പച്ചപ്പ് വെട്ടിനിരത്തുന്നു, തെരുവിലിറങ്ങി ജനങ്ങൾ; സിംഗപ്പൂരിന്‍റെ ചരിത്രത്തില്‍ തന്നെ അപൂര്‍വ്വം...
text_fieldsസിംഗപ്പൂർ: ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരരാഷ്ട്രങ്ങളില്‍ ഒന്നായ സിംഗപ്പൂരില്‍ വികസനത്തിന്റെ പേരില്‍ പച്ചപ്പുകളെ വെട്ടിനിരത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയരുന്നു. പതിറ്റാണ്ടുകളായി കാത്തുസൂക്ഷിച്ച നഗര വനങ്ങള്‍ ഫ്‌ളാറ്റുകളുടെ ജനലുകളിലൂടെ കണ്ട് ശീലിച്ച സാധാരണക്കാരായ ജനങ്ങള്‍ ഭരണകൂടത്തിന്റെ ഏകപക്ഷീയമായ നയങ്ങള്‍ക്കെതിരെ തെരുവിലിറങ്ങുന്നത് രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമാണ്.
സൺസെറ്റ് വേ എസ്റ്റേറ്റിലെ 'മജു വനവും' തെക്കുഭാഗത്തുള്ള 'ഗിൽമാൻ വനവും' പാര്‍പ്പിട സമുച്ചയങ്ങള്‍ക്കായി വെട്ടിനിരത്താനുള്ള ഹൗസിങ് ആന്റ് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ പ്രഖ്യാപനമാണ് വലിയ പ്രതിഷേധത്തിന് കാരണമാകുന്നത്. മജു വനത്തിന്റെ 23 ഹെക്ടറില്‍ 15 ഹെക്ടറും, ഗിൽമാൻ വനത്തിന്റെ കുറഞ്ഞത് 10 ഹെക്ടറും പദ്ധതിക്കായി ഒഴിപ്പിക്കാനാണ് തീരുമാനം. വംശനാശഭീഷണി നേരിടുന്ന 'സ്ട്രോ-ഹെഡഡ് ബുൾബുൾ' പക്ഷികളും സുന്ദ പാംഗോലിനുകളും ഉള്‍പ്പെടെ നൂറിലധികം അപൂർവ്വ ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയാണ് ഇതിലൂടെ തകരുന്നത്.
തെരുവിലിറങ്ങി സിവില്‍ സമൂഹം മുകളില്‍ നിന്ന് താഴേക്ക് അടിച്ചേല്‍പ്പിക്കുന്ന വികസന നയങ്ങള്‍ക്ക് പതിറ്റാണ്ടുകളായി മൗനാനുവാദം നല്‍കിയ സിംഗപ്പൂര്‍ സമൂഹം ഈ വിഷയത്തില്‍ വലിയൊരു ആത്മപരിശോധനയ്ക്കാണ് തയാറെടുക്കുന്നത്. പദ്ധതിക്കെതിരെ ഇതിനകം 60 ലേറെ പേരുടെ നേതൃത്വത്തില്‍ വലിയ ഓൺലൈൻ പെറ്റീഷനുകളും പ്രതിഷേധങ്ങളും നടന്നു. സിംഗപ്പൂരില്‍ യാതൊരു അനുമതിയും കൂടാതെ പൗരന്മാര്‍ക്ക് പരസ്യമായി ഒത്തുകൂടാന്‍ അനുവാദമുള്ള ഏക വേദിയായ ഹോങ് ലിം പാര്‍ക്കിലെ സ്പീക്കേഴ്‌സ് കോര്‍ണറില്‍ രണ്ടായിരത്തിലധികം ആളുകളാണ് 'മജു ഫോർ ദി പീപ്പിൾ' എന്ന പേരില്‍ നടന്ന റാലിയില്‍ അണിനിരന്നത്. വലിയൊരു പച്ചത്തുരുത്ത് നഷ്ടപ്പെടുമ്പോള്‍ ജനങ്ങളുടെ കൂട്ടായ്മയും രാഷ്ട്രീയ അവബോധവും എത്രത്തോളം വളര്‍ന്നിരിക്കുന്നുവെന്നാണ് ഈ പ്രക്ഷോഭം തെളിയിക്കുന്നത്. ഭവന നിര്‍മ്മാണവും പ്രകൃതി സംരക്ഷണവും പരസ്പര വിരുദ്ധമല്ലെന്നും, നഗരവളര്‍ച്ചയുടെ പേരില്‍ പ്രകൃതിയെ ചുടലക്കാടാക്കി മാറ്റാന്‍ അനുവദിക്കില്ലെന്നുമാണ് യുവ തലമുറയും പരിസ്ഥിതി പ്രവര്‍ത്തകരും ഒരുപോലെ വ്യക്തമാക്കുന്നത്.
രാജ്യത്തിന്റെ ദേശീയ ദിനാഘോഷ വേളയില്‍ ഉയര്‍ന്നുവന്ന ഈ ചര്‍ച്ചകള്‍ 'മജു' (മലയ് ഭാഷയില്‍ പുരോഗതി എന്നര്‍ത്ഥം) എന്ന വാക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥമെന്താണെന്ന വലിയ ചോദ്യമാണ് ഭരണകൂടത്തിന് മുന്നില്‍ ഉയര്‍ത്തുന്നത്. ഭരണകൂടത്തിന്റെ നിലപാടും ചെറിയ പിന്മാറ്റങ്ങളും റെക്കോര്‍ഡ് ജനസംഖ്യയും ഭവന ലഭ്യതയിലെ കുറവും ചൂണ്ടിക്കാട്ടിയാണ് നാഷണൽ ഡെവലപ്‌മെന്റ് മന്ത്രാലയം പദ്ധതിയെ ന്യായീകരിക്കുന്നത്. എന്നാല്‍ ജനകീയ പ്രതിഷേധം ശക്തമായതോടെ, ഇരു വനമേഖലകളിലും യഥാര്‍ത്ഥ പ്ലാനില്‍ നിശ്ചയിച്ചതിനേക്കാള്‍ കൂടുതല്‍ ഹരിത ഇടങ്ങള്‍ സംരക്ഷിക്കുമെന്ന് ഭാഗികമായി പിന്നോട്ടുപോകാൻ സര്‍ക്കാര്‍ നിര്‍ബന്ധിതമായിട്ടുണ്ട്. എങ്കിലും, പ്രകൃതിയെ ഹോമിച്ചുകൊണ്ടുള്ള വികസന മാതൃക മാറ്റിയെഴുതണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് അവിടത്തെ പരിസ്ഥിതി സ്നേഹികള്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

