റൂപർട്ട് മർഡക് പടിയിറങ്ങുന്നു; മൂത്ത മകൻ ലക്ലൻ മർഡക് ആകും പിൻഗാമി
text_fieldsവാഷിങ്ടൺ: മുൻനിര മാധ്യമസ്ഥാപനങ്ങളുടെ അമരത്ത് ഏഴു പതിറ്റാണ്ടു നീണ്ട വാഴ്ച അവസാനിപ്പിച്ച് റൂപർട്ട് മർഡക് ഫോക്സ്, ന്യൂസ് കോർപ് സ്ഥാപനങ്ങളുടെ അധ്യക്ഷപദവി ഒഴിയുന്നു. 92കാരനായ മർഡക്കിന്റെ മൂത്ത മകൻ ലക്ലൻ മർഡക് ആകും പിൻഗാമിയെന്നാണ് സൂചന. ‘പ്രഫഷനൽ ജീവിതം മുഴുക്കെ ദിവസവും വാർത്തകളും ആശയങ്ങളുമായി കഴിഞ്ഞതായിരുന്നു. അതിനിയും തുടരും. എന്നാൽ, മറ്റു ഉത്തരവാദിത്തങ്ങളിലേക്ക് മാറാൻ സമയമായി’’- മർഡക് കുറിച്ചു.
അമേരിക്കൻ മാധ്യമലോകത്തെ മുൻനിര സ്ഥാപനമായ ഫോക്സ് ന്യൂസ് സ്ഥാപിച്ച മർഡക്, വാൾ സ്ട്രീറ്റ് ജേണൽ, ന്യൂയോർക് പോസ്റ്റ് എന്നിവയുടെയും ഉടമയാണ്. പദവി ഒഴിയുന്നതോടെ അദ്ദേഹം ചെയർമാൻ എമരിറ്റസ് പദവിയിലേക്ക് മാറും. പകരം ചുമതലയേൽക്കുന്ന ലക്ലൻ മർഡക് ഫോക്സ് കോർപ് സി.ഇ.ഒയുമാകും. മാധ്യമ ഭീമനെന്നതിനൊപ്പം അമേരിക്കൻ രാഷ്ട്രീയലോകത്തും ഏറെ സ്വാധീനമുള്ള വ്യക്തിയാണ് പടിയിറങ്ങുന്നത്. അപ്രതീക്ഷിത പിൻമാറ്റത്തിന്റെ കാരണം ഔദ്യോഗികമായി അറിയിച്ചിട്ടില്ല..
ജോ ബൈഡൻ ജയിച്ച 2020ലെ യു.എസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത നൽകിയതിന് ഫോക്സ് ടി.വി ശൃംഖല ശതകോടികൾ അടുത്തിടെ നഷ്ടപരിഹാരം നൽകിയിരുന്നു. വീണ്ടുമൊരു യു.എസ് തെരഞ്ഞെടുപ്പ് അടുത്തെത്തിനിൽക്കെയാണ് രാജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.