ദക്ഷിണകൊറിയ പ്രസിഡന്റ് ലീ ജേ മ്യുങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടികാഴ്ച നടത്തും
text_fieldsസിയോൾ: ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ ജേ മ്യുങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് ന്യൂഡൽഹിയിൽ കൂടികാഴ്ച നടത്തും. കപ്പൽ നിർമ്മാണം ഉൾപ്പെടെയുള്ള മേഖലകളിൽ ഇരു രാജ്യങ്ങളുടെയും സാമ്പത്തിക സഹകരണം ശക്തമാക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. നീണ്ട എട്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് ദക്ഷിണ കൊറിയൻ പ്രസിഡന്റ് ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നത്. `ദക്ഷിണ കൊറിയയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക സഹകരണം ഇപ്പോഴും മന്ദഗതിയിലാണ്. ഭാവിയിൽ ഈ മേഖല വിപുലീകരിക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇപ്പോഴുള്ളതിൽ നിന്ന് തികച്ചും വ്യത്യസ്തമായ തലത്തിലേക്ക് മാറ്റുകയും ചെയ്യും' ഞായറാഴ്ച ന്യൂഡൽഹിയിൽ കൊറിയൻ സമൂഹവുമായി നടത്തിയ കൂടിക്കാഴ്ചയിൽ ലീ അറിയിച്ചു.
അതേസമയം ഉഭയകക്ഷി വ്യാപാരം 2030 ആകുമ്പോഴേക്കും കഴിഞ്ഞ വർഷത്തെ 2,570 കോടി ഡോളറിൽ നിന്ന് 5,000 കോടി ഡോളറായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ മെച്ചപ്പെടുത്താന്‍ ഇരുരാജ്യങ്ങളും ശ്രമിക്കുന്നുണ്ടെന്ന് ദക്ഷിണകൊറിയയുടെ പ്രസിഡന്‍ഷ‍്യൽ ഉപദേഷ്ടാവ് വി സങ്-ലാക് അറിയിച്ചു. സന്ദർശന വേളയിൽ ലീ പ്രമുഖ ബിസിനസ്സ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. ധനകാര്യം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ), പ്രതിരോധം എന്നീ മേഖലകളിലും സഹകരണം വർധിപ്പിക്കാനും സാധ്യതയുണ്ടെന്നാണ് വി സങ്-ലാകിന്‍റെ വിലയിരുത്തൽ.
പശ്ചിമേഷ‍്യന്‍ യുദ്ധത്തെ തുടർന്നുണ്ടായ ആഗോള സാമ്പത്തിക സമ്മർദ്ദങ്ങളും വിതരണ ശൃംഖലയിലെ അനിശ്ചിതത്വവും ഇരുരാജ്യങ്ങൾക്കിടയിലുള്ള പങ്കാളിത്ത ശക്തി ദൃഢമാക്കുമെന്ന് ലീ അറിയിച്ചു. ഇനി ഇന്ത്യ വെറുമൊരു ഉപഭോക്തൃ വിപണി മാത്രമല്ല മറിച്ച് ആഗോള ഉത്പാദന-വിതരണ ശൃംഖലയിൽ നിർണ്ണായകസ്ഥാനം വഹിക്കുന്ന രാജ്യമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. പശ്ചിമേഷ‍്യന്‍ സംഘർഷം മൂലമുണ്ടാകാവുന്ന വിതരണ തടസ്സങ്ങൾ പരിഹരിക്കുന്നതിനായി വ്യാവസായിക ആവശ‍്യങ്ങൾക്കുപയോഗിക്കുന്ന നാഫ്തയുടെ വിതരണം വർധിപ്പിക്കാൻ കഴിഞ്ഞ മാസം ദക്ഷിണ കൊറിയ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ദക്ഷിണ കൊറിയയുടെ നാഫ്ത ഇറക്കുമതിയുടെ എട്ട് ശതമാനവും ഇന്ത്യയിൽ നിന്നായിരുന്നു. അതേ സമയം ഇറക്കുമതി വർധിപ്പിക്കുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര അസന്തുലിതാവസ്ഥ പരിഹരിക്കാൻ സഹായിക്കുമെന്ന് ദക്ഷിണ കൊറിയൻ വ്യാപാര മന്ത്രി യോ ഹാൻ-കൂ പറഞ്ഞു. കൊറിയ അന്താരാഷട്ര ട്രേഡ് അസോസിയേഷൻ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ദക്ഷിണ കൊറിയയ്ക്ക് ഇന്ത്യയുമായുള്ള വ്യാപാരത്തിൽ 1,280 കോടി ഡോളർ ലാഭമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

