടത്തിൽ ആവശ്യമായ സുരക്ഷ ഏകോപനം ഉറപ്പാക്കുമെന്നും തെഹ്‌റാൻ വ്യക്തമാക്കിയിട്ടുണ്ട്.
ഫെബ്രുവരി 28ന് ആരംഭിച്ച ഇറാനെതിരെയുള്ള ഇസ്രായേൽ-അമേരിക്കൻ യുദ്ധം അയവില്ലാതെ തുടരുകയാണ്. 48 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപനം ട്രംപിന്റെ നേതൃത്വത്തിൽ കൊണ്ടുവന്നിരുന്നെങ്കിലും ഇസ്രായേലിന്റെ ഭാഗത്തുനിന്ന് ആക്രമണം നടത്തിയിരുന്നു. മേഖലയിലെ സമാധാനത്തിനുവേണ്ടി ട്രംപിന്റെ അഞ്ചിന കരാറടക്കം നിർണായകമായ പദ്ധതികളും ചർച്ചകളും നടന്നുകൊണ്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

