ആക്രമണം ശക്തമാക്കി റഷ്യ; യുക്രെയ്നിൽ പ്രവേശിച്ച് സൈന്യം
text_fieldsമാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ പാശ്ചാത്യരാജ്യങ്ങൾ നൽകിയ മുന്നറിയിപ്പ് യാഥാർഥ്യമാക്കി റഷ്യ യുക്രെയ്നെതിരെ യുദ്ധം ആരംഭിച്ചിരിക്കുന്നു. കിഴക്കൻ യുക്രെയ്നിലേക്ക് സൈനികനീക്കത്തിന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഉത്തരവിടുകയായിരുന്നു. ഇതിന് പിന്നാലെ യുക്രെയ്ൻ നഗരങ്ങളെ ലക്ഷ്യമാക്കി വ്യാപക വ്യോമാക്രമണമാണ് റഷ്യ നടത്തിയത്.
തത്സമയ വാർത്തകൾ...
Live Updates
- 24 Feb 2022 7:48 AM GMT
അഞ്ച് റഷ്യൻ യുദ്ധവിമാനങ്ങളും ഒരു ഹെലികോപ്ടറും വെടിവെച്ചിട്ടതായി യുക്രെയ്ൻ സൈന്യം
റഷ്യൻ ആക്രമണം തുടരുന്നതിനിടെ അഞ്ച് റഷ്യൻ യുദ്ധവിമാനങ്ങളും ഒരു ഹെലികോപ്ടറും വെടിവെച്ചിട്ടതായി യുക്രെയ്ൻ സായുധ സേന അവകാശപ്പെട്ടു. അതേസമയം, ഇക്കാര്യം റഷ്യൻ സൈന്യം നിഷേധിച്ചു.
- 24 Feb 2022 7:32 AM GMT
യുക്രെയ്ൻ അതിർത്തി കടന്ന് റഷ്യൻ സൈന്യം
വ്യോമാക്രമണം ആരംഭിച്ച റഷ്യൻ സൈന്യം യുക്രെയ്ൻ അതിർത്തി കടന്നതായി റിപ്പോർട്ടുകൾ. വടക്ക് ബെലറൂസ്, തെക്ക് ഒഡേസ, കിഴക്ക് ഡോൺബാസ് എന്നീ അതിർത്തികൾ വഴിയും കരിങ്കടൽ വഴിയുമാണ് റഷ്യ അധിനിവേശം നടത്തുന്നത്. - 24 Feb 2022 7:15 AM GMT
യുക്രെയ്നിൽ പട്ടാളനിയമം പ്രഖ്യാപിച്ചു; എന്തും നേരിടാൻ തയാറെന്ന് പ്രസിഡന്റ് സെലെൻസ്കി
യുക്രെയ്നിൽ പട്ടാളനിയമം പ്രഖ്യാപിച്ച് പ്രസിഡന്റ് സെലെൻസ്കി. റഷ്യ നിരവധി നഗരങ്ങളിൽ ആക്രമണം നടത്തുകയാണെന്ന് പ്രസിഡന്റ് ജനങ്ങളെ അഭിസംബോധന ചെയ്ത് പറഞ്ഞു. യുക്രെയ്നിൽ പട്ടാള നിയമം പ്രഖ്യാപിക്കുകയാണ്. അൽപസമയം മുമ്പ് യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായി സംസാരിച്ചിരുന്നു. അന്താരാഷ്ട്ര പിന്തുണ ഉറപ്പാക്കുമെന്ന് അദ്ദേഹം വാക്കുനൽകി. ഇന്ന് നിങ്ങളോരോരുത്തരേയും രാജ്യത്തിന് ആവശ്യമുണ്ട്. സാധ്യമായ അത്രയും വീടുകളിൽ തന്നെ തുടരുക. നമ്മുടെ സൈന്യവും പ്രതിരോധ വിഭാഗവും പ്രവർത്തിക്കുകയാണ്. ആരും പരിഭ്രാന്തരാകരുത്. നമ്മൾ ശക്തരാണ്. നമ്മൾ എന്തും നേരിടും. നമ്മൾ എന്തിനെയും പരാജയപ്പെടുത്തും. കാരണം നമ്മൾ യുക്രെയ്നിയരാണ് -പ്രസിഡന്റ് സെലെൻസ്കി വിഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.
- 24 Feb 2022 6:59 AM GMT
ബെലറൂസ് അതിർത്തിയിലൂടെയും ആക്രമണം
ബെലറൂസ് അതിർത്തി വഴിയും റഷ്യൻ സൈന്യം യുക്രെയ്നിലേക്ക് ആക്രമണം തുടങ്ങിയതായി റിപ്പോർട്ടുകൾ.
- 24 Feb 2022 6:53 AM GMT
സുരക്ഷിത കേന്ദ്രങ്ങൾ തേടി യുക്രെയ്ൻ ജനത
റഷ്യ വ്യോമാക്രമണം ശക്തമാക്കിയതോടെ ഭൂഗർഭ റെയിൽവേ സ്റ്റേഷനുകളിലും മറ്റ് സുരക്ഷിത കേന്ദ്രങ്ങളിലും അഭയം തേടി യുക്രെയ്നികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.