വെടിനിർത്തലിൽ നേരിയ ആശ്വാസം; ഇറാനിൽ വെല്ലുവിളിയായി സാമ്പത്തിക പ്രതിസന്ധി
text_fieldsതെഹ്‌റാൻ: അമേരിക്കയും ഇസ്രായേലുമായി തുടരുന്ന സംഘർഷങ്ങൾക്കിടയിൽ പ്രഖ്യാപിക്കപ്പെട്ട വെടിനിർത്തൽ ഇറാൻ ജനതക്ക് നേരിയ ആശ്വാസം നൽകുന്നുണ്ടെങ്കിലും രാജ്യത്തെ സാമ്പത്തിക സാഹചര്യം അതീവ ഗുരുതരമായി തുടരുന്നു. മാസങ്ങൾ നീണ്ട ബോംബാക്രമണങ്ങൾക്ക് താത്കാലിക ശമനമായതോടെ ജനങ്ങൾ ജോലിക്ക് ഇറങ്ങിത്തുടങ്ങിയെങ്കിലും വിപണികളിൽ കച്ചവടം ദുരിതഗതിയിലാണ്.
തെഹ്‌റാനിലെ പ്രധാന വാണിജ്യ കേന്ദ്രമായ ഗ്രാൻഡ് ബസാറിൽ കടകൾ തുറന്നു പ്രവർത്തിക്കുന്നുണ്ടെങ്കിലും ഉപഭോക്താക്കൾ എത്തുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. മിക്ക ഉൽപന്നങ്ങൾക്കും ജനുവരിയെ അപേക്ഷിച്ച് 20 മുതൽ 30 ശതമാനം വരെ വില വർധിച്ചു. കടുത്ത പണപ്പെരുപ്പവും വിദേശത്ത് നിന്നുള്ള ഇറക്കുമതി തടസ്സപ്പെട്ടതും സാധനങ്ങളുടെ വില കുതിച്ചുയരാൻ കാരണമായി. വിപണി പൂർണമായും നിശ്ചലമാണെന്നാണ് ഒരു വ്യാപാരി അൽ ജസീറയോട് പ്രതികരിച്ചത്.
യുദ്ധം ആരംഭിച്ച ഫെബ്രുവരി 28 മുതൽ ഇറാൻ ഏർപ്പെടുത്തിയ ഇന്റർനെറ്റ് നിരോധനം ലക്ഷക്കണക്കിന് ആളുകളുടെ വരുമാന മാർഗമാണ് ഇല്ലാതാക്കിയത്. ഓൺലൈൻ ക്ലാസുകൾ എടുക്കുന്ന അധ്യാപകർ, ഐ.ടി ജീവനക്കാർ, ഓൺലൈൻ കച്ചവടക്കാർ എന്നിവർ വലിയ പ്രതിസന്ധിയിലാണ്. സുരക്ഷ കാരണങ്ങൾ പറഞ്ഞ് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ സാധാരണക്കാരെ ദുരിതത്തിലാക്കുകയാണ്. രാജ്യത്തെ വൈദ്യുതി നിലയങ്ങൾ പോലെ തന്നെ പ്രധാനമാണ് ഇന്റർനെറ്റും എന്ന് ജനങ്ങൾ ചൂണ്ടിക്കാട്ടുന്നു. പലരും സമ്പാദ്യം തീർന്ന് കൈവശമുള്ള വീട്ടുപകരണങ്ങൾ വരെ വിറ്റാണ് ജീവിതം തള്ളിനീക്കുന്നത്.
യുദ്ധത്തിൽ ഇറാന്റെ പ്രധാന ഉരുക്ക് ഫാക്ടറികൾ, പെട്രോകെമിക്കൽ പ്ലാന്റുകൾ, വിമാനത്താവളങ്ങൾ, പാലങ്ങൾ, എണ്ണ-വാതക കേന്ദ്രങ്ങൾ എന്നിവ തകർക്കപ്പെട്ടു. ഇവ പുനർനിർമിക്കാൻ വർഷങ്ങൾ വേണ്ടിവരും. ഇതിനിടയിൽ ഇസ്രായേലും അമേരിക്കയും ഉയർത്തുന്ന പുതിയ ഭീഷണികളും സമാധാന ചർച്ചകളിലെ അനിശ്ചിതത്വവും ആശങ്ക വർധിപ്പിക്കുന്നു.
സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് വൻകിട കാർ നിർമാണ കമ്പനികളും സാങ്കേതിക സ്ഥാപനങ്ങളും ആയിരക്കണക്കിന് ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. മാധ്യമപ്രവർത്തകർക്കും തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യമാണ്. പാകിസ്താന്റെ മധ്യസ്ഥതയിൽ ഇസ്‌ലാമാബാദിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇറാൻ ജനതയുടെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

