റഷ്യയിൽ ആരാധനാലയങ്ങൾക്ക് നേരെ വെടിവെപ്പ്; പുരോഹിതനടക്കം 15ലേറെ മരണം
text_fieldsമോസ്കോ: റഷ്യയിലെ നോർത്ത് കോക്കസസ് മേഖലയിലെ ഡാഗെസ്താനിൽ ആരാധനാലയങ്ങൾക്ക് നേരെ വെടിവെപ്പ്. രണ്ട് ഓർത്തഡോക്സ് പള്ളികൾക്കും ഒരു സിനഗോഗിനും പൊലീസ് പോസ്റ്റിനും നേരെ തോക്കുധാരികൾ നടത്തിയ വെടിവയ്പ്പിൽ 15 ലധികം പൊലീസുകാരും ഒരു ഓർത്തഡോക്സ് പുരോഹിതൻ ഉൾപ്പെടെ നിരവധി സാധാരണക്കാരും കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം ഡെർബെന്‍റ്, മഖച്കല നഗരങ്ങളിൽ നടന്ന ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റു.
ആക്രമണത്തിൻ്റെ ഫലമായി ഡെർബെൻ്റിലെ സിനഗോഗിന് തീപിടിക്കുകയായിരുന്നു. പള്ളിയിൽ നിന്ന് പുക ഉയരുന്നത് കണ്ടിട്ടാണ് ജനങ്ങൾ പൊലീസിനെ വിവരം അറിയിച്ചത്. രക്ഷാപ്രവർത്തനം തുടരുന്നുണ്ടെങ്കിലും ഇതുവരെ തീയണക്കാൻ സാധിച്ചിട്ടില്ല. ആക്രമികൾ അന്താരാഷ്ട്ര തീവ്രവാദ സംഘടനയിലെ അംഗങ്ങളാണെന്നാണ് പ്രാഥമിക നിഗമനം. ഇവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
റഷ്യയിലെ ഏറ്റവും ദരിദ്രമായ ഭാഗങ്ങളിലൊന്നായ മുസ്ലീം നോർത്ത് കോക്കസസ് മേഖലയിലെ പുരാതന ജൂത സമൂഹത്തിന്‍റെ ആസ്ഥാനമായ ഡെർബെന്‍റിലാണ് സിനഗോഗും പള്ളിയും സ്ഥിതി ചെയ്യുന്നത്. ഏകദേശം 125 കിലോമീറ്റർ അകലെ ഡാഗെസ്താൻ്റെ തലസ്ഥാനമായ മഖച്കലയിലാണ് പൊലീസ് പോസ്റ്റ് ആക്രമണം നടന്നത്.
കഴിഞ്ഞ മാർച്ചിൽ മഖച്കലയിൽ നാല് തോക്കുധാരികളെ പൊലീസ് വധിച്ചതായി ഡാഗെസ്താൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മഖച്കലയിൽ നിന്ന് 65 കിലോമീറ്റർ സെർഗോക്കൽ എന്ന ഗ്രാമത്തിൽ അക്രമികൾ ഒരു പൊലീസ് കാറിന് നേരെ വെടിയുതിർക്കുകയും ഒരു ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തു.
മാർച്ചിൽ മോസ്കോയിലെ ക്രോക്കസ് സിറ്റി ഹാൾ കച്ചേരി വേദിയിൽ മാരകമായ ആക്രമണം ആസൂത്രണം ചെയ്തതായി സംശയിക്കുന്ന നാല് പേരെ ഡാഗെസ്താനിൽ വച്ച് അറസ്റ്റ് ചെയ്തതായി റഷ്യയുടെ എഫ്.എസ്.ബി സുരക്ഷാ സേവനം വിഭാഗം അറിയിച്ചിരുന്നു.
1994-1996ലും പിന്നീട് 1999-2000ലും റഷ്യൻ അധികാരികൾ വിഘടനവാദികളുമായി യുദ്ധം ചെയ്ത ചെച്നിയയുടെ കിഴക്കാണ് ഡാഗെസ്താൻ സ്ഥിതി ചെയ്യുന്നത്. ചെചെൻ വിമതരെ പരാജയപ്പെടുത്തിയത് മുതൽ റഷ്യൻ അധികാരികൾ വടക്കൻ കോക്കസസിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇസ്ലാമിക തീവ്രവാദികളുമായി സംഘർഷത്തിലാണ്. നിരവധി പേരാണ് സംഘർഷത്തിൽ കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

