കരമാർഗം ഇന്ത്യയിലെത്താൻ റഷ്യയുടെ ബിഗ് പ്ലാൻ; മോസ്കോയിൽ നിന്ന് ഡൽഹിയിലേക്കൊരു ട്രെയിൻ സർവീസ് സാധ്യമോ?
text_fieldsനരേന്ദ്രമോദി, വ്ലാദിമിർ പുടിൻ
മോസ്കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള റെയിൽ പാത നിർമിക്കാനുള്ള സാധ്യതകൾ തേടി റഷ്യ. പാശ്ചാത്യ ഉപരോധങ്ങൾക്കിടയിൽ ഏഷ്യൻ രാജ്യങ്ങളുമായുള്ള വ്യാപാര-യാത്രാ ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് കരമാർഗം റെയിൽ ഇടനാഴി സ്ഥാപിക്കുന്നത് മോസ്കോ പരിഗണിക്കുന്നത്.
റഷ്യൻ റെയിൽവേയുടെ ഭാവി വികസന പദ്ധതികളുടെ ഭാഗമായി തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇന്ത്യയിലേക്കുള്ള ട്രെയിൻ സർവീസ് സംബന്ധിച്ച നിർദേശമുള്ളത്. നിലവിൽ ചരക്കുനീക്കത്തിനായി ഉപയോഗിക്കുന്ന അന്താരാഷ്ട്ര വടക്ക്-തെക്ക് ഗതാഗത ഇടനാഴി കൂടുതൽ വികസിപ്പിച്ച് ഇന്ത്യയെയും റഷ്യയെയും നേരിട്ട് റെയിൽ ശൃംഖല വഴി ബന്ധിപ്പിക്കാനാണ് മോസ്കോ ലക്ഷ്യമിടുന്നത്.
ഇറാൻ, അസർബൈജാൻ, മധ്യേഷ്യൻ രാജ്യങ്ങൾ തുടങ്ങിയവ വഴി കടന്നുപോകുന്ന റെയിൽ റൂട്ടുകൾ സമഗ്രമായി ഏകോപിപ്പിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുക. ഇത് യാഥാർത്ഥ്യമായാൽ റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ നിന്ന് ഇന്ത്യൻ തലസ്ഥാനമായ ന്യൂഡൽഹിയിലേക്ക് കരമാർഗം ട്രെയിൻ മാർഗം എത്തിച്ചേരാൻ സാധിക്കും.
ഉക്രെയ്ൻ യുദ്ധത്തെത്തുടർന്ന് പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധം മറികടക്കാൻ റഷ്യ കണ്ടെത്തുന്ന പ്രധാന ബദൽ വഴിയാണ് ഇന്ത്യയുമായുള്ള വ്യാപാര ബന്ധം. നിലവിൽ സമുദ്രപാത വഴിയുള്ള ചരക്കുനീക്കത്തിന് വലിയ ചെലവും കൂടുതൽ സമയവും ആവശ്യമാണ്. എന്നാൽ റെയിൽ ലിങ്ക് യാഥാർത്ഥ്യമാകുന്നതോടെ ചരക്കുനീക്കത്തിന്റെ സമയവും ചിലവും ഗണ്യമായി കുറയും.
വ്യാപാര ആവശ്യങ്ങൾക്ക് പുറമെ ഭാവിയിൽ യാത്രക്കാർക്കായുള്ള ട്രെയിൻ സർവീസുകളും ഇതിലൂടെ സാധ്യമാക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്. എന്നിരുന്നാലും പദ്ധതിയുടെ ഭൗമരാഷ്ട്രീയ വെല്ലുവിളികളും സാങ്കേതിക വശങ്ങളും റൂട്ടുകൾ കടന്നുപോകുന്ന മറ്റ് അയൽരാജ്യങ്ങളുടെ സഹകരണവും വിശദമായി പഠിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

