'ഒരേ ഇരിപ്പാണ് റൂമിൽ; പുറത്ത് ആരെയും കാണാനില്ല'
text_fields'രാവിലെ ഉറക്കമുണർന്നത് മൂന്നു തവണ അസാധാരണ ശബ്ദം കേട്ടാണ്. പിന്നീടാണ് ഞങ്ങൾ താമസിക്കുന്നിടത്തുനിന്ന് കിലോമീറ്ററുകൾക്കകലെ മിസൈൽ വീണതാണെന്ന് അറിയുന്നത്.'- യുക്രെയ്ൻ തലസ്ഥാനമായ കിയവിലെ ബോഗോമെലറ്റസ് നാഷനൽ മെഡിക്കൽ യൂനിവേഴ്‌സിറ്റിയിലെ വിദ്യാർഥിയും മലപ്പുറം ചമ്രവട്ടം സ്വദേശിയുമായ കെ.വി. മുഹമ്മദ് സ്വാലിഹ് 'മാധ്യമ'ത്തോട് പറയുന്നു.
രാവിലെ നാട്ടിലേക്ക് മടങ്ങാനായി എയർപോർട്ടിലേക്ക് പോയ സുഹൃത്തിനെ വിളിച്ചുനോക്കിയപ്പോൾ കിയവിലെ വിമാനത്താവളം അടച്ചെന്നും ആശങ്കപ്പെട്ടതുപോലെ യുദ്ധം തുടങ്ങിയെന്നും മനസ്സിലായത്. പിന്നീടൊരു പരക്കം പാച്ചിലായിരുന്നു. കോളജധികൃതരും ഏജൻസിക്കാരും റൂമിൽതന്നെ ഇരിക്കാനും പാസ്പോർട്ടും മറ്റുരേഖകളുമായി തയാറായിരിക്കണമെന്നും നിർദേശിച്ചു.
പറ്റാവുന്നത്ര ഭക്ഷ്യസാധനങ്ങൾ ശേഖരിച്ചുവെക്കാൻ നിർദേശിച്ചിരുന്നെങ്കിലും പുറത്തിറങ്ങാൻ പറ്റിയ സാഹചര്യമല്ലായിരുന്നു. ഞങ്ങൾ താമസിക്കുന്നിടത്തുനിന്ന് 40 മിനിറ്റ് യാത്രയേയുള്ളൂ എയർപോർട്ടിലേക്ക്. ആ പരിസരത്തെവിടെയോ ആണ് മിസൈൽ വീണതെന്നാണ് കരുതുന്നത്.
എംബസി നാട്ടിലേക്ക് തിരിക്കാൻ നേരത്തേ നിർദേശിച്ചിരുന്നെങ്കിലും വിസ കാർഡ് അടിച്ചു കിട്ടാൻ വൈകി. മാർച്ച് രണ്ടിനായിരുന്നു മടക്കടിക്കറ്റ് എടുത്തിരുന്നത്. ഇനി എന്തു ചെയ്യുമെന്ന് ഒരു പിടിയുമില്ല. ഒരേ ഇരിപ്പാണ് റൂമിൽ. പുറത്തൊന്നും ഒരു മനുഷ്യരെപോലും കാണാനില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

