യു.എസ് ഉപരോധത്തിൽ കുടുങ്ങി ചൈനീസ് കപ്പൽ ഹുർമുസിലേക്ക് തന്നെ മടങ്ങി, ഊർജ്ജ ക്ഷാമം പരിഹരിക്കാൻ ചൈനയെ സഹായിക്കുമെന്ന് റഷ്യ
text_fieldsതെഹ്റാൻ: ഇറാനിയൻ തുറമുഖങ്ങളിലേക്ക് വരുന്ന കപ്പലുകൾക്ക് മേലുള്ള യു.എസ് ഉപരോധം മറികടക്കാനാവാതെ ചൈനീസ് കപ്പൽ റിച്ച് സ്റ്റാറി ഹുർമുസിലേക്ക് തന്നെ മടങ്ങി. ബുധനാഴ്ച ഗൾഫിൽ നിന്ന് പുറപ്പെട്ട കപ്പൽ ഹുർമുസ് കടലിടുക്കിലേക്ക് തിരിച്ചുകയറിയതായി ഷിപ്പിങ് ഡാറ്റ വ്യക്തമാക്കുന്നു.പാക് മധ്യസ്ഥതയിൽ ഇസ്‌ലാമാബാദിൽ നടന്ന യുഎസ്-ഇറാൻസമാധാന ചർച്ചകൾ കരാറിലെത്താതെ പിരിഞ്ഞതിനു പിന്നാലെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന് നേരെ നാവിക ഉപരോധം പ്രഖ്യാപിച്ചിരുന്നു. യു.എസ് ഉപരോധത്തിൽ കുടുങ്ങിയ ആദ്യ ചൈനീസ് കപ്പലാണ് ഇത്.
ആദ്യ 24 മണിക്കൂറിനുള്ളിൽ ഒരു കപ്പലും യു.എസ് ഉപരോധം മറികടന്നില്ല എന്ന് യു.എസ് സെൻട്രൽ കമാൻഡ് എക്‌സിൽ കുറിച്ചു. ആറ് കപ്പലുകൾ ഇറാൻ തുറമുഖത്തേക്ക് തന്നെ തിരിച്ചതായും സെൻട്രൽ കമാൻഡ് അവകാശപ്പെട്ടു. അതേസമയം ഇറാനിയൻ തുറമുഖങ്ങൾക്ക് മേലുള്ള യു.എസ് ഉപരോധം തുടരുന്നതിനിടെ, ചൈനയിലെ ഊർജ്ജ ക്ഷാമം പരിഹരിക്കാൻ റഷ്യക്ക് സഹായിക്കാനാകുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് പറഞ്ഞു.
'ചൈനക്കും, ഞങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കാൻ തയ്യാറുള്ള എല്ലാ രാജ്യങ്ങളും നേരിടുന്ന വിഭവ കമ്മി നികത്താൻ റഷ്യക്ക് നിസ്സംശയമായും കഴിയും' ലാവ്‌റോവ് ബീജിങിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.റഷ്യയും ചൈനയും തമ്മിലുള്ള ബന്ധം എല്ലാ കൊടുങ്കാറ്റുകളുളെയും അതിജീവിക്കാൻ കഴിയുന്നതാണെന്നും ലാവ്‌റോവ് പറഞ്ഞു.
ആഗോ ളവിപണിയിൽ ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന ചൈന ഇറാനിൽ നിന്നാണ് അത് ഭൂരിഭഗവും വാങ്ങുന്നത്. ഇറാൻ തുറമുഖങ്ങളിലേക്ക് വരുന്ന കപ്പലുകൾക്ക് യു.എസ് ഉപരോധം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് റഷ്യയുടെ പ്രതികരണം.
ഇറാനിയൻ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പലുകളെയും തടയുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഉപരോധം ലംഘിക്കാൻ ശ്രമിച്ചാൽ, ലഹരിമരുന്ന് കടത്തുകാരെ നേരിടുന്നതുപോലെ കപ്പലുകൾ തകർക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു.ഇറാനുമായുള്ള ഇടപാടുകളുടെ പേരിൽ യു.എസ് ഈ കപ്പലിന് ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഹുർമുസ് കടലിടുക്കിലെ തങ്ങളുടെ നീക്കങ്ങളിൽ ഇടപെടരുതെന്ന് ചൈന നേരത്തെ യു.എസിന് മുന്നറിയിപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

