Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബംഗ്ലാദേശിലേക്ക്...

ബംഗ്ലാദേശിലേക്ക് മടങ്ങാനൊരുങ്ങുന്ന ശൈഖ് ഹസീനയെ കാത്തിരിക്കുന്നത് തൂക്കു കയറോ?

text_fields
bookmark_border
ശൈഖ് ഹസീന
cancel
camera_alt

 ശൈഖ് ഹസീന

ധാക്ക: വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് അധികാരത്തിൽനിന്ന് പുറത്താക്കപ്പെടുകയും ഇന്ത്യയിലേക്ക് പാലായനം ചെയ്യാൻ നിർബന്ധിതയാവുകയും ചെയ്ത ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ​ശൈഖ് ഹസീന രണ്ട് വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിലാണ്. എന്നാൽ രാഷ്ട്രീയമായി തിരിച്ചുവരവ് പ്രഖ്യാപിച്ചെങ്കിലും ഹസീനയെ കാത്തിരിക്കുന്നത് അതികഠിനമായ നിയമക്കുരുക്കുകളാണ്.

രാജ്യത്തെ അന്താരാഷ്ട്ര ക്രൈംസ് ട്രൈബ്യൂണൽ അവർക്ക് ഇതിനകം തന്നെ വധശിക്ഷ വിധിച്ചിട്ടുണ്ട്. കൂടാതെ കൊലപാതകം, അഴിമതി, അധികാര ദുർവിനിയോഗം തുടങ്ങി നിരവധി ഗുരുതരമായ ക്രിമിനൽ കേസുകളും അവരുടെ പേരിലുണ്ട്. ഇന്ത്യയിൽനിന്ന് ബംഗ്ലാദേശിലേക്ക് മടങ്ങിയെത്തിയാൽ ഉടനടി അറസ്റ്റും വിചാരണയും നേരിടേണ്ടിവരുമെന്നത് ഉറപ്പാണ്. രാഷ്ട്രീയ എതിരാളികളെ വധിക്കൽ, അറസ്റ്റ് ചെയ്യൽ, വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങൾ, കൃത്രിമ തെരഞ്ഞെടുപ്പുകൾ തുടങ്ങി നിരവധി ആരോപണങ്ങൾ നിറഞ്ഞതായിരുന്നു ഹസീനയുടെ ഭരണകാലം.

എന്നാൽ തനിക്കെതിരെയുള്ള ഏത് നിയമനടപടിയും അറസ്റ്റും തടവും എന്തിന് വധശിക്ഷ പോലും നേരിടാൻ താൻ തയാറാണെന്നും ഇനിയും തന്റെ അനുയായികളെ വിട്ടുനിൽക്കാൻ കഴിയില്ലെന്നുമാണ് അവർ വ്യക്തമാക്കിയത്. 15 വർഷത്തെ ഭരണത്തിനൊടുവിലുണ്ടായ സംഭവവികാസങ്ങളുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ന്യൂഡൽഹിയിലെ ഫോറിൻ കറസ്പോണ്ടന്റ്സ് ക്ലബ് ഓഫ് സൗത്ത് ഏഷ്യ ആതിഥേയത്വം വഹിച്ച പരിപാടിയിലാണ് ഹസീനയുടെ ഈ പ്രഭാഷണം ഉണ്ടായത്.

ബംഗ്ലാദേശിന് ‘സംഘർഷങ്ങളേക്കാൾ കൂടുതൽ ആശ്വാസമാണ്’ ആവശ്യമെന്ന് വാദിച്ച മുൻ പ്രധാനമന്ത്രി, ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനും ദേശീയ അനുരഞ്ജനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശ്രമമായാണ് തന്റെ തിരിച്ചുവരവിനെ വിശേഷിപ്പിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി നേതൃത്വമില്ലാതെയും കടുത്ത സമ്മർദ്ദത്തിലുമായിരിക്കുന്ന അവാമി ലീഗ് പ്രവർത്തകർക്ക് പുതിയ ഊർജ്ജം നൽകാനാണ് ഹസീനയുടെ ഈ നീക്കം ലക്ഷ്യമിടുന്നത്. പലായനത്തിന് ശേഷം പ്രവർത്തകർ ഒറ്റപ്പെട്ടുപോയെന്ന വിമർശനങ്ങൾക്കിടയിൽ, താൻ പിൻമാറില്ലെന്ന സന്ദേശം നൽകി അണികളെ ഒപ്പം നിർത്താൻ ഈ പ്രഖ്യാപനം സഹായിച്ചേക്കാം. എങ്കിലും, താഴെത്തട്ടിൽ പാർട്ടിയുടെ സ്വാധീനം എത്രത്തോളം തിരിച്ചുപിടിക്കാൻ സാധിക്കുമെന്നത് വലിയൊരു ചോദ്യചിഹ്നമാണ്.

അതേസമയം ഹസീനയുടെ പുതിയ പ്രഖ്യാപനവും ന്യൂഡൽഹി കേന്ദ്രീകരിച്ചുള്ള അവരുടെ സജീവ ഇടപെടലുകളും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ കൂടുതൽ വഷളാക്കിയിട്ടുണ്ട്. ബംഗ്ലാദേശിലെ ഇപ്പോഴത്തെ ഇടക്കാല സർക്കാരും പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ഭരണകൂടവും ഇതിനെതിരെ കടുത്ത വിയോജിപ്പും ഔദ്യോഗിക പ്രതിഷേധവും രേഖപ്പെടുത്തിക്കഴിഞ്ഞു. ഹസീനയെ വിട്ടുനൽകണമെന്ന ധാക്കയുടെ ആവശ്യത്തിൽ ഇന്ത്യ സ്വീകരിക്കുന്ന നിലപാട് ഭാവിയിലെ നയതന്ത്ര സമവാക്യങ്ങളെ നിർണ്ണയിക്കുന്നതിൽ നിർണായകമാകും.

എന്നാൽ ഇത് ഹസീനയുടെ ആദ്യത്തെ പ്രവാസ ജീവിത മടക്കയാത്ര ആയിരിക്കില്ല. ബംഗ്ലാദേശിന്റെ സ്ഥാപക നേതാവായ ശൈഖ് മുജീബുർ റഹ്മാനും കുടുംബത്തിലെ മിക്ക അംഗങ്ങളും 1975ൽ വധിക്കപ്പെട്ടതിനെ തുടർന്ന്, ഹസീന വർഷങ്ങളോളം പ്രവാസജീവിതം നയിച്ചിരുന്നു. തുടർന്ന് അന്ന് പ്രതിപക്ഷത്തിരുന്ന അവാമി ലീഗിനെ നയിക്കാനാണ് 1981ൽ അവർ ബംഗ്ലാദേശിലേക്ക് മടങ്ങിയത്.

ധാക്കയിലെ സൈനിക ഭരണകാലത്ത് അവർ നിരന്തരം അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. തുടർന്ന് 1996ൽ അധികാരത്തിൽ തിരിച്ചെത്തിയ അവർ അടുത്ത മൂന്ന് പതിറ്റാണ്ടുകളിലധികമാണ് രാജ്യത്തിന്റെ ഭരണം കയ്യാളിയത്. എന്നാൽ ഇത്തവണ രാഷ്ട്രീയ എതിരാളികളെ മാത്രമല്ല ഹസീന നേരിടേണ്ടി വരുന്നത്, കാരണം രാഷ്ട്രീയ സാഹചര്യം പൂർണമായും മാറിമറിഞ്ഞിരിക്കുന്നു.

ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിവരുമ്പോൾ അവർക്ക് നേരിടേണ്ടിവരുന്ന നിയമപരമായ വെല്ലുവിളികളും നടപടികളും വളരെ ഗൗരവമേറിയതാണ്. വധശിക്ഷക്ക് പുറമേ കൊലപാതകം, അഴിമതി, കൊള്ളയടിക്കൽ തുടങ്ങി നിരവധി ഗുരുതരമായ ക്രിമിനൽ കേസുകളും നിലവിലുണ്ട്. ബംഗ്ലാദേശ് സർക്കാരും നീതിന്യായ വ്യവസ്ഥയും നൽകിയ ഔദ്യോഗിക കുറ്റപത്രങ്ങളുടെ അടിസ്ഥാനത്തിൽ, രാജ്യത്ത് പ്രവേശിച്ചാലുടൻ അറസ്റ്റ് ചെയ്ത് നിയമപരമായ വിചാരണാ നടപടികൾക്ക് വിധേയയാക്കാനോ അല്ലെങ്കിൽ നിലവിലുള്ള വധശിക്ഷാ വിധി നടപ്പിലാക്കാനോ ഉള്ള ഔദ്യോഗിക നടപടികൾക്കാണ് രാജ്യം ഒരുങ്ങിയിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bangladeshSheikh HasinaIndiaAwami League
News Summary - ബംഗ്ലാദേശിലേക്ക് മടങ്ങാനൊരുങ്ങുന്ന ശൈഖ് ഹസീനയെ കാത്തിരിക്കുന്നത് തൂക്കു കയറടക്കം നിരവധി കടമ്പകൾ
Next Story