നെതന്യാഹു യുദ്ധക്കുറ്റവാളി; അറസ്റ്റ് വാറന്റ് നടപ്പാക്കാൻ അമേരിക്ക മുന്നിട്ടിറങ്ങണമെന്ന് സൊഹ്റാൻ മംദാനി
text_fieldsസൊഹ്റാൻ മംദാനി
ന്യൂയോർക്ക്: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐ.സി.സി) പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് നടപ്പാക്കാൻ അമേരിക്കൻ ഫെഡറൽ സർക്കാർ തയാറാകണമെന്ന് ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി ആവശ്യപ്പെട്ടു. നെതന്യാഹു ഒരു 'യുദ്ധക്കുറ്റവാളി'യാണെന്നും ഫലസ്തീൻ ജനതക്ക് നേരെ നടക്കുന്ന ക്രൂരമായ വംശഹത്യയുടെ സൂത്രധാരനാണെന്നും അദ്ദേഹം തുറന്നടിച്ചു. തന്റെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് മേയർ നിലപാട് വ്യക്തമാക്കിയത്.
നെതന്യാഹുവിനെതിരെ ഐ.സി.സി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിന് വ്യക്തമായ കാരണങ്ങളുണ്ടെന്ന് മംദാനി പറഞ്ഞു. ‘73,000ത്തിലധികം മനുഷ്യരുടെ കൊലപാതകത്തിന് ഉത്തരവാദിയാണ് നെതന്യാഹു. പതിനായിരക്കണക്കിന് കുട്ടികളെയാണ് വൈകല്യമുള്ളവരാക്കിയത്. അനസ്തെഷ്യ പോലും ഇല്ലാതെയാണ് അതിജീവിച്ച പല കുട്ടികളുടെയും അവയവങ്ങൾ മുറിച്ചുമാറ്റേണ്ടി വന്നത്.
നവജാതശിശുക്കളുടെ ആശുപത്രികളെയും പ്രസവപരിചരണ കേന്ദ്രങ്ങളെയും ഇസ്രായേൽ ലക്ഷ്യമിട്ടു. ഭക്ഷണവും അവശ്യസാധനങ്ങളും തടഞ്ഞുവെച്ച് അനേകം മനുഷ്യരെ പട്ടിണിക്കിട്ടു. നൂറുകണക്കിന് ദുരിതാശ്വാസ പ്രവർത്തകരെയും മാധ്യമപ്രവർത്തകരെയുമാണ് ഇല്ലാതാക്കിയത്’ സൊഹ്റാൻ മംദാനി പറഞ്ഞു.
അമേരിക്കൻ മധ്യസ്ഥതയിൽ ഗസ്സയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്ന് എട്ട് മാസങ്ങൾക്ക് ശേഷവും ഫലസ്തീൻ കുട്ടികളെ ഇസ്രായേലി സൈന്യം ലക്ഷ്യമിട്ട് കൊല്ലുകയാണെന്ന് കഴിഞ്ഞ മാസം ഐക്യരാഷ്ട്രസഭ സ്ഥിരീകരിച്ച കാര്യം മംദാനി ചൂണ്ടിക്കാട്ടി. ഈ കൊലപാതകങ്ങൾക്കെല്ലാം ഉപയോഗിക്കുന്ന ബോംബുകൾക്ക് പണം നൽകുന്നത് അമേരിക്കൻ ജനതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നെതന്യാഹു ന്യൂയോർക്കിൽ എത്തിയാൽ അറസ്റ്റ് ചെയ്യാൻ നഗര ഭരണകൂടത്തിന് നിയമപരമായ അധികാരമുണ്ടോ എന്ന് പരിശോധിച്ചിരുന്നതായി മംദാനി വെളിപ്പെടുത്തി. എന്നാൽ തങ്ങൾക്ക് സ്വതന്ത്രമായി ഐ.സി.സി വാറന്റ് നടപ്പാക്കാൻ നിയമപരമായ അധികാരമില്ലെന്ന് വ്യക്തമായതായി അദ്ദേഹം സമ്മതിച്ചു. അതേസമയം, അമേരിക്കൻ ഫെഡറൽ സർക്കാരിന് അതിന് അധികാരമുണ്ടെന്നും ഐ.സി.സിയുമായി സഹകരിച്ച് വാറന്റ് നടപ്പാക്കാൻ അവർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ന്യൂയോർക്കിന് നേരിട്ട് വാറന്റ് നടപ്പാക്കാൻ കഴിയില്ലെങ്കിലും നെതന്യാഹുവിനെ തങ്ങളുടെ മണ്ണിലേക്ക് സ്വാഗതം ചെയ്യില്ലെന്ന് മംദാനി വ്യക്തമാക്കി. നെതന്യാഹുവിന്റെ സ്ഥാനം ദി ഹേഗിലെ അന്താരാഷ്ട്ര കോടതിയിലാണെന്ന് ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിലും അദ്ദേഹം ആവർത്തിച്ചു.
അതേസമയം, ന്യൂയോർക്ക് മേയറുടെ പ്രസ്താവനക്ക് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നെതന്യാഹുവിന് പിന്തുണയുമായി രംഗത്തെത്തി. അമേരിക്കയിൽ എവിടെ വെച്ചായാലും ബിന്യമിൻ നെതന്യാഹു അറസ്റ്റ് ചെയ്യപ്പെടില്ലെന്ന് ട്രംപ് തന്റെ 'ട്രൂത്ത് സോഷ്യൽ' പ്ലാറ്റ്‌ഫോമിൽ കുറിച്ചു. അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ അമേരിക്ക അംഗമല്ലാത്തതിനാൽ ഐ.സി.സിയുടെ അറസ്റ്റ് വാറന്റുകൾ നടപ്പിലാക്കാൻ യു.എസ് നിയമപരമായി ബാധ്യസ്ഥരല്ല. 2024 നവംബറിലാണ് യുദ്ധക്കുറ്റങ്ങളും മാനവികതക്കെതിരായ കുറ്റകൃത്യങ്ങളും ചുമത്തി നെതന്യാഹുവിനെതിരെ ഐ.സി.സി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

