‘ഇറാൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കാനുള്ള നീക്കം’; ട്രംപിന്റെ സൈനികാഭ്യാസ വെട്ടിച്ചുരുക്കലിന് പിന്നാലെ പ്രതികരണവുമായി ദക്ഷിണ കൊറിയ
text_fieldsസോൾ: സംയുക്ത സൈനികാഭ്യാസങ്ങൾ വെട്ടിച്ചുരുക്കാൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടതിന് പിന്നിൽ, ഇറാൻ യുദ്ധത്തിൽ പങ്കാളികളാക്കാനുള്ള സമ്മർദമാണെന്ന് ദക്ഷിണ കൊറിയൻ വിദേശകാര്യ മന്ത്രി ചോ ഹ്യുൻ. റോയിട്ടേഴ്സ് ആണ് ഈ നിർണായക വിവരം പുറത്തുവിട്ടത്.
ഇന്ന് നടന്ന പാർലമെന്ററി ഹിയറിങ്ങിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംയുക്ത സൈനികാഭ്യാസങ്ങൾ കുറക്കാൻ ട്രംപ് ഉത്തരവിട്ടതിനെക്കുറിച്ച് ദക്ഷിണ കൊറിയൻ സർക്കാരിനോ യു.എസ് ഉദ്യോഗസ്ഥർക്കോ യാതൊരു അറിവുമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സോളിന് ഔദ്യോഗികമായി വിവരം നൽകിയിരുന്നോ എന്ന ചോദ്യത്തിന്, തങ്ങളുടെ സർക്കാരിന്റെ ഔദ്യോഗിക വൃത്തങ്ങൾക്കോ യു.എസ് ഭരണകൂട ഉദ്യോഗസ്ഥർക്കോ ഇതിനെക്കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല എന്നാണ് അദ്ദേഹം മറുപടി നൽകിയത്.
അതേസമയം, ഈ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണത്തിലും വലിയ മാറ്റങ്ങൾ വരുന്നുണ്ട്. തിങ്കളാഴ്ച ആരംഭിച്ച വാർഷിക 'ഉൽച്ചി ഫ്രീഡം ഷീൽഡ്' സംയുക്ത സൈനികാഭ്യാസങ്ങൾ നിശ്ചയിച്ച 11 ദിവസത്തിന് ആറ് ദിവസം മുമ്പ്, അതായത് ആഗസ്റ്റ് 21ന് തന്നെ അവസാനിപ്പിക്കാനാണ് നിലവിലെ തീരുമാനം. കൗണ്ടർ അറ്റാക്ക് ഓപ്പറേഷനുകൾ ഉൾപ്പെടുത്തിയിരുന്ന രണ്ടാം ഘട്ട പരിശീലനം പൂർണമായി ഒഴിവാക്കാനാണ് നീക്കം.
സംയുക്ത സൈനികാഭ്യാസങ്ങളുടെ കാലാവധി വെട്ടിക്കുറക്കാനും ഫീൽഡ് പരിശീലനങ്ങൾ ചുരുക്കാനും തീരുമാനിച്ച കാര്യം ഇരു രാജ്യങ്ങളും സംയുക്തമായാണ് അറിയിച്ചത്. ഉൽച്ചി ഫ്രീഡം ഷീൽഡ് സൈനികാഭ്യാസം, നിശ്ചയിച്ചിരുന്ന ആഗസ്റ്റ് 27-ന് പകരം നേരത്തേ തന്നെ അവസാനിപ്പിക്കുമെന്ന് ദക്ഷിണ കൊറിയൻ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫും പെന്റഗൺ ഉദ്യോഗസ്ഥനും വ്യക്തമാക്കി.
ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായുള്ള തന്റെ 'വളരെ നല്ല ബന്ധം' ചൂണ്ടിക്കാണിച്ചാണ് സൈനികാഭ്യാസങ്ങളിലെ യു.എസിന്റെ പങ്ക് ഗണ്യമായി കുറക്കാൻ ട്രംപ് ഉത്തരവിട്ടത്. അതേസമയം, യു.എസിന്റേയും ദക്ഷിണ കൊറിയയുടേയും സംയുക്ത സൈനികാഭ്യാസങ്ങളെ 'യുദ്ധക്കൊതിയന്മാർ' എന്ന് വിശേഷിപ്പിച്ച് ഉത്തരകൊറിയ വീണ്ടും അപലപിച്ചു. എന്നാൽ മുൻകാലങ്ങളെ അപേക്ഷിച്ച് കടുത്ത സൈനിക പ്രകടനങ്ങളിൽ നിന്ന് വിട്ടുനിന്നത് ഭാവിയിൽ നയതന്ത്ര ചർച്ചകൾക്കുള്ള സാധ്യത ബാക്കിനിർത്തുന്നതായാണ് നിരീക്ഷകരുടെ വിലയിരുത്തൽ. ഈ വർഷം അവസാനത്തോടെ കിം ജോങ് ഉന്നുമായി നേരിട്ട് കൂടിക്കാഴ്ച നടത്താൻ ട്രംപ് താൽപ്പര്യപ്പെടുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

