‘സാഹചര്യം അതിഗുരുതരം’; മിഡിൽ ഈസ്റ്റിലെ യുദ്ധഭീഷണിയിൽ ആശങ്ക രേഖപ്പെടുത്തി യു.എൻ മനുഷ്യാവകാശ മേധാവി
text_fieldsയു.എൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക്
ജനീവ: മിഡിൽ ഈസ്റ്റിലെ സംഘർഷം ശമനമില്ലാതെ തുടരുന്നതിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി യു.എൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക്. സൈനിക നീക്കങ്ങൾ ഒഴിവാക്കി വിവേക പൂർണമായ തീരുമാനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. സാഹചര്യം അതിഗുരുതരമാണ്. പ്രാദേശികമായ ഒരു യുദ്ധത്തിലേക്ക് നീങ്ങുന്നത് ആശങ്കാജനകമാണ്. സമാധാനം നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അമേരിക്കയും ഇറാനും തമ്മിൽ ജനീവയിൽ നടന്ന മൂന്നാംഘട്ട ചർച്ചകളും വലിയ ധാരണകളില്ലാതെയാണ് അവസാനിച്ചത്. എന്നിരുന്നാലും ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് മധ്യസ്ഥത വഹിക്കുന്ന ഒമാൻ അറിയിച്ചു. അടുത്ത ആഴ്ച വിയന്നയിൽ സാങ്കേതിക തലത്തിലുള്ള ചർച്ചകൾ തുടരും. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ചർച്ചകളെ ‘ഗൗരവമേറിയതും ദീർഘവുമായ ഘട്ടം’ എന്ന് വിശേഷിപ്പിച്ചു. ആണവ വിഷയങ്ങളിലും ഉപരോധങ്ങൾ നീക്കുന്ന കാര്യത്തിലും ധാരണയിലെത്താൻ ശ്രമങ്ങൾ നടന്നതായും അദ്ദേഹം പറഞ്ഞു. എന്നാൽ അമേരിക്കൻ പ്രതിനിധികളായ ജാരെഡ് കുഷ്നറും സ്റ്റീവ് വിറ്റ്കോഫും ചർച്ചാ പുരോഗതിയിൽ അതൃപ്തി പ്രകടിപ്പിച്ചതായാണ് റിപ്പോർട്ടുകൾ.
ഇറാന് കരാറിൽ ഒപ്പിടാൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 15 ദിവസത്തെ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. ഇറാൻ യുറേനിയം സമ്പുഷ്ടീകരണം നിർത്തണമെന്നും മിസൈൽ പദ്ധതികൾ ഉപേക്ഷിക്കണമെന്നുമാണ് അമേരിക്കയുടെ ആവശ്യം. എന്നാൽ തങ്ങളുടെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്കാണെന്നും ഉപരോധങ്ങൾ നീക്കാതെ വിട്ടുവീഴ്ചക്കില്ലെന്നുമാണ് ഇറാന്റെ നിലപാട്.
തങ്ങളുടെ മേൽ അമിതമായ ആവശ്യങ്ങൾ അടിച്ചേൽപ്പിക്കുന്നത് അമേരിക്ക നിർത്തണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. വിയന്നയിൽ നടക്കുന്ന അടുത്ത ഘട്ട ചർച്ചകളിൽ അന്താരാഷ്ട്ര ആണവോർജ ഏജൻസിയിലെ വിദഗ്ധരും പങ്കെടുത്തേക്കും. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽബുസൈദിയാണ് ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്നത്. യുദ്ധസാഹചര്യം ഒഴിവാക്കാൻ അദ്ദേഹം അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായി വാഷിങ്ടണിൽ കൂടിക്കാഴ്ച നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

