വളർത്തുനായയെ കണ്ടെത്താൻ 1.4 ലക്ഷം രൂപ വാഗ്ദാനം; തട്ടിക്കൊണ്ടുപോയവർ നായയെ വിറ്റ് മാംസമാക്കിയതായി ഞെട്ടിക്കുന്ന കണ്ടെത്തൽ
text_fieldsഗു 'ചുറ്റോ'യോടൊപ്പം
ചൈന: സോഷ്യൽ മീഡിയയെ ഞെട്ടിച്ച ഒരു സംഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ചൈനയിലെ ഒരു പ്രമുഖ ഫുഡ് വ്ലോഗറുടെ 'ചുറ്റോ' എന്ന വളർത്തുനായയെ കാണാതായത് വലിയ വാർത്തയായിരുന്നു. തന്‍റെ പ്രിയപ്പെട്ട നായയെ തിരികെ കിട്ടാൻ വ്ലോഗർ വലിയൊരു തുക പ്രതിഫലമായി നൽകാനും തയാറായി. എന്നാൽ അപ്രതീക്ഷിതമായ ഒരു വാർത്തയാണ് അദ്ദേഹത്ത തേടി എത്തിയത്. തട്ടിക്കൊണ്ടുപോയവർ വെറും 2,400 രൂപക്ക് (26 ഡോളർ) നായയെ ഒരു റസ്റ്റോറന്റിന് വിൽക്കുകയും അവർ അതിനെ കൊന്നു മാംസമാക്കുകയും ചെയ്തിരുന്നു.
ചൈനയിലെ ലിയുഹെ ടൗണിന് സമീപമാണ് എട്ട് വയസ്സുള്ള ബോർഡർ കോളി ഇനത്തിൽപ്പെട്ട നായയെ കാണാതായത്. വ്ലോഗറായ ഗു എന്ന യുവാവ് ജോർജിയയിൽ ഒരു റോഡ് ട്രിപ്പിലായിരുന്ന സമയത്താണ് സംഭവം നടന്നത്. വീട്ടുകാരുടെ പക്കലായിരുന്നു നായയെ ഏൽപ്പിച്ചിരുന്നത്. മെയ് 11-ന് വീട്ടിൽ നിന്നും നായയെ കാണാതായതോടെ വീട്ടുകാർ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. അജ്ഞാതരായ രണ്ടുപേർ സ്കൂട്ടറിലെത്തി നായയെ കൊണ്ടുപോകുന്നത് അതിൽ വ്യക്തമായിരുന്നു.
വിവരമറിഞ്ഞ ഉടൻ തന്നെ ഉടമസ്ഥനായ ഗു നാട്ടിലെത്തി തിരച്ചിൽ ആരംഭിച്ചു. നായയെ തിരികെ കൊണ്ടുവരുന്നവർക്ക് ഏകദേശം 1.4 ലക്ഷം രൂപ (1,500 ഡോളർ) പ്രതിഫലമായി നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. തുടർന്ന് നായയെ തട്ടിക്കൊണ്ടുപോയ ആളെ കണ്ടെത്തുകയും ചെയ്തു. എന്നാൽ നായയെ ജീവനോടെ തിരികെ ലഭിക്കുമെന്ന പ്രതീക്ഷ അണയുകയായിരുന്നു. ആ വ്യക്തി നൽകിയ മറുപടി ഗുവിനെ തകർത്തു കളഞ്ഞു. നായയെ താൻ റസ്റ്റോറന്റിന് വിറ്റെന്നും, അവർ അതിനെ കൊന്നു മാംസമാക്കിക്കഴിഞ്ഞെന്നും അയാൾ തുറന്നു പറഞ്ഞു. നിയമം ലംഘിച്ചിട്ടില്ലെന്നും അതിനാൽ മാപ്പ് പറയേണ്ട കാര്യമില്ലെന്നുമുള്ള നിഷേധാത്മകമായ സമീപനമാണ് ആ വ്യക്തി സ്വീകരിച്ചത്.
സംഭവത്തിൽ തകർന്ന ഗു, നായയുടെ രോമമെങ്കിലും ലഭിക്കുമോ എന്നറിയാൻ റസ്റ്റോറന്റ് ജീവനക്കാരെ ബന്ധപ്പെട്ടെങ്കിലും, അതും മാലിന്യത്തിൽ കളഞ്ഞെന്ന നിസ്സാരമായ മറുപടിയാണ് ലഭിച്ചത്. ഈ ക്രൂരമായ സംഭവം ലോകമെമ്പാടുമുള്ള മൃഗസ്നേഹികളെ വലിയ രീതിയിൽ വേദനിപ്പിക്കുകയും രോഷാകുലരാക്കുകയും ചെയ്തിട്ടുണ്ട്. മൃഗങ്ങളോടുള്ള ക്രൂരതക്കെതിരെ ശക്തമായ നിയമങ്ങൾ വേണമെന്ന ആവശ്യം സോഷ്യൽ മീഡിയയിൽ ശക്തമാവുകയാണ്. ഗു ഇപ്പോൾ പൊലീസിൽ പരാതി നൽകുകയും കേസ് നിയമപരമായി മുന്നോട്ട് കൊണ്ടുപോകാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

