Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right'പശ്ചിമേഷ്യൻ യുദ്ധം...

'പശ്ചിമേഷ്യൻ യുദ്ധം ഇസ്രയേലിന്റെ സമ്പൂർണ തകർച്ചക്ക് വഴിവെച്ചേക്കാം'; മുന്നറിയിപ്പുമായി മുതിർന്ന റഷ്യൻ ജനറൽ

text_fields
bookmark_border
Senior Russian Lieutenant General Apti Alaudinov issuing a strategic warning over Middle East conflict and Israel.
cancel
camera_alt

ആപ്റ്റി അലൗദിനോവ്

മോസ്കോ: പശ്ചിമേഷ്യയിൽ യുദ്ധം വ്യാപിപ്പിക്കാനും അമേരിക്കയെയും നാറ്റോ സഖ്യത്തെയും നേരിട്ട് സംഘർഷത്തിലേക്ക് വലിച്ചിഴയ്ക്കാനുമുള്ള ഇസ്രായേലിന്റെ നീക്കങ്ങൾ ഒടുവിൽ ഇസ്രായേൽ എന്ന രാജ്യത്തിന്റെ തന്നെ നാശത്തിന് വഴിവെക്കുമെന്ന് മുതിർന്ന റഷ്യൻ സൈനിക ജനറലിന്റെ മുന്നറിയിപ്പ്. റഷ്യൻ സായുധ സേനയുടെ മെയിൻ മിലിട്ടറി-പൊളിറ്റിക്കൽ ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഹെഡും 'അഖ്മത്' സ്പെഷ്യൽ ഫോഴ്സ് കമാൻഡറുമായ ലെഫ്റ്റനന്റ് ജനറൽ ആപ്റ്റി അലൗദിനോവ് ആണ് ഈ മുന്നറിയിപ്പ് നൽകിയത്. റഷ്യൻ വാർത്താ ഏജൻസിയായ 'ടാസ്' ന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പശ്ചിമേഷ്യയിലെ യുദ്ധം വരും ദിവസങ്ങളിൽ കൂടുതൽ വ്യാപ്തി കൈവരിക്കുമെന്ന യാഥാർത്ഥ്യം നാം തിരിച്ചറിയണമെന്ന് ജനറൽ അലൗദിനോവ് പറഞ്ഞു. സംഘർഷത്തിന്റെ വ്യാപ്തി പരമാവധി വർദ്ധിപ്പിച്ച് അമേരിക്കയെയും മുഴുവൻ നാറ്റോ സഖ്യത്തെയും ഇതിലേക്ക് വലിച്ചിഴയ്ക്കുക എന്നത് തന്നെയാണ് ഇസ്രായേലിന്റെ പ്രധാന ലക്ഷ്യം. ഇത്തരം കാര്യങ്ങളിൽ അവർ വിദഗ്ദ്ധരാണെങ്കിലും, സ്വന്തം സൈനിക ശേഷിയെ അവർ അമിതമായി വിലയിരുത്തുകയാണെന്നും ഇത് അവസാനം ഇസ്രായേൽ ഒരു രാഷ്ട്രമായി നിലനിൽക്കാതെ ഭൂപടത്തിൽ നിന്ന് തന്നെ അപ്രത്യക്ഷമാകുന്നതിലേക്ക് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാഷിംഗ്ടണും ടെൽ അവീവും ചേർന്ന് നടത്തുന്ന സൈനിക പ്രകോപനങ്ങളും നീക്കങ്ങളുമാണ് മേഖലയിൽ വലിയ തോതിലുള്ള യുദ്ധഭീതി സൃഷ്ടിക്കുന്നതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. യുഎസ്-ഇറാൻ സംഘർഷവും സമുദ്ര സുരക്ഷാ തർക്കങ്ങളും പശ്ചിമേഷ്യയിൽ അത്യന്തം സങ്കീർണമായ രാഷ്ട്രീയ-സൈനിക സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനിടയിലാണ് മുതിർന്ന റഷ്യൻ ജനറലിന്റെ നിർണ്ണായകമായ ഈ പ്രസ്താവന പുറത്തുവരുന്നത്.

ഇറാനുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് കാര്യങ്ങൾ നീങ്ങിയാൽ അത് മേഖലയിലെ സ്ഥിതിഗതികൾ പൂർണമായി കൈവിട്ടുപോകുന്ന അവസ്ഥയിലേക്ക് എത്തിക്കുമെന്ന് സൈനിക നിരീക്ഷകരും മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇസ്രായേലിന്റെ തന്ത്രപരമായ സൈനിക നീക്കങ്ങൾക്ക് അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും നൽകുന്ന അന്ധമായ പിന്തുണ പശ്ചിമേഷ്യയെ വിനാശകരമായ പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. റഷ്യ ഉൾപ്പെടെയുള്ള ആഗോള ശക്തികൾ മേഖലയിലെ സൈനിക സമവാക്യങ്ങളെ അതീവ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്.

തങ്ങളുടെ പരമാധികാരത്തിന് മേലുള്ള ഏതൊരു കടന്നുകയറ്റത്തിനും ശക്തമായ ഭാഷയിൽ തിരിച്ചടി നൽകുമെന്ന് ഇറാൻ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വ്യോമ-മിസൈൽ പ്രതിരോധ രംഗത്ത് ഇറാൻ കൈവരിച്ചിട്ടുള്ള കരുത്തും പ്രാദേശിക സഖ്യശക്തികളുടെ സ്വാധീനവും ഇസ്രായേലിന് വലിയ വെല്ലുവിളിയാകും. ഒരു സമ്പൂർണ യുദ്ധത്തിലേക്ക് നീങ്ങിയാൽ ഉണ്ടാകുന്ന രാഷ്ട്രീയ, സാമ്പത്തിക, മാനുഷിക പ്രത്യാഘാതങ്ങൾ താങ്ങാൻ ഇസ്രായേലിനോ അതിന്റെ സഖ്യകക്ഷികൾക്കോ കഴിയില്ലെന്ന വിലയിരുത്തലിലാണ് റഷ്യൻ സൈനിക നേതൃത്വം ഈ മുന്നറിയിപ്പ് നൽകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RussiaIsraelIran-US
News Summary - Middle East Conflict Could Lead to Israel's Destruction, Warns Senior Russian General
Next Story