ഇന്ത്യക്ക് എത്ര എണ്ണ വേണമെങ്കിലും നൽകാൻ തയാറാണെന്ന് റഷ്യ; യു.എസ് തീരുവ ഭീഷണിക്കെതിരെ രൂക്ഷ വിമർശനം
text_fieldsന്യൂഡൽഹി: ഇന്ത്യക്ക് ആവശ്യാനുസരണം എത്ര എണ്ണ വേണമെങ്കിലും നൽകാൻ തങ്ങൾ തയാറാണെന്ന് ഇന്ത്യയിലെ റഷ്യൻ അംബാസഡർ ഡെനിസ് അലിപോവ് വ്യക്തമാക്കി. റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ ഭരണകൂടത്തിൽ നിന്നും കടുത്ത താരിഫ് ഭീഷണികൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ നിർണായക പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. സത്യസന്ധമായ സഹകരണത്തിന് പകരം അമേരിക്ക സമ്മർദ്ദ തന്ത്രങ്ങളാണ് പയറ്റുന്നതെന്നും, ഇന്ത്യക്ക് റഷ്യയേക്കാൾ മികച്ച കരാറുകൾ വാഗ്ദാനം ചെയ്യുന്നതിൽ നിന്ന് മറ്റ് രാജ്യങ്ങളെ ഇത് തടസ്സപ്പെടുത്തുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യക്കെതിരെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം 50 ശതമാനം താരിഫ് ചുമത്തുകയും, റഷ്യൻ എണ്ണയും പ്രകൃതി വാതകവും വാങ്ങുന്ന പ്രധാന രാജ്യങ്ങൾക്കുമേൽ 100 ശതമാനം വരെ താരിഫ് ഏർപ്പെടുത്തുന്ന ബില്ലിന് നീക്കം നടത്തുകയും ചെയ്തിരുന്നു. പിന്നീട് ഹുർമുസ് കടലിടുക്കിലെ ഉപരോധം കാരണം യു.എസ് താത്കാലിക ഇളവുകൾ നൽകിയിരുന്നുവെങ്കിലും, റഷ്യൻ എണ്ണ വ്യാപാരം പൂർണമായി തടയാൻ വാഷിങ്ടൺ നിരന്തരമായ ശ്രമങ്ങളാണ് നടത്തുന്നത്. എന്നാൽ ഈ അമേരിക്കൻ സമ്മർദ്ദങ്ങളെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് മോസ്കോ ഇന്ത്യയുമായുള്ള ഊർജ സഹകരണം തുടരുമെന്ന് ആവർത്തിച്ചു വ്യക്തമാക്കി.
റഷ്യൻ എണ്ണയെ ആഗോള വിപണിയിൽ നിന്ന് ഒഴിവാക്കിയാൽ ലോകത്തിന് അത് താങ്ങാൻ കഴിയില്ലെന്നും, ഇന്ത്യക്കായും മറ്റ് രാജ്യങ്ങൾക്കായും റഷ്യൻ എണ്ണ വിപണിയിൽ സജീവമായി ഉണ്ടാകുമെന്നും അലിപോവ് വ്യക്തമാക്കി. ഇന്ത്യ എണ്ണ വാങ്ങാൻ താല്പര്യം പ്രകടിപ്പിക്കുമ്പോഴും റഷ്യ അത് നൽകാൻ പൂർണ സന്നദ്ധതയിലാണ്. സ്വന്തം ജനങ്ങളുടെ ഊർജ ആവശ്യങ്ങൾക്കാണ് ഇന്ത്യ എപ്പോഴും മുൻഗണന നൽകുന്നതെന്നും, പ്രതിസന്ധികൾക്കിടയിലും സ്വന്തം ദേശീയ താൽപ്പര്യങ്ങൾ ഉറച്ചുനിന്ന് സംരക്ഷിക്കാൻ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ടെന്നും റഷ്യൻ അംബാസഡർ പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

