ഇറാൻ യുദ്ധം: അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് വ്യോമപാത നിഷേധിച്ച് സ്പെയിൻ
text_fieldsമാഡ്രിഡ്: ഇറാനെതിരെയുള്ള സൈനിക നീക്കങ്ങളിൽ പങ്കുചേരുന്ന അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് വ്യോമപാത അടച്ചു സ്പെയിൻ. സംയുക്ത സൈനിക താവളങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് അമേരിക്കയെ നേരത്തെ തന്നെ വിലക്കിയിരുന്ന സ്പെയിൻ ഇപ്പോൾ കൂടുതൽ കർക്കശമായ നടപടിയിലേക്ക് നീങ്ങിയിരിക്കുകയാണ്. മാഡ്രിഡിൽ നടന്ന വാർത്താ സമ്മേളനത്തിൽ പ്രതിരോധ മന്ത്രി മാർഗരിറ്റ റോബിൾസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
"ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട ഒരു സൈനിക നീക്കത്തിനും ഞങ്ങളുടെ സൈനിക താവളങ്ങളോ വ്യോമപാതയോ ഉപയോഗിക്കാൻ അനുവാദം നൽകില്ല," റോബിൾസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സ്പാനിഷ് പത്രമായ എൽ പൈസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ (NATO) സഖ്യത്തിലെ പ്രധാന അംഗമായ സ്പെയിനിന്റെ ഈ തീരുമാനം പെന്റഗണിന് വലിയ തിരിച്ചടിയാണ്. മിഡിൽ ഈസ്റ്റിലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകുന്ന യു.എസ് വിമാനങ്ങൾക്ക് ഇനി സ്പെയിനിനെ ചുറ്റിക്കറങ്ങി പോകേണ്ടി വരും. എന്നാൽ അടിയന്തര സാഹചര്യങ്ങളിലുള്ള വിമാനങ്ങൾക്ക് ഈ നിയന്ത്രണം ബാധകമല്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുകൊണ്ട് ഏകപക്ഷീയമായി പ്രഖ്യാപിച്ച ഈ യുദ്ധത്തിൽ പങ്കുചേരില്ലെന്നത് സ്പെയിനിന്റെ പ്രഖ്യാപിത നയമാണെന്ന് സാമ്പത്തിക മന്ത്രി കാർലോസ് ക്യൂർപ്പോ പറഞ്ഞു. സ്പെയിനിന്റെ ഈ തീരുമാനം അമേരിക്കയുമായുള്ള ബന്ധത്തെ ബാധിക്കുമോ എന്ന ചോദ്യത്തിന് അന്താരാഷ്ട്ര നിയമങ്ങൾ ഉയർത്തിപ്പിടിക്കാനാണ് തങ്ങളുടെ തീരുമാനമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഇറാനെതിരെയുള്ള യു.എസ്-ഇസ്രായേൽ ആക്രമണങ്ങളെ 'അവിവേകപൂർണ്ണവും നിയമവിരുദ്ധവും' എന്നാണ് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വിശേഷിപ്പിച്ചത്. അമേരിക്കൻ നീക്കങ്ങളെ പരസ്യമായി എതിർക്കുന്ന യൂറോപ്യൻ നേതാക്കളിൽ പ്രമുഖനാണ് അദ്ദേഹം.
സ്പെയിനിന്റെ നിലപാടിനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് രൂക്ഷമായി പ്രതികരിച്ചിട്ടുണ്ട്. സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അനുമതി നിഷേധിച്ച സ്പെയിനുമായുള്ള വ്യാപാര ബന്ധങ്ങൾ വെട്ടിക്കുറക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കി. എന്നാൽ ഈ ഭീഷണികൾക്ക് വഴങ്ങില്ലെന്ന് സ്പെയിൻ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

