കോവിഡിൽ എല്ലാം തുലഞ്ഞു; ബ്രിട്ടീഷ് ടാേബ്ലായ്ഡ് 'സൺ' മൂല്യം പൂജ്യമാക്കി വെട്ടിച്ചുരുക്കി മർഡോക്
text_fieldsലണ്ടൻ: ഒന്നര വർഷം കഴിഞ്ഞും വിടാതെ പിന്തുടരുന്ന കോവിഡ് മഹാമാരിയിൽ പരസ്യ വരുമാനം കുത്തനെ ഇടിഞ്ഞതോടെ ബ്രിട്ടീഷുകാരന്‍റെ ഇഷ്്ട 'മഞ്ഞപ്പത്ര'മായിരുന്നു സണ്ണിന് മൂല്യം പൂജ്യമാക്കി പുതുക്കി ഉടമ റൂപർട്ട് മർഡോക്ക്. അടുത്ത കാലത്തൊന്നും 'സൺ' പഴയ പ്രതാപത്തിലേക്ക് തിരികെയെത്താൻ സാധ്യതയില്ലെന്ന പ്രവചനങ്ങൾ മുൻനിർത്തിയാണ് മർഡോക്കിന്‍റെ വിലയിടൽ. കഴിഞ്ഞ വർഷം മാത്രം പത്രത്തിന് 19.7 കോടി പൗണ്ട് (2035 കോടി രൂപ) ആണ് നഷ്ടം. സമീപകാലത്തൊന്നും സമാന അനുഭവം പത്രത്തിനുണ്ടായിട്ടില്ല. രാജ്യത്ത് നീണ്ട നാലു പതിറ്റാണ്ടുകാലം ഏറ്റവും കൂടുതൽ വായിച്ച പത്രമായിരുന്നു സൺ. കഴിഞ്ഞ വർഷം 'ഡെയ്ലി മെയ്ൽ' അതേറ്റെടുത്തു.
നേരത്തെ ഫോൺ ചോർത്തൽ വിവാദത്തിൽ പെട്ട് രാജ്യത്ത് കനത്ത ജനകീയ രോഷം വാങ്ങിയ പത്രം പിന്നീട് പതിയെ പ്രചാരണം കുറയുന്നതാണ് കാഴ്ച. ഇതിന്‍റെ നഷ്ട പരിഹാരം ഇപ്പോഴും തീർത്തുവരികയാണ്. ഈ ചെലവുകളാണ് പത്രം വരുത്തിയ നഷ്ടത്തിന്റെ 80 ശതമാനത്തിലേറെയും. 5.2 കോടി പൗണ്ടാണ് കഴിഞ്ഞ വർഷം നഷ്ടപരിഹാരമായി കമ്പനി ഒടുക്കിയത്. മുൻവർഷങ്ങളിൽ നൽകിയത് വേറെ. ഇനിയും ബാക്കിയുണ്ട് താനും.
1990കളിൽ 50 ലക്ഷം വരെയായിരുന്നു സൺ വരിക്കാരുടെ എണ്ണം. അഞ്ചിലൊന്നായി കുറഞ്ഞ് 10 ലക്ഷമോ അതിൽ അൽപം കൂടുതലോ ആണിപ്പോൾ പ്രചാരണം. കോവിഡ് കാലം എല്ലാം തകർത്താലും യു.കെയിലെ ഒന്നാം നമ്പർ വാർത്ത ബ്രാൻഡ് എന്ന പദവി വിടാതെ നിലനിർത്തലാണ് ലക്ഷ്യമെന്ന് കമ്പനി വാർത്ത കുറിപ്പിൽ അറിയിച്ചു. ജീവനക്കാരെ കുറച്ചും വിൽപന- വിപണന ചെലവുകൾ വെട്ടിച്ചുരുക്കിയും കമ്പനി നഷ്ടം കുറച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.