അമേരിക്കയിലെ ഏറ്റവും ക്രൂരനായ സീരിയൽ കില്ലർ മരിച്ചു; കൊലപ്പെടുത്തിയത് 93 പേരെ
text_fieldsവാഷിങ്ടൺ: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ സീരിയൽ കില്ലർ സാമുവൽ ലിറ്റിൽ മരിച്ചു. 80 വയസായിരുന്നു. സാമുവൽ ലിറ്റിലിന്‍റെ മരണം സ്ഥിരീകരിച്ചതായി ജയിൽ അധികൃതരെ ഉദ്ധരിച്ച് എഫ്.ബി.െഎ റിേപ്പാർട്ട് ചെയ്തു.
ബുധനാഴ്ച രാവിലെയായിരുന്നു മരണം. ജയിലിൽ പരോൾ ഇല്ലാതെ 2014 മുതൽ മൂന്ന് ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയായിരുന്നു സാമുവൽ.
93 പേരെയാണ് സാമുവൽ ലിറ്റിൽ 1970 മുതൽ 2005 വരെയുള്ള 35 വർഷത്തിനിടെ കൊലപ്പെടുത്തിയതെന്ന് സമ്മതിച്ചിരുന്നു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. പതിറ്റാണ്ടുകളോളം കൊലയാളി അജ്ഞാതനായിരുന്നു. മയക്കുമരുന്ന് കേസിൽ 2012ൽ പിടിയിലാകുന്നതോടെയാണ് കൊലപാതക പരമ്പര പുറത്തറിയുന്നത്.
മുൻ ബോക്സർ കൂടിയായ സാമുവൽ കൊലപ്പെടുത്തിയതിൽ അധികവും മയക്കുമരുന്നിന് അടിമപ്പെട്ടവരെയും ലൈംഗിക തൊഴിലാളികളെയുമായിരുന്നു. ഇതിൽ കൊല്ലപ്പെട്ട സ്ത്രീകളിൽ മിക്കവരെയും തിരിച്ചറിയാൻ പോലും സാധിക്കുമായിരുന്നില്ല. കൊലപ്പെടുത്തിയവരുടെ വിവരങ്ങൾ സാമുവലിന് മനപാഠമായിരുന്നു. മിക്ക കേസുകളിലും സാമുവലിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിരുന്നത്.
ഒരിക്കലും പിടിക്കപ്പെടില്ലെന്ന ധാരണയായിരുന്നു സാമുവലിനെ ഇത്രയധികം കൊലപാതകങ്ങൾ നടത്താൻ പ്രേരിപ്പിച്ചത്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളാരും പരാതിയുമായി എത്തില്ലെന്നും സാമുവൽ കരുതിയിരുന്നു. ബോക്സിങ് മുൻ താരമായിരുന്ന ഇയാളുടെ യഥാർഥ പേര് സാമുവൽ മക്ഡൊവൽ എന്നാണ്.
മർദ്ദിച്ച് അവശയാക്കിയശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുന്നതായിരുന്നു സാമുവലിന്‍റെ രീതി. കൊല്ലപ്പെട്ടവരുടെ ശരീരത്തിൽ മുറിവുകളോ പാടുകളോ ഒന്നും കണ്ടെത്താൻ കഴിയുമായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

