കിയവ്: യുക്രെയ്ൻ പൗരനെ കൊലപ്പെടുത്തിയ റഷ്യൻ സൈനിക കമാൻഡർ വാദിം ഷിഷിമറിനെ യുക്രെയ്ൻ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. യുക്രെയ്ൻ അധിനിവേശം ആരംഭിച്ച ശേഷം യുദ്ധക്കുറ്റത്തിന് വിചാരണ പൂർത്തിയായ ആദ്യത്തെ സംഭവമാണിത്.
യുദ്ധം ആരംഭിച്ച ഫെബ്രുവരിയിൽ ഒലെക്സാണ്ടർ ഷെലിപ്പോവ് എന്ന 62 കാരനെ വെടിവെച്ച് കൊലപ്പെടുത്തിയതിനാണ് സെർജന്റ് വാദിമിനെ ശിക്ഷിച്ചത്. കുറ്റം സമ്മതിച്ച സൈനികൻ ഉത്തരവുകൾക്ക് അനുസൃതമായി പ്രവർത്തിക്കുകയായിരുന്നു താനെന്ന് വ്യക്തമാക്കി.
സാധാരണക്കാരെ ആക്രമിച്ചിട്ടില്ലെന്നാണ് റഷ്യ അവകാശപ്പെടുന്നതെങ്കിലും 11,000 കുറ്റങ്ങളെങ്കിലും നടന്നിട്ടുണ്ടാകാമെന്നാണ് യുക്രെയ്ൻ പറയുന്നത്.
മറ്റുള്ളവയിൽ അന്വേഷണം നടക്കുകയാണ്. സൈനികന്റെ കാര്യത്തിൽ ഉത്കണ്ഠ രേഖപ്പെടുത്തിയ റഷ്യ കിയവിലെ എംബസി അടച്ചിരിക്കുന്നതിനാൽ അദ്ദേഹത്തെ നേരിട്ട് സഹായിക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് വ്യക്തമാക്കി.