യുക്രെയ്നിൽ ആക്രമണം കടുപ്പിച്ച് റഷ്യ, 18 മരണം; 700ലധികം മിസൈലുകളും ഡ്രോണുകളും; വിറങ്ങലിച്ച് തലസ്ഥാനം
text_fieldsകീവ്: റഷ്യ തങ്ങൾക്കെതിരെ വലിയൊരു ആക്രമണത്തിന് കോപ്പുകൂട്ടുകയാണെന്ന യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയുടെ മുന്നറിയിപ്പ് വന്ന് ദിവസങ്ങൾക്കകം രാജ്യത്തെ നടുക്കി റഷ്യയുടെ അതിശക്തമായ ആക്രമണം. വിവിധ യുക്രെയ്ൻ നഗരങ്ങളിൽ റഷ്യ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ രണ്ട് കുട്ടികളടക്കം 18 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി മാത്രം റഷ്യ 656 ഡ്രോണുകളും 73 മിസൈലുകളും യുക്രെയ്നിലേക്ക് തൊടുത്തുവിട്ടതായി യുക്രെയ്ൻ വ്യോമസേന വ്യക്തമാക്കി. തലസ്ഥാനമായ കീവ്, മധ്യനഗരമായ ഡിനിപ്രോ, കിഴക്കൻ നഗരങ്ങളായ പൊൾട്ടാവ, ഖാർകിവ്, സപ്പോറീഷ്യ എന്നിവയായിരുന്നു റഷ്യയുടെ പ്രധാന ലക്ഷ്യങ്ങൾ. ഇതിൽ 40 മിസൈലുകളും 602 ഡ്രോണുകളും തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം തകർത്തതായും യുക്രെയ്ൻ അവകാശപ്പെട്ടു. ശക്തമായ ആക്രമണമുണ്ടായ തലസ്ഥാനമായ കീവിൽ മാത്രം നാല് പേർ കൊല്ലപ്പെടുകയും രണ്ട് കുട്ടികളടക്കം 58 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ അറിയിച്ചു.
നഗരത്തിൽ തുടർച്ചയായ സ്ഫോടനങ്ങൾ ഉണ്ടായതോടെ ജനങ്ങൾ സുരക്ഷിത താവളങ്ങളിലേക്ക് മാറണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. മധ്യ യുക്രെയ്നിലെ ഡിനിപ്രോപെട്രോവ്സ്ക് മേഖലയിൽ കുട്ടികളടക്കം 36 പേർക്ക് പരിക്കേൽക്കുകയും എട്ട് പേർ കൊല്ലപ്പെടുകയും ചെയ്തതായി ഗവർണർ ഒലെക്സാണ്ടർ ഗാൻഷാ വ്യക്തമാക്കി. വടക്കുകിഴക്കൻ നഗരമായ ഖാർകിവിൽ ഉണ്ടായ ആക്രമണത്തിൽ ഒരു കുട്ടിയടക്കം പത്തുപേർക്കാണ് പരിക്കേറ്റത്. വൻ ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പ് നേരത്തെ ലഭിച്ചിരുന്നതിനാൽ തിങ്കളാഴ്ച രാത്രി മുതൽ ചൊവ്വാഴ്ച രാവിലെ വരെ നഗരത്തിലെ സബ്‌വേകളും ഭൂഗർഭ താവളങ്ങളും ജനങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു.
യുക്രെയ്ന്റെ സൈനിക-വ്യവസായ സമുച്ചയങ്ങളെ ലക്ഷ്യമിട്ടാണ് തങ്ങൾ ആക്രമണം നടത്തിയതെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം. കീവ്, സപ്പോറീഷ്യ, ഖാർകിവ്, ഡിനിപ്രോപെട്രോവ്സ്ക് മേഖലകളിലെ സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഊർജ, ഗതാഗത അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയാണ് റഷ്യ പ്രധാനമായും ആക്രമണം അഴിച്ചുവിട്ടത്. അതിനിടെ അതിർത്തി മേഖലയായ റഷ്യയിലെ കുർസ്കിൽ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. മറ്റൊരു തെക്കുപടിഞ്ഞാറൻ റഷ്യൻ നഗരമായ ക്രാസ്നോദറിലെ എണ്ണ ശുദ്ധീകരണ ശാലയിലും യുക്രെയ്ൻ ഡ്രോൺ ആക്രമണത്തെ തുടർന്ന് തീപിടിത്തമുണ്ടായിട്ടുണ്ട്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ആക്രമണങ്ങൾ വരുംദിവസങ്ങളിൽ കൂടുതൽ ശക്തമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റഷ്യൻ ആക്രമണങ്ങളെ ചെറുക്കാൻ തങ്ങൾക്ക് വ്യോമപ്രതിരോധ സംവിധാനങ്ങൾ അടിയന്തരമായി ആവശ്യമാണെന്ന സെലെൻസ്‌കിയുടെ വാദത്തിന് അടിവരയിടുന്നതാണ് ഇപ്പോഴത്തെ ആക്രമണങ്ങൾ. റഷ്യ തൊടുത്തുവിടുന്ന ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാൻ ആവശ്യമായ ആയുധങ്ങൾ ഇല്ലാത്തതാണ് യുക്രെയ്ൻ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. റഷ്യ പുതിയ ആക്രമണത്തിന് തയാറെടുക്കുകയാണെന്നും വ്യോമസേനയടക്കം പ്രതിരോധത്തിനായി ഇരുപത്തിനാല് മണിക്കൂറും സജ്ജമാണെന്നും കഴിഞ്ഞ വെള്ളിയാഴ്ച സെലെൻസ്‌കി ജനങ്ങളെ അറിയിച്ചിരുന്നു. അതേസമയം മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളിൽ അമേരിക്കൻ ഭരണകൂടം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള യു.എസ് നേതൃത്വത്തിലുള്ള സമാധാന ശ്രമങ്ങൾ ഇപ്പോൾ താൽക്കാലികമായി മരവിച്ച മട്ടിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

