ലോകത്തിലെ പ്രമുഖ സ്മാർട്ട് ഫോൺ നിർമാതാക്കളായ സാംസങ് റഷ്യയിൽ ഫോണുകളുടെയും ചിപ്പുകളുടെയും വിതരണം നിർത്തിവെച്ചു. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ തുടർന്നാണ് കമ്പനിയുടെ തീരുമാനം. സാഹചര്യങ്ങൾ നിരീക്ഷിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും കമ്പനി അധികൃതർ അറിയിച്ചു.
ചൈനയുടെ ഷവോമി, അമേരിക്കയുടെ ആപ്പ്ൾ എന്നിവയേക്കൾ ദക്ഷിണ കൊറിയൻ ഇലക്ട്രോണിക് ഭീമന്മാരായ സാംസങ്ങിനാണ് റഷ്യയിൽ സ്മാർട്ട് ഫോൺ ബ്രാൻഡുകളിൽ ഏറ്റവും കൂടുതൽ സ്വീകാര്യതയുള്ളത്. കൂടാതെ, യുക്രെയ്ന് സഹായമായി കൺസ്യൂമർ ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ ഉൾപ്പെടെ 60 ലക്ഷം ഡോളറിന്‍റെ സഹായം നൽകുമെന്നും കമ്പനി അറിയിച്ചു.
പശ്ചാത്യ ഉപരോധത്തിനു പിന്നാലെ ലോകത്തിലെ പ്രമുഖ കാർ നിർമാതാക്കൾ ഉൾപ്പെടെ നിരവധി കമ്പനികളാണ് റഷ്യയിൽ വിൽപന നിർത്തിവെച്ചത്. വെള്ളിയാഴ്ച മൈക്രോസോഫ്റ്റ് അവരുടെ ഉൽപന്നങ്ങളുടെ വിൽപനയും സർവിസും റഷ്യയിൽ നിർത്തിവെച്ചിരുന്നു.