ലൈംഗിക പീഡന പരാതി ഒതുക്കാൻ ഇലോൺ മസ്ക് നൽകിയത് രണ്ട് കോടി; ആരോപണവുമായി എയർ ഹോസ്റ്റസ്
text_fieldsവാഷിങ്ടൺ: ശതകോടീശ്വരനും ടെസ്ല, സ്പേസ്എക്സ് കമ്പനികളുടെ സ്ഥാപകനുമായ ഇലോൺ മസ്കിനെതിരെ ലൈംഗിക ആരോപണവുമായി എയർ ഹോസ്റ്റസ്. 2016ൽ വിമാനത്തിൽവെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നും ഇക്കാര്യം പുറത്തറിയിക്കാതിരിക്കാൻ 2018ൽ 2,50,000 ഡോളർ (ഏകദേശം രണ്ടുകോടി ഇന്ത്യൻ രൂപ) നൽകിയെന്നുമാണ് ആരോപണം.
സ്‌പേസ് എക്സ് എയർഹോസ്റ്റസിന്റെ വെളിപ്പെടുത്തല്‍ ഒരു സുഹൃത്ത് വഴിയാണ് പുറത്തുവന്നത്. മസ്‌കിന്റെ ഗള്‍ഫ്‌സ്ട്രീം ജി650ഇആര്‍ വിമാനത്തിന്റെ സ്വകാര്യ മുറിയിലാണ് സംഭവം നടന്നതെന്ന് എയര്‍ഹോസ്റ്റസിന്റെ സുഹൃത്തിനെ ഉദ്ധരിച്ച് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്‌പേസ് എക്‌സിന്റെ കോര്‍പറേറ്റ് വിമാനത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു യുവതി. വിമാനത്തിലെ സ്വകാര്യ മുറിയിലേക്ക് മസ്ക് വിളിച്ചുവരുത്തി ലൈംഗിക ബന്ധത്തിന് ശ്രമിച്ചുവെന്നാണ് ആരോപണം. പകരമായി കുതിരയെ വാങ്ങി നല്‍കാമെന്നും വാഗ്ദാനം ചെയ്തുവെന്നും റിപ്പോർട്ടിൽ പറയുന്നു.
'വിമാനയാത്രയ്ക്കിടെ ഫുള്‍ബോഡി മസാജിനായി എയര്‍ഹോസ്റ്റസിനെ മസ്‌ക് തന്റെ കാബിനിലേക്ക് ക്ഷണിക്കുകയായിരുന്നു. അവര്‍ കാബിനിലെത്തിയപ്പോള്‍ മസ്‌ക് ഏറെക്കുറെ പൂര്‍ണ നഗ്നനായിരുന്നു. മസാജിനിടെ മസ്‌ക് അനുവാദമില്ലാതെ അവളെ സ്പര്‍ശിച്ചു, വഴങ്ങുകയാണെങ്കില്‍ കുതിരയെ വാങ്ങി തരാമെന്ന് വാഗ്ദാനം ചെയ്തു' - എയര്‍ഹോസ്റ്റസിന്റെ സുഹൃത്ത് പറയുന്നു. അതേസമയം, ആരോപണം നിഷേധിച്ച മസ്ക് ഇതെല്ലാം രാഷ്ട്രീയപ്രേരിതമാണെന്ന് പ്രതികരിച്ചു. ഈ കഥയില്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ പുറത്ത് വരാനുണ്ടെന്നാണ് മസ്ക് പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.