ജപ്പാനിലെ 30 ശതമാനം ക്ഷേത്രങ്ങളും അപ്രത്യക്ഷമാകുന്നോ? ആത്മീയപ്രവർത്തനങ്ങൾക്ക് സന്യാസിമാർ എ.ഐ സഹായം തേടുന്നു!
text_fieldsജപ്പാനിലെ ചില ബുദ്ധമത സന്യാസിമാർ ഇന്ന് ആത്മീയ പ്രവൃത്തികൾക്കായി എ.ഐയുടെ സഹായം തേടിയിരിക്കുകായാണ്. ഇതെന്തിനാണെന്നല്ലേ? ഏതാണ്ട് 2040 ആകുമ്പോഴേക്കും ജപ്പാനിലെ 30 ശതമാനം ക്ഷേത്രങ്ങളും അപ്രത്യക്ഷമായേക്കാമെന്ന പുതിയ റിപ്പോർട്ടുകളാണ് ഈ മാറ്റത്തിന് വഴിവെച്ചിരിക്കുന്നത്. വിശ്വാസത്തിലും മതപരമായ ഇടപെടലുകളിലും ഉണ്ടാകുന്ന കുറവുകൾ മൂലമാണ് സന്യാസിമാർ ഇത്തരത്തിൽ എ.ഐ യെ ആശ്രയിക്കുന്നതെന്ന് പറയുന്നു. ആളുകളെ ബുദ്ധമതത്തിലേക്ക് ആകർഷിക്കാനും ആത്മീയ പ്രവർത്തികൾ പിന്തുണ നൽകുകയുമാണ് ഇതിലൂടെ ലക്ഷ്യം വക്കുന്നത്.
കനഗാവ പ്രിഫെക്ചറിലെ ഒഡവാര നഗരത്തിലുള്ള ഗൻഷൂജി ക്ഷേത്രത്തിലെ സന്യാസിയായ സൂഒ ഇവായാമ എ.ഐ പഠനത്തിന് നേതൃത്വം നൽകുന്ന വ്യക്തികളിലൊരാലാണ്. കോവിഡ് മഹാമാരിക്കാലത്ത് കമ്പനികൾ റിമോട്ട് ജോലിയിലേക്ക് വ്യതിചലിച്ചപ്പോൾ അദ്ദേഹവും ഓൺലൈൻ സെൻ ധ്യാന സേവനം ആരംഭിച്ചു.
ഇതൊടൊപ്പം ക്ഷേത്രത്തിലെ ശ്മശാനത്തിന്‍റെ മുഖച്ഛായയും അദ്ദേഹം മാറ്റിമറിച്ചു. വിലകൂടിയ കല്ലറകൾ ഉപയോഗിക്കുന്നതിന് പകരം ‘ജുമോകുസോ’ രീതിയിലാണ് സംസ്കാരം നടത്തിയത്. ഇങ്ങനെ സംസ്കരിക്കുമ്പോൾ അസ്ഥിഭസ്മം മരങ്ങൾ, കുറ്റിച്ചെടികൾ, പൂക്കൾ എന്നിവയുടെ ചുവട്ടിലാണ് അടക്കം ചെയ്യുന്നത്. ഇതിന് പരിപാലനച്ചെലവും താരതമ്യേന കുറവാണ്.
കുറച്ച് വർഷം മുമ്പ് ക്ഷേത്രത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കുമ്പോൾ അദ്ദേഹത്തിന് സാമ്പത്തികമായി പിന്തുണ നൽകിയിരുന്നത് വെറും നാല് ‘ദങ്ക’ കുടുംബങ്ങൾ മാത്രമായിരുന്നു. എന്നാൽ ഇന്ന് 550-ലധികം കുടുംബങ്ങൾ ക്ഷേത്ര ശ്മശാനം ഉപയോഗിക്കുന്നുണ്ട്. ഇതിലൂടെ ക്ഷേത്രത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും കൂടുതൽ കുംബങ്ങൾ ക്ഷേത്രത്തെ ആശ്രയിക്കാനും ആരംഭിച്ചു.
പ്രവർത്തനരീതികളിൽ മാത്രം മാറ്റം വരുത്തിയതല്ല ഇവായാമ. ക്ഷേത്രത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളിലും എ.ഐ സംയോജിപ്പിക്കാൻ അദ്ദേഹം തുടങ്ങിയിട്ടുണ്ട്. സ്മരണച്ചടങ്ങുകളുടെ സമയക്രമം നിയന്ത്രിക്കാനും, ക്ഷേത്രവുമായി ആശ്രയിക്കുന്ന കുടുംബങ്ങൾക്കായി തയ്യാറാക്കുന്ന എഴുത്തുകളും അറിയിപ്പുകളും കൂടുതൽ മെച്ചപ്പെടുത്താനും അദ്ദേഹം എ.ഐ ഉപയോഗിക്കുന്നു.
എ.ഐയെ ഒരു ഭീഷണിയായി കാണുന്നതിനുപകരം സന്യാസിമാരായ നമ്മൾ നമ്മുടെ മതപ്രചാരണ പ്രവർത്തനങ്ങളിൽ അവയെ എങ്ങനെ ഉൾപ്പെടുത്താം എന്നതിനെക്കുറിച്ച് ചിന്തിക്കണം. റോബോട്ടുകൾക്കോ എ.ഐക്കോ നമ്മുടെ പങ്ക് ഏറ്റെടുക്കാൻ കഴിയുമോ എന്നതാണ് പ്രധാന ചോദ്യം. എന്നാൽ അത് അത്ര ലളിതമായ ഒരു കാര്യമായി കാണാനാകില്ല.
ഒരാൾ മരിക്കുമ്പോൾ, നിങ്ങൾ ഇങ്ങനെ അവരുടെ കൈപിടിച്ച് ‘എല്ലാം ശരിയാകും’ എന്ന് പറയുന്ന ആ നിമിഷത്തിന് വലിയ പ്രാധാന്യമുണ്ട്. ഒരു മനുഷ്യന്റെ സാന്നിധ്യത്തിൽ ശരീരവും മനസ്സും ഒരേ നിമിഷത്തിൽ ഒന്നുചേരുന്നതിൽ എന്തോ അത്യന്താപേക്ഷിതമായ ഒന്നുണ്ട്. ഒരു മതാനുഷ്ഠാനജീവി എന്ന നിലയിൽ പ്രവർത്തിക്കുന്നതിന്റെ അർത്ഥവും അതുതന്നെയാണ്. ആ മനുഷ്യസാന്നിധ്യത്തിന് പകരം മറ്റൊന്നിനെ കൊണ്ടുവരാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

