ശൈഖ് ഹസീനയുടെ അവാമി ലീഗ് നിരോധിച്ച് ബംഗ്ലാദേശ്; ഉത്തരവിറക്കി ഇടക്കാല സർക്കാർ
text_fieldsധാക്ക: ബംഗ്ലാദേശ് മുൻപ്രധാനമന്ത്രി ശൈഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിനെ ബംഗ്ലാദേശ് നിരോധിച്ചു. ഭീകരവിരുദ്ധ നിയമത്തിൽ പുതുതായി കൊണ്ടുവന്ന ഭേദഗതി പ്രകാരമാണ് മുഹമ്മദ് യൂനുസിന്‍റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ പാർട്ടിയെ നിരോധിച്ച് ഉത്തരവിറക്കിയത്. അവാമി ലീഗിനെ നിരോധിക്കാനുള്ള നീക്കം നേരത്തെ തന്നെ ആരംഭിച്ച സർക്കാർ, തിങ്കളാഴ്ചയാണ് ഒദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചത്.
ബംഗ്ലാദേശിന്‍റെ ഇന്‍റർനാഷനൽ ക്രൈംസ് ട്രൈബ്യൂണൽ അവാമി ലീഗ് നേതാക്കൾക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയാക്കുന്നതുവരെ പാർട്ടിയും അനുബന്ധ സംഘടനകളും വിലക്കിയതായി ആഭ്യന്തര മന്ത്രാലയത്തിന്‍റെ വിജ്ഞാപനത്തിൽ പറയുന്നു. 2009ൽ നിലവിൽവന്ന ഭീകരവിരുദ്ധ നിയമത്തിൽ ഇക്കൊല്ലം കൊണ്ടുവന്ന ഭേദഗതി പ്രകാരമാണ് പാർട്ടിയെ വിലക്കിയത്. നേരത്തെ ഏതെങ്കിലും സംഘടനയെ വിലക്കാൻ വകുപ്പുണ്ടായിരുന്നില്ല. 18-ാം വകുപ്പിൽ വരുത്തിയ ഭേദഗതി പ്രകാരം വ്യക്തികൾക്കൊപ്പം സംഘടനകൾക്കെതിരെയും തീവ്രവാദ പ്രവർത്തനത്തിന് നടപടി സ്വീകരിക്കാം.
അവാമി ലീഗിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട്, ഈയിടെ രൂപവത്കരിച്ച നാഷനൽ സിറ്റിസൺ പാർട്ടി (എൻ.സി.പി)യുടെ നേതൃത്വത്തിൽ യൂനുസിന്‍റെ ഔദ്യോഗിക വസതിയായ ജമുനയിലേക്ക് മാർച്ച് നടത്തിയതിന് പിന്നാലെയാണ് സർക്കാർ പ്രഖ്യാപനം. ശൈഖ് ഹസീന സർക്കാറിനെതിരെ ജനകീയ പ്രക്ഷോഭം നയിച്ച വിദ്യാർഥികളുടെ നേതൃത്വത്തിലാണ് എൻ.സി.പി രൂപവത്കരിച്ചത്.
ഭീകരവാദ പ്രവർത്തനങ്ങളുടെയും സ്വേച്ഛാധിപത്യ ഭരണത്തിന്റെയും പേരിൽ അവാമി ലീഗ് നിരോധിക്കണമെന്ന വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും ജനങ്ങളുടെയും ആവശ്യം സർക്കാർ ഗൗരവമായി പരിഗണിക്കുകയാണ്. രാഷ്ട്രീയ പാർട്ടികളുമായി സർക്കാർ ബന്ധപ്പെട്ടിട്ടുണ്ടെന്നും അവരുമായി കൂടിയാലോചിച്ച് വേഗത്തിൽ തീരുമാനമെടുക്കുമെന്നും ഇടക്കാല സർക്കാർ അറിയിച്ചിരുന്നു.
സംവരണ വിരുദ്ധ പ്രക്ഷോഭങ്ങളെ തുടർന്നാണ് ശൈഖ് ഹസീനക്ക് നാടുവിടേണ്ടി വന്നത്. പ്രക്ഷോഭങ്ങൾ ശക്തമായപ്പോൾ ശൈഖ് ഹസീന ഇന്ത്യയിൽ അഭയം പ്രാപിക്കുകയായിരുന്നു. ഇപ്പോഴും അവർ ഇന്ത്യയിൽ തുടരുകയാണെന്നാണ് റിപ്പോർട്ട്. ഹസീനയെ വിട്ടുനൽകണമെന്ന് ബംഗ്ലാദേശ് നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഇന്ത്യ അതിന് തയാറായിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.